കൊച്ചി: ഒരു നിമിഷത്തിന്റെ നൂറിലൊരംശത്തിന്റെ വിലയെന്തെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി കുതിച്ച കേരളത്തിന്റെ പയ്യോളി എക്‌സ്‌പ്രസ് പിടി ഉഷയ്‌ക്ക് തലനാരിഴ വ്യത്യാസത്തിന് മെഡല്‍ കൈവിട്ടു പോയത് 1984 ഓഗസ്‌റ്റ് 8നായിരുന്നു.
കാള്‍ ലൂയിസ് പോലുള്ള മഹാരഥന്‍മാരുടെ കാലടികള്‍ പതിഞ്ഞ ലോസ് ആഞ്ചലസ് മെമ്മോറിയല്‍ കൊളോസിയത്തിലെ ട്രാക്കില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് വനിതാ വിഭാഗം ഫൈനലില്‍ ഉഷ മത്സരിയ്‌ക്കാനിറങ്ങുമ്പോള്‍ രാജ്യം ഏറെ സ്വപ്‌നങ്ങള്‍ നെയ്‌ത് കൂട്ടിയിരുന്നു. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യമായി ഒരു മെഡലെന്ന സ്വപ്‌നം ഇരുപതുകാരി പെണ്‍കുട്ടി യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.
ഫൗള്‍ സ്റ്റാര്‍ട്ടിനു ശേഷം മത്സരം അവസാനിച്ചയുടന്‍ വിജയികളെ പ്രഖ്യാപിച്ചു. മൊറോക്കയുടെ നാവല്‍ എല്‍മുട്ടവക്കിന് സ്വര്‍ണം. അമേരിക്കയുടെ ജൂഡി ബ്രൗണിന് വെള്ളി. ഉഷയ്‌ക്ക് വെങ്കലം. പ്രഖ്യാപനം വന്നതും സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ ആഘോഷം തുടങ്ങി.
എന്നാല്‍, സ്‌ക്രീനില്‍ വന്ന അന്തിമ വിശകലനത്തില്‍ മൂന്നാം സ്ഥാനം മാറി വന്നു. ക്രിസ്റ്റീന കൊജൊകാരുവിനു വെങ്കല മെഡലെന്ന ചെറിയൊരു തിരുത്തല്‍ ഉഷയ്‌ക്കൊപ്പം കോടിക്കണക്കായ ഇന്ത്യക്കാരെയും നിരാശയിലാഴ്ത്തി.
എന്നാല്‍ അന്നത്തെ പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശം പോലെ ജയിച്ചത് ഉഷ തന്നെയായിരുന്നു. പരാജയപ്പെട്ടത് നമ്മുടെ രാജ്യവും. നൂതന സാങ്കേതികതയുടെയും അന്താരാഷ്ട്ര പരിശീലകരുടെയും അഭാവമാണ് ഉഷയ്‌ക്ക് മെഡല്‍ നിഷേധിച്ചത്.
ജയിക്കാന്‍ വേണ്ട ചെറിയ പൊടിക്കൈകള്‍ പറഞ്ഞു കൊടുക്കാരുമില്ലാഞ്ഞതാണ് ഉഷയുടെ പരാജയത്തിന് കാരണമായതെന്ന് പിന്നീടുള്ള പല വിശകലനങ്ങളിലും വ്യക്തമായി. ഫിനിഷിങ് പോയിന്റില്‍ ഉഷ ചെറുതായി തലയോ മറ്റോ മുന്നോട്ടാഞ്ഞിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നായി മാറിയേനെ. ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് ഉഷയുടെ നഷ്ടം ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. ലോസ് ആഞ്ചലസിലെ ട്രാക്കില്‍ പയ്യോളി എക്സ്പ്രസ് വൈകിയെത്തിയിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഒളിന്പിക്സ് അത്‍ലറ്റിക്സില്‍ ഒരു മെഡലെന്നത് ഇന്ത്യക്കിപ്പോഴും ഒരു സ്വപ്നം മാത്രമാണ്.
ഒളിമ്പിക്‌സ് ഫൈനലിന്റെ ഫോട്ടോ ഫിനിഷിങില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ഉഷ കാല്‍ നൂറ്റാണ്ടിനിപ്പുറം തനിക്കു നഷ്ടമായ ആ നേട്ടം തന്റെ ശിഷ്യകളിലൂടെ കൊയ്യാനുള്ള ശ്രമത്തിലാണ്.