ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ കിരീടനേട്ടത്തെ പ്രശംസിക്കുന്നതിനോടൊപ്പം പാകിസ്ഥാൻ ക്രിക്കറ്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം മാർക്ക് ബൗച്ചർ. വ്യക്തിഗത നേട്ടങ്ങൾക്കും സൂപ്പർതാര പദവിക്കും പിന്നാലെ പോകുന്ന പാകിസ്ഥാൻ ശൈലിയും, ടീം എന്ന നിലയിൽ ഒരുമിച്ച് പോരാടുന്ന ഇന്ത്യയുടെ പുതിയ ശൈലിയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ബൗച്ചർ ചൂണ്ടിക്കാട്ടിയത്.
സൂപ്പർതാര സംസ്കാരത്തിന് അന്ത്യം; ഗംഭീറിന് കൈയടി
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാര സംസ്കാരത്തിൽ നിന്ന് മാറി ഒരു കരുത്തുറ്റ ടീമിനെ വാർത്തെടുത്തതാണ് ഇന്ത്യയുടെ വിജയത്തിന് കാരണമെന്ന് ബൗച്ചർ നിരീക്ഷിച്ചു. "ഇന്ത്യയുടെ അയൽക്കാരായ പാകിസ്ഥാൻ ഇപ്പോഴും വ്യക്തിഗത നേട്ടങ്ങളിലും (Milestones) സൂപ്പർതാരങ്ങളിലും തട്ടിനിൽക്കുകയാണ്. എന്നാൽ ഗൗതം ഗംഭീർ ആ ശൈലി പൂർണ്ണമായും ഉപേക്ഷിച്ചു. വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരു മികച്ച ടീമിനെയാണ് കെട്ടിപ്പടുത്തത്," വിസ്ഡന് (Wisden) നൽകിയ അഭിമുഖത്തിൽ ബൗച്ചർ പറഞ്ഞു.

"ബുംറയാണ് ആ കളി ജയിപ്പിച്ചത്"
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ വിജയത്തിൽ ബൗളർമാരുടെ പങ്കിനെ ബൗച്ചർ വാനോളം പുകഴ്ത്തി. 500-ഓളം റൺസ് പിറന്ന ആ മത്സരത്തിൽ ജസ്പ്രീത് ബുംറ എറിഞ്ഞ സ്പെല്ലാണ് വഴിത്തിരിവായത്. "ബാറ്റർമാരും റൺസുമൊക്കെ വാർത്തകളിൽ ഇടംപിടിക്കാം, പക്ഷേ ബൗളർമാരാണ് മത്സരം ജയിപ്പിക്കുന്നത്. ഇംഗ്ലണ്ടിന് ജയിക്കാൻ 45 റൺസ് വേണ്ടിയിരുന്ന അവസാന അഞ്ച് ഓവറുകളിൽ ബുംറ എറിഞ്ഞ രണ്ട് ഓവറുകൾ ഇംഗ്ലണ്ടിന്റെ വഴി തടഞ്ഞു. ബൗളർമാർക്ക് പ്രാധാന്യമില്ലാത്ത ഫോർമാറ്റാണ് ടി20 എന്ന് പറയുന്നവർ സെമിഫൈനലിലെ ബുംറയുടെ പ്രകടനം കാണണം," അദ്ദേഹം കൂട്ടിചേർത്തു.
ടൂർണമെന്റിലുടനീളം 14 വിക്കറ്റുകൾ വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയത് ഇന്ത്യയുടെ ബൗളിംഗ് കരുത്തിന്റെ തെളിവായി ബൗച്ചർ ചൂണ്ടിക്കാട്ടി. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ രാജ്യമെന്ന റെക്കോർഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മാത്രമല്ല, തുടർച്ചയായി ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ ടീം എന്നീ സവിശേഷതകളും ഈ വിജയത്തിന് പിന്നിലുണ്ട്. 2007, 2024, 2026 വർഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളത്. 2007ൽ ധോണി ആയിരുന്നു നായകനെങ്കിൽ, 2024ൽ രോഹിത് ശർമ്മയും 2026ൽ സൂര്യകുമാർ യാദവും ആ ഇലൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു.
ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്ത സഞ്ജു സാംസണിന്റെ പ്രകടനവും ഇന്ത്യയുടെ വിജയത്തിന് വഴിത്തിരിവായി. എന്തുവന്നാലും ജയിച്ചേ മതിയാകൂ എന്ന നിലയിൽ വിൻഡീസിനോട് പോരാടുമ്പോഴും സെമിയിൽ ഇംഗ്ലണ്ടിനോടും ഫൈനലിൽ ന്യൂസിലാൻഡിനോട് പോരാടുമ്പോഴും ബാറ്റുകൊണ്ട് ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് സഞ്ജുവായിരുന്നു. 5 മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു ടൂർണമെൻഡിൽ നേടിയത് 321 റൺസാണ്.