ദില്ലി: ഫിഫ അണ്ടർ 17 ലോകകപ്പിലെ രണ്ടാഘട്ട ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ ശക്തികളായ ഘാന യുഎസ്എയെയും, ഗ്രൂപ്പ് ബിയിൽ തുർക്കി മാലിയെയുമാണ് നേരിടുന്നത്. ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഘാന-യുഎസ്എ മത്സരം. ഘാനയ്ക്കെതിരെ ഒരു ഗോളിനാണ് അമേരിക്ക വിജയിച്ചത്. 75-ാം മിനിറ്റിൽ അയോ അക്കിനോളയാണ് ഗോൾ നേടിയത്.
എ ഗ്രൂപ്പിലെ വമ്പന്മാർ തമ്മിലുള്ള പോരാട്ടമെന്നാണ് ഘാന-യുഎസ്എ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഇരുടീമുകളും തങ്ങളുടെ ആദ്യകളിയിൽ വിജയം നേടിയിരുന്നു. തുല്യശക്തികളുടെ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല. സ്ട്രൈക്കർ അമിനു മുഹമ്മദിന്റെ ചില ഷോട്ടുകളൊഴിച്ചാൽ ഘാനയുടെ ഭാഗത്ത് നിന്നും ആക്രമണങ്ങളൊന്നുമുണ്ടായില്ല. എന്നാൽ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഘാന താരങ്ങൾ അമേരിക്കൻ ഗോൾ മുഖത്തേക്ക് പാഞ്ഞടുത്തു. തുടരെയുള്ള ലോങ് റേഞ്ചർ ഷോട്ടുകളിലൂടെയും, ഹെഡറുകളിലൂടെയും അമേരിക്കൻ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഘാനയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. അതേസമയം, ആദ്യപകുതിയിൽ അമേരിക്കയും ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ നടത്തി. ഇരുടീമുകളും തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൂടുതൽ ശക്തിയാർജ്ജിച്ച ഘാനയെയാണ് കളിക്കളത്തിൽ കണ്ടത്. സാദിഖ് മുഹമ്മദിന്റെ അത്യുഗ്രൻ ഷോട്ട് അമേരിക്കൻ ഗോളി ജസ്റ്റിൻ ഗാർസസ് തകർപ്പൻ സേവിലൂടെ തടഞ്ഞിട്ടു. അവസരങ്ങൾ പലതും പാഴായെങ്കിലും ആഫ്രിക്കൻ കുതിരകൾ ആക്രമണം അവസാനിപ്പിച്ചില്ല.
ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ മാലിയുടെ തകർപ്പൻ പ്രകടനം തുർക്കിയ്ക്ക് കനത്ത വെല്ലുവിളിയുയർത്തിആദ്യത്തെ തോല്‍വിയില്‍ നിന്ന് ഉജ്വലമായി തിരിച്ചുവന്നിരിക്കുകയാണ് മലി. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ തുര്‍ക്കിയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച അവര്‍ രണ്ട് കളിളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
ഇരുടീമുകളും വ്യത്യസ്ത ശൈലിയിൽ കളിക്കാനിറങ്ങിയപ്പോൾ ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടന്നു. 38-ാം മിനിറ്റിൽ മാലിയുടെ ഹാദ്ജി ഡ്രാമെ നൽകിയ പന്ത് ബോക്സിന് മദ്ധ്യഭാഗത്ത് നിന്നും മൗസെ ട്രോറെ തുർക്കി പോസ്റ്റിലേക്ക് പായിച്ചു. മൗസെയുടെ ഉഗ്രൻ ഷോട്ട് തുർക്കി ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ഗോൾ പോസ്റ്റിന്റെ വലതു മൂലയിൽ. മാലി ഒരു ഗോളിന് മുന്നിൽ. പിന്നീട് 68-ാം മിനിറ്റിൽ ലസ്സാനെ ദിയെയാണ് മാലിയുടെ രണ്ടാം ഗോൾ നേടിയത്. കളി അവസാനിക്കാൻ നാലു മിനിറ്റ് ബാക്കിനിൽക്കേ ഫോഡെ കൊണാറ്റയിലൂടെയാണ് മാലി മൂന്നാം ഗോൾ നേടിയത്. ഇരുടീമുകൾക്കും നിർണ്ണായകമായ മത്സരത്തിൽ ജയിക്കുന്നവർ മാത്രമേ അടുത്ത റൗണ്ടിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളു. ആദ്യമത്സരത്തിൽ മാലി പാരഗ്വോയോട് പരാജയപ്പെട്ടിരുന്നു.