ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് സഞ്ജു സാംസൺ എന്ന 'അണ്ടർറേറ്റഡ്' പോരാളിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. വിൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ സഞ്ജു പുറത്തെടുത്ത 97* റൺസിന്റെ മാസ്മരിക ഇന്നിംഗ്‌സ് ഇന്ത്യയെ സെമിയിലെത്തിക്കുക മാത്രമല്ല, തന്നെ എഴുതിത്തള്ളിയവർക്കുള്ള ശക്തമായ മറുപടി കൂടിയാണെന്ന് ക്ലർക്ക് നിരീക്ഷിച്ചു. ബിഹൈൻഡ് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
T20 WC 2026: അവനെ ഇനി പുറത്താക്കരുത്! സഞ്ജുവിനോട് മാനേജ്മെന്റ് കാണിച്ചത് അനീതി, മുൻ സിഎസ്കെ താരം
അവഗണനയിൽ നിന്നും ഹീറോയിലേക്ക്
സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പോലും വലിയ സംശയങ്ങൾ നിലനിന്നിരുന്നതായി ക്ലർക്ക് ഓർമ്മിപ്പിച്ചു. "സഞ്ജു സാംസൺ ടീമിൽ ഉണ്ടാകുമോ എന്ന ചർച്ചയായിരുന്നു ആദ്യം. ടീമിലെത്തിയപ്പോൾ സഞ്ജുവോ ഇഷാൻ കിഷനോ എന്നായി ചോദ്യം. ഇഷാൻ അവസരം കിട്ടിയപ്പോൾ മികച്ച പ്രകടനം നടത്തി. തനിക്ക് ഇനി അവസരം ലഭിക്കില്ലെന്ന് സഞ്ജു കരുതിയിരിക്കാം. എന്നാൽ കിട്ടിയ ഒരു അവസരം അയാൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. സഞ്ജു എപ്പോഴും അണ്ടർറേറ്റഡ് ആയ താരമാണ്. പ്രത്യേകിച്ച് ഇന്ത്യൻ കണ്ടീഷനിൽ പവർപ്ലേ ഓവറുകൾ മുതലാക്കാൻ അയാൾക്ക് അസാമാന്യ കഴിവുണ്ട്," ക്ലർക്ക് പറഞ്ഞു.

സഞ്ജുവിന്റെ കണ്ണിലെ ആ വികാരം!
ഇതിഹാസ താരം സുനിൽ ഗാവസ്‌കറും സഞ്ജുവിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി. വിൻഡീസിനെതിരായ വിജയം സഞ്ജുവിന്റെ ചുമലിലെ ഭാരം മാത്രമല്ല, അവനെ സ്നേഹിക്കുന്ന എല്ലാവരുടെയും സങ്കടം മായ്ച്ചുകളഞ്ഞുവെന്ന് ഗാവസ്‌കർ പറഞ്ഞു. "നമ്മളെല്ലാവരും അവൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സഞ്ജു എന്ന ആത്മാർത്ഥതയുള്ള ക്രിക്കറ്റർക്ക് അർഹിച്ച വിജയം ലഭിച്ചതിൽ ഓരോ ഇന്ത്യൻ ആരാധകനും സന്തോഷിക്കും. വിജയറൺ നേടിയ ശേഷം സഞ്ജുവിന്റെ മുഖത്തുണ്ടായ വികാരം നാം കണ്ടതാണ്. അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു," സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ ഗാവസ്‌കർ വ്യക്തമാക്കി.
മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ തുറുപ്പുചീട്ട് സഞ്ജു തന്നെയാകുമെന്ന് ഉറപ്പാണ്. പവർപ്ലേയിൽ ഗംഭീര പ്രകടനം നടത്തുന്ന സഞ്ജുവിനെ നേരിടുക ഇംഗ്ലണ്ട് ബൗളർമാർക്ക് എളുപ്പമാകില്ല. ക്ലർക്ക് പറഞ്ഞതുപോലെ 'സ്റ്റാൻഡ് ആൻഡ് ഡെലിവർ' ശൈലിയിൽ സഞ്ജു ആഞ്ഞടിച്ചാൽ ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാകും.
T20 WC 2026: സെമിക്ക് മുമ്പേ വൻ വിവാദം; മുംബൈയിൽ ബിസിസിഐ നിയമം കാറ്റിൽ പറത്തി സൂര്യകുമാറും സംഘവും
ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ക്ലാസിക് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 97* റൺസ് നേടി ടീമിനെ രക്ഷിച്ച സഞ്ജു സാംസണിന്റെ മിന്നും ഫോമിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ ബാറ്റിംഗ് വെടിക്കെട്ട് തീർക്കാൻ നായകൻ സൂര്യകുമാർ യാദവും സജ്ജമാണ്. എന്നാൽ ജോസ് ബട്ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ബാറ്റിങ് പടയെ തളയ്ക്കുക എന്നത് ഇന്ത്യൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. വാങ്കഡെയിലെ ബാറ്റിംഗ് സൗഹൃദ പിച്ചും ചെറിയ ബൗണ്ടറികളും വലിയ സ്കോറുകൾക്ക് വഴിയൊരുക്കുമ്പോൾ, 2022 ലോകകപ്പിലെ സെമിയിലേറ്റ പത്ത് വിക്കറ്റ് തോൽവിക്ക് പകരം ചോദിക്കാനുറച്ചാകും ടീം ഇന്ത്യ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്.