വിൻഡീസിന് എതിരായ ഈഡൻ ഗാർഡൻസിൽ നടന്ന നിർണായക മത്സരത്തിൽ അഭിഷേക് ശർമ്മ പുറത്തായ രീതിയെയും അദ്ദേഹത്തിന്റെ മനോധൈര്യത്തെയും പ്രശംസിച്ച് മുൻ ഇന്ത്യൻ കോച്ച് അഭിഷേക് നായർ. ലോകകപ്പിൽ ഫോമിലല്ലാത്ത ഓപ്പണർ കൂടിയായ അഭിഷേക് ശർമ്മ 11 പന്തിൽ നിന്ന് വെറും 10 റൺസ് മാത്രം നേടി വേഗത്തിൽ പവലിയനിലേക്ക് മടങ്ങിയിരുന്നു.
തന്റെ മെല്ലെപ്പോക്ക് ടീമിന് ദോഷകരമാകുമെന്ന് മനസിലാക്കിയാണ് അഭിഷേക് സ്വന്തം വിക്കറ്റ് കളഞ്ഞതെന്നാണ് അഭിഷേക് നായരുടെ വിലയിരുത്തൽ. യുവ ബാറ്ററുടെ ഈ പ്രകടനം നന്നായി ആസൂത്രണം ചെയ്‌ത, ടീമിന് ഗുണകരമായ ഒരു തന്ത്രപരമായ നീക്കമായിരുന്നുവെന്നും മുൻ താരം കൂട്ടിച്ചേർത്തു.

ജയം അനിവാര്യമായ മത്സരത്തിലായിരുന്ന ഈ സംഭവം. ഫോമിലല്ലാത്ത അഭിഷേക് ശർമ്മക്ക് ഈ മത്സരത്തിൽ വേഗത്തിൽ ബാറ്റ് വീശാൻ കഴിഞ്ഞിരുന്നില്ല. ഓവറുകൾ പരിമിതമായതിനാൽ, തീരുമാനങ്ങൾ വളരെ വേഗമെടുക്കേണ്ടത് അത്യാവശ്യമാണ്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, പിന്നാലെ വരുന്ന ബാറ്റർമാർക്ക് അവസരം നൽകുവാനായി അഭിഷേക് പെട്ടെന്ന് സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞു എന്നാണ് അഭിഷേക് നായർ പറയുന്നത്.
'സാധാരണയായി, എത്ര വേഗത്തിലാണ് നിങ്ങൾ ഇന്നിംഗ്‌സ് ആരംഭിക്കുന്നത്, എത്ര കുറഞ്ഞ പന്തുകളിൽ കൂടുതൽ റൺസ് നേടുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രകടനം അളക്കുന്നത്. റൺസ് നേടാൻ കഴിയുന്നില്ലെങ്കിൽ പുറത്തുപോവുക, കാരണം മറ്റുള്ളവർക്ക് അവസരം ലഭിക്കും എന്ന് സാധാരണയായി പറയാറുണ്ട്. ടി20 ക്രിക്കറ്റിലെ വ്യത്യാസം അതാണ്. ഷായ് ഹോപ്പ് പവർപ്ലേ മുഴുവൻ കളിച്ച ശേഷമാണ് പുറത്തായത്' അഭിഷേക് നായർ പറയുന്നു.
ഇടങ്കയ്യൻ ബാറ്ററായ അഭിഷേക് ശർമ്മ ആക്രമണോത്സുകമായി കളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. കുറച്ചുകൂടി ഓവറുകൾ ക്രീസിൽ തുടരുകയും, കൂടുതൽ പന്തുകൾ നേരിടുകയും ചെയ്‌തിരുന്നെങ്കിൽ, ടീം ഉയർന്ന റൺറേറ്റിന്റെ ഭീഷണിയിൽ കടുത്ത സമ്മർദ്ദത്തിലായേനെ എന്ന് നേരത്തെ മറ്റ് ചിലരും ചൂണ്ടിക്കാട്ടിയിരുന്നു.
'അഭിഷേക് ശർമ്മ കൂടുതൽ നേരം ബാറ്റ് ചെയ്‌തിരുന്നെങ്കിൽ, മറ്റുള്ളവർക്ക് അവസരം ലഭിക്കില്ലായിരുന്നു, ടി20 ക്രിക്കറ്റിൽ തിരിച്ചുവരവ് എളുപ്പമല്ല. അതെ, അദ്ദേഹം റൺസ് നേടിയില്ല, പക്ഷേ ടീമിന് വിജയിക്കാൻ ആവശ്യമായ സ്ട്രൈക്ക് റേറ്റും റൺറേറ്റും ഉയർത്താൻ ശ്രമിച്ചതിലൂടെ ടീമിന്റെ നേട്ടത്തിനായിത്തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്‌തത്' അഭിഷേക് നായർ പറയുന്നു.
തിലക് വർമ്മയുടെ വെടിക്കെട്ട് പ്രകടനത്തെയും അഭിഷേക് നായർ പ്രശംസിച്ചു. 'ആ ഇന്നിംഗ്‌സിന് അത്രയധികം ആധിപത്യമുണ്ടായിരുന്നു, സഞ്ജു സാംസണിന് മേലുള്ള സമ്മർദ്ദം കുറഞ്ഞതായി എനിക്ക് തോന്നി. ക്രീസിൽ നിലയുറപ്പിച്ച ഒരു ബാറ്റർ എന്ന നിലയിൽ, നിങ്ങൾ 50 റൺസ് നേടുമ്പോൾ, കൂടെ ബാറ്റ് ചെയ്യുന്നയാൾ ഫോറുകളും സിക്‌സറുകളും നേടണമെന്ന് ആഗ്രഹിക്കും, അതുവഴി നിങ്ങളുടെ ജോലി എളുപ്പമാകും' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിൻഡീസിന് എതിരായ നിർണായക മത്സരത്തിൽ ആര് ജയിച്ചാലും അവർക്ക് സെമി ഉറപ്പായിരുന്നു. വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പക്ഷേ മലയാളി താരം സഞ്ജു സാംസണിന്റെ അപരാജിത ഇന്നിംഗ്‌സിന്റെ ബലത്തിലാണ് ജയവും സെമി ബർത്തും നേടിയത്. മത്സരത്തിൽ 50 പന്തിൽ നിന്ന് 97 റൺസാണ് സഞ്ജു നേടിയത്.