ടീം ഇന്ത്യയുടെ മൂന്നാം കിരീട വിജയത്തോടെ ഐസിസി ടി20 ലോകകപ്പിനു തിരശീല വീണിരിക്കുകയാണ്. 2024ലെ ടൂര്‍ണമെന്റിനെ അപേക്ഷിച്ച് തീര്‍ത്തും ഏകപക്ഷീയമായ ഫൈനലിലാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ട്രോഫിയില്‍ പേര് എഴുതിച്ചേര്‍ത്തത്. 96 റണ്‍സിനായിരുന്നു കിവികളെ ഇന്ത്യ മുക്കിയത്.
ഒരു മാസത്തോളം നീണ്ട ടൂര്‍ണമെന്റിനെ കുറിച്ച് വിലയിരുത്തിയാല്‍ ചില വമ്പന്‍ താരങ്ങള്‍ വന്‍ ഫ്‌ളോപ്പായിരുന്നുവെന്നു കാണാം. ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ ചിലര്‍ക്കായില്ല. ഈ തരത്തില്‍ ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തിയവരെ ഉള്‍പ്പെടുത്തി ഫ്‌ളോപ്പ് 11 തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

ലോകകപ്പിലെ ഫ്‌ളോപ്പ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ജോസ് ബട്‌ലറും വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രെന്‍ഡന്‍ കിങുമാണ്. വണ്‍ഡൗണായി മൂന്നാംനമ്പറില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുമുണ്ട്. ഈ ഫ്‌ളോപ്പ് ഇവവനെ നയിക്കുന്നതും അദ്ദേഹമാണ്.

വിന്‍ഡീസ് ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായിരുന്നു കിങ്. ആറു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു 15.33 ശരാശരിയില്‍ 116.45 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് വെറും 92 റണ്‍സാണ്. രണ്ടിന്നിങ്‌സുകളില്‍ മാത്രമേ കിങിന്റെ സ്‌കോര്‍ രണ്ടക്കവും കടന്നുള്ളൂ. ഇതേ തുടര്‍ന്നു ഇന്ത്യയുമായുള്ള സൂപ്പര്‍ എട്ടില്‍ അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.
മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ ബട്‌ലറും മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. ആദ്യ മല്‍സരം മുതല്‍ അവസാനം കളിച്ച സെമി ഫൈനലില്‍ വരെ അദ്ദേഹം താളം കണ്ടെത്താനാവാതെ വിഷമിച്ചു. എട്ടിന്നിങ്‌സുകളില്‍ നിന്നും 10.87 ശരാശരിയില്‍ 116 സ്‌ട്രൈക്ക് റേറ്റില്‍ 87 റണ്‍സ് മാത്രമേ ബട്‌ലര്‍ സ്‌കോര്‍ ചെയ്തുള്ളൂ.
പാക് നായകന്‍ ആഗയുടെ പ്രകടനത്തിലേക്കു വന്നാല്‍ ഏഴിന്നിങ്‌സുകളില്‍ നിന്നും ആകെ നേടിയത് 60 റണ്‍സ് മാത്രം. 10 ശരാശരിയില്‍ 130.43 സ്‌ട്രൈക്ക് റേറ്റിലാണിത്. നിര്‍ണായകമായ രണ്ട് സൂപ്പര്‍ എട്ട് മല്‍സരങ്ങളില്‍ അഞ്ചു റണ്‍സ് മാത്രമേ ആഗ നേടിയുള്ളൂ.

ഫ്‌ളോപ്പ് ഇലവന്റെ മധ്യനിരയില്‍ ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജോടികളായ കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ക്കൊപ്പം ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചെല്‍, ഇന്ത്യന്‍ ഫിനിഷറായ റിങ്കു സിങ് എന്നിവരുമുണ്ട്.
ഓസ്‌ട്രേലിയന്‍ ടീം ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ പുറത്താവാനുള്ള പ്രധാന കാരണം പല താരങ്ങളുടെയും ദയനീയ പ്രകടനാണ്. ഇക്കൂട്ടത്തില്‍ ഗ്രീനും സ്റ്റോയ്‌നിസുമുണ്ട്. ഒരു ഡെക്കുള്‍പ്പെടെ നാലിന്നിങ്‌സുകളില്‍ ഗ്രീന്‍ സ്‌കോര്‍ ചെയ്തത് 24 റണ്‍സാണ്. സ്‌റ്റോയ്‌നിസാവട്ടെ നാലു കളിയിലെടുത്തത് 55 റണ്‍സ് മാത്രം. ബൗൡങില്‍ നാലു വിക്കറ്റും താരം നേടി.

ന്യൂസിലാന്‍ഡിനായി അഞ്ചിന്നിങ്‌സുകളിലാണ് മിച്ചെലിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നേടിയതാവട്ടെ 80 റണ്‍സുമാണ്. ഇന്ത്യക്കു ഏറെ പ്രതീക്ഷയുണ്ടായിരുന്ന റിങ്കുവും ബാറ്റിങില്‍ വന്‍ ദുരന്തമായി. അഞ്ചിന്നിങ്‌സില്‍ 24 റണ്‍സെടുത്ത അദ്ദേഹം പിന്നീട് ടീമിനു പുറത്താവുകയും ചെയ്തു.

ലോകകപ്പിലെ ഫ്‌ളോപ്പ് ഇലവന്റെ ലോവ്ര്‍ ഓര്‍ഡറിലേക്കു വന്നാല്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നര്‍, സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ന്യൂസിലാന്‍ഡ് പേസര്‍ ജേക്കബ് ഡഫി, സൗത്താഫ്രിക്കന്‍ സ്പിന്നറായ കേശവ് മഹാരാജ് എന്നിവരുമുണ്ട്.
കിവികള്‍ക്കായി എട്ടു മല്‍സരങ്ങളില്‍ സാന്റ്‌നര്‍ ആകെ വീഴ്ത്തിയത് വെറും രണ്ടു വിക്കറ്റുകളാണ്. കേശവിനാവട്ടെ ആറു കളിയില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
സ്റ്റാര്‍ പേസര്‍ റബാഡയ്ക്കു തുടര്‍ച്ചയായി മൂന്നു കളിയില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. വെറും അഞ്ചു വിക്കറ്റാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. കിവി പേസര്‍ ഡഫിക്കാവട്ടെ മൂന്നു വിക്കറ്റുകള്‍ മാത്രമേ ലോകകപ്പില്‍ വീഴ്ത്താനായുള്ളൂ.
ലോകകപ്പിലെ ഫ്‌ളോപ്പ് 11
ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഡാരില്‍ മിച്ചെല്‍, റിങ്കു സിങ്, മിച്ചെല്‍ സാന്റ്‌നര്‍, കാഗിസോ റബാഡ, ജേക്കബ് ഡഫി, കേശവ് മഹാരാജ്.