കൊല്‍ക്കത്ത: ടി20 ക്രിക്കറ്റിലെ വൈറ്റ് വാഷുകാരെന്ന പാകിസ്താന്റെ കുത്തക തകര്‍ത്ത് ടീം ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് മെന്‍ ഇന്‍ ബ്ലൂ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയത്. ടി20യില്‍ കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരിയ ടീമെന്ന പാകിസ്താന്റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീമെത്തിയിരിക്കുന്നത്. ആറാം തവണണയാണ് ഇന്ത്യ ഒരു ടി20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയത്. പാകിസ്താനും ആറു പരമ്പരകളാണ് നേരത്തേ തൂത്തുവാരിയിട്ടുള്ളത്. അഞ്ചു പരമ്പരകള്‍ തൂത്തുവാരിയ അഫ്ഗാനിസ്താന്‍, നാലു തൂത്തുവാരലുകള്‍ നടത്തിയ ഇംഗ്ലണ്ട്, മൂന്നു പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ട് എന്നിവരാണ് എലൈറ്റ് ടീമുകളുടെ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍
ടി20 ഫോര്‍മാറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് മൂന്നോ അതില്‍ അധികമോ മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയത്. നേരത്തേ 2020ല്‍ ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ വച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലും ഇന്ത്യ തൂത്തുവാരിയിരുന്നു. കിവികളെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെയാണ് ഇന്ത്യ ഒന്നില്‍ക്കൂടുതല്‍ തവണ ടി20യില്‍ തൂത്തുവാരിയിട്ടുള്ളത്. 2018ല്‍ നാട്ടില്‍ വിന്‍ഡീസിനെ 3-0നും 2019ല്‍ വിന്‍ഡീസിനെ അവരുടെ തട്ടകത്തില്‍ ഇതേ മാര്‍ജിനിലും ഇന്ത്യ തൂത്തുവാരിയിരുന്നു. 2016ല്‍ ഓസ്‌ട്രേലിയ (3-0), 2017ല്‍ ശ്രീലങ്ക (3-0) എന്നിവരാണ്് ഇന്ത്യ തൂത്തുവാരിയിട്ടുള്ള മറ്റു ടീമുകള്‍.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 73 റണ്‍സിന് ന്യൂസിലാന്‍ഡിനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. 185 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ന്യൂസിലാന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി. ടി20യില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ പരാജയം കൂടിയാണിത്. 2019ല്‍ ഇംഗ്ലണ്ടിനെതിരേ നാപ്പിയറില്‍ 76 റണ്‍സിനും 2017ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഓക്ക്‌ലാന്‍ഡില്‍ 78 റണ്‍സിനും കിവീസ് തോറ്റിരുന്നു. ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ പരാജയം 2010ല്‍ പാകിസ്താനോടു 103 റണ്‍സിനു തോറ്റതാണ്. ക്രൈസ്റ്റ്ചര്‍ച്ചിലായിരുന്നു ഈ മല്‍സരം.
ഇന്ത്യക്കു ഗംഭീര വിജയം
കൊല്‍ക്കത്തയില്‍ നടന്ന മുന്നാമങ്കത്തില്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു കീഴിലിറങ്ങിയ ന്യൂസിലാന്‍ഡ് പൊരുതാന്‍ പോലുമാവാതെയാണ് കിഴടങ്ങിയത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 184 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കിവികള്‍ പ്രതിരോധത്തിലായിരുന്നു. ക്യാപ്റ്റന്‍ രോഹിത്തായിരുന്നു 56 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ലോവര്‍ ഓര്‍ഡറിന്റെ മികച്ച സംഭാവനയാണ് ഒരു ഘട്ടത്തില്‍ 170 പോലും കടക്കുമോയെന്നു തോന്നിച്ച ഇന്ത്യയെ 184 വരെയെത്തിച്ചത്. ഇന്ത്യ നിരയില്‍ നാലു പേര്‍ 20 പ്ലസ് സ്‌കോര്‍ ചെയ്തു. ഇവരില്‍ ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ ഇന്നിങ്‌സുകളായിരുന്നു ഏറ്റവും ശ്രദ്ധേയം. ചാഹര്‍ വെറും എട്ടു ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചപ്പോള്‍ ഹര്‍ഷല്‍ 11 ബോളില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 18 റണ്‍സുമെടുത്തു.
റണ്‍ചേസില്‍ തുടക്കം മുതല്‍ പാളിയ ന്യൂസിലാന്‍ഡ് കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കു ഭീഷണിയായില്ല. 17.2 ഓവറില്‍ 111 റണ്‍സിന് കിവികള്‍ ഓള്‍ഔട്ടാവുകയും ചെയ്തു. 51 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ടീമിന്റെ പരാജയഭാരം കുറച്ചത്. 36 ബോളില്‍ നാലു വീതം ബൗ്ണ്ടറിയും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടിം സെയ്‌ഫേര്‍ട്ട് (17), ലോക്കി ഫെര്‍ഗൂസന്‍ (14) എന്നിവരാണ് രണക്കത്തിലെത്തിയ മറ്റുള്ളവര്‍.
മൂന്നു വിക്കറ്റുകളെടുത്ത സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കിവികളുടെ അന്തകനായത്. വെറും മൂന്നോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേല്‍ മികച്ച പിന്തുണയേകി. അക്ഷറാണ് മാന്‍ ഓഫ്് ദി മാച്ചായത്.