മുംബൈ: 'ക്വാര്‍ട്ടറിനു' പിന്നാലെ സെമി ഫൈനലിലും വെടിക്കെട്ടുമായി സഞ്ജു സാംസണ്‍ കത്തിയറിയപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കു തുടരെ രണ്ടാമതും ഫൈനല്‍ ടിക്കറ്റ്. റണ്‍മഴ കണ്ട ത്രില്ലറില്‍ റണ്‍സിന്റെ ത്രസിപ്പിക്കുന്ന ഏഴു റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഞായറാഴ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും.
254 റണ്‍സെന്ന അസാധ്യമെന്നു കരുതപ്പെട്ട സ്‌കോറിലേക്കു ഇംഗ്ലണ്ട് വീറോടെ തന്നെ പൊരുതി. ജേക്കബ് ബെതലിന്റെ (104) വെടിക്കെട്ട് സെഞ്ച്വറി അവരെ ജയത്തിനു തൊട്ടരികെ വരെയെത്തിച്ചു. എന്നാല്‍ ഏഴു വിക്കറ്റിനു 246 റണ്‍സെടുത്ത് ഇംഗ്ലണ്ട് കളി കൈവിടുകയും ചെയ്തു.

ബെതലിന്റെ വണ്‍മാന്‍ ഷോയാണ് ഇംഗ്ലണ്ടിനെ ഇത്ര മികച്ച തിരിച്ചടി നല്‍കാന്‍ സഹായിച്ചത്. വെറും 48 ബോളിലാണ് ബെതല്‍ 105ലെത്തിയത്. എട്ടു ഫോറുകളും ഏഴു സിക്‌സറുകളും ഇതിലുള്‍പ്പെടും. വില്‍ ജാക്‌സ് (35), ജോസ് ബട്‌ലര്‍ (25) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് 253 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. തുടരെ രണ്ടാമത്തെ കളിയിലും ടീമിന്റെ നെടുംതൂണായി മാറിയതാവട്ടെ സഞ്ജു സാംസുമാണ്. ഒരിക്കല്‍ക്കൂടി സെഞ്ച്വറി നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ ചടുലമായ ഇന്നിങ്‌സാണ് ടീമിനു കരുത്തായത്.
42 ബോളില്‍ 89 റണ്‍സ് വാരിക്കൂട്ടിയാണ് സഞ്ജു ക്രീസ് വിട്ടത്. എട്ടു ഫോറുകളും ഏഴു കൂറ്റന്‍ സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ശിവം ദുബെ (43), ഇഷാന്‍ കിഷന്‍ (39) എന്നിവരാണ് മികച്ച സംഭാവനകള്‍ നല്‍കിയ മറ്റുള്ളവര്‍. ഹാര്‍ദിക് പാണ്ഡ്യ (12 ബോളില്‍ 27), തിലക് വര്‍മ (7 ബോളില്‍ 21) എന്നിവരുടെ തകര്‍പ്പന്‍ ഫ്ിനിഷിങും ടീമിനു കരുത്തായി.

അഭിഷേക് ശര്‍മ (9) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായെങ്കിലും രണ്ടാം വിക്കറ്റില്‍ സഞ്ജു- ഇഷാന്‍ ജോടി വമ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ ശകതമായ നിലയിലെത്തിച്ചു. 45 ബോളില്‍ ഈ ജോടി അടിച്ചെടുത്തത് 97 റണ്‍സാണ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്.

ടീം ടോട്ടല്‍, 117ല്‍ നില്‍ക്കെ ഇഷാന്‍ പുറത്തായ ശേഷം സഞ്ജുവും നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ദുബെയും മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിച്ചു. 22 ബോളില്‍ 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ബൗളിങിലേ്ക്കു വന്നാല്‍ വില്‍ ജാക്‌സും ആദില്‍ റഷീദും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
ടോസിനു ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. മറുഭാഗത്ത് ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. രെഹാന്‍ അഹമ്മദിനു പകരം ജാമി ഒവേര്‍ട്ടനെ പ്ലെയിങ് ഇലവനിലേക്കു തിരികെ കൊണ്ടുവന്നു.
സെമിയിലേക്കുള്ള വഴി
ഗ്രൂപ്പൂഘട്ടത്തില്‍ ചാംപ്യന്‍മാരായാണ് ഇന്ത്യ തുടങ്ങിയത്. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എിലെ നാലു മല്‍സരങ്ങളിലും ജയിക്കാന്‍ ടീമിനു സാധിച്ചു. പാക് പടയെക്കൂടാതെ യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരൊണ് ഇന്ത്യ തോല്‍പ്പിച്ചത്.
സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ സൗത്താഫ്രിക്കയോടു 76 റണ്‍സിന്റെ വന്‍ പരാജയത്തോടെയായിരുന്നു തുടക്കം. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവന്ന ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സിംബാബ്‌വെയെയും വെസ്റ്റ് ഇന്‍ഡീസിനെയും തകര്‍ത്ത് സെമിയിലേക്കു യോഗ്യതയും നേടി.
അതേസമയം, വെസ്റ്റ് ഇന്‍ഡീസുള്‍പ്പെട്ട ഗ്രൂപ്പ് സിയിലായിരുന്നു ഇംഗ്ലണ്ട്. വിന്‍ഡീസിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നെങ്കിലും സ്‌കോട്ട്‌ലാന്‍ഡ്, ഇറ്റലി, നേപ്പാള്‍ തുടങ്ങിയ അസോസിയേറ്റ് ടീമുകളെ തോല്‍പ്പിച്ച് സൂപ്പര്‍ എട്ടിലേക്ക്. അവിടെയാണ് ഇംഗ്ലണ്ട് തനിനിറം പുറത്തെടുത്തത്. ന്യുസിലാന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവരെയെല്ലാം തകര്‍ത്ത് സെമിയിലേക്കു കുതിക്കുകയും ചെയ്തു.
സെമിയിലെ പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്‌സ്, ജാമി ഒവേര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്.