അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരായ തന്റെ പ്രവചനം വീണ്ടും പാളിയതിന്റെ ഞെട്ടലിലും ദേഷ്യത്തിലുമാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. ന്യൂസിലാന്‍ഡുമായുള്ള കലാശപ്പോരില്‍ ഇന്ത്യ തോല്‍ക്കുമെന്നായിന്നു പാക് ചാനലായ ജിയോ ന്യൂസ് ഉര്‍ദുവില്‍ അദ്ദേഹം കഴിഞ്ഞ് ദിവസം പ്രവചിച്ചത്.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ജയം ന്യൂസിലാന്‍ഡിന് ആയിരിക്കുമെന്നായിരുന്നു ആമിര്‍ പ്രവചിച്ചത്.

തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് ഇന്ത്യക്കെതിരേയുള്ള അദ്ദേഹത്തിന്റെ പ്രവചനം പാളിയത്. നേരത്തേ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോടും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടുമെല്ലാം ഇന്ത്യ പൊട്ടുമെന്നു ആമിര്‍ പ്രവചിച്ചിരുന്നു.

ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തെ കുറിച്ചും പ്രവചനം ഒരിക്കൂടി പാളിയതിനെ പറ്റിയും ചോദിച്ചപ്പോള്‍ വളരെ ക്ഷുഭിതനായിട്ടാണ് മുഹമ്മദ് ആമിര്‍ അതിനോടു പ്രവചിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ്.
ആമിര്‍ ഭായ്, ഇന്ത്യ ജയിച്ചിരിക്കുകയാണ്, പ്രവചനം തെറ്റിപ്പോയി, എന്താണ് പറയാനുള്ളതെന്നായിരുന്നു ഷോയ്ക്കിടെ ആമിറിനോടു ചോദിച്ചത്. ഈ ചോദ്യത്തോട് അദ്ദേഹം ദേഷ്യത്തിലാണ് കാണപ്പെട്ടത്.

അവര്‍ ജയിച്ചു, ശരിയാണ്. അവര്‍ വീട്ടിലേക്ക്കപ്പും കൊണ്ടുപോവും. എന്റെ വീട്ടിലേക്കല്ല ട്രോഫി കൊണ്ടു വരിക. വെല്‍ഡണ്‍ എന്നാല്‍ ഒറ്റശ്വാസത്തില്‍ ദേഷ്യത്തോടെയുള്ള ആമിറിന്റെ മറുപടി. ഇതിനു പിന്നാലെ അദ്ദേഹം കൈയിലുള്ള മൊബൈലില്‍ നോക്കി ഇരിക്കുകയും ചെയ്തു.
ഇന്ത്യക്കെതിരായ കലാശക്കളിയില്‍ കാര്യമായി പൊരുതാതെ തീര്‍ത്തും ഏകപക്ഷീയമായി കീഴടങ്ങിയ ന്യൂസിലാന്‍ഡിനെ മുഹമ്മദ് ആമിര്‍ വിമര്‍ശിക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡ് ടീം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമ്മര്‍ദ്ദത്തിലാണ് കാണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നറെ വിമര്‍ശിക്കുകയും ചെയ്തു.

വളരെ വിചിത്രമായ രീതിയില്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കും ഈ പരാജയത്തിന്റെ ക്രെഡിറ്റുണ്ട്. ഓഫ്സ്റ്റംപിന് പുറത്ത് അവര്‍ നാല്-നാല് വൈഡുകള്‍ എറിയുകയും അവിടെ നിന്നും സിക്‌സറുകള്‍ വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. വളരെ ലൂസ് ബൗളിങായിരുന്നു ന്യൂസിലാന്‍ഡിന്റേത്.
ഈ വിജയത്തിന്റെ ക്രെഡിറ്റ് ഇന്ത്യ അര്‍ഹിക്കുന്നില്ലെന്നല്ല പറയുന്നത്. പക്ഷെ ന്യൂസിലാന്‍ഡിന്റെ പ്ലാന്‍ എന്തായിരുന്നുവെന്ന് എനിക്കു മനസ്സിലായില്ല. ആദ്യം മാറ്റ് ഹെന്‍ട്രിയെ കൊണ്ട് കിവി ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബൗള്‍ ചെയ്യിച്ചു.

അതിനു ശേഷം ഓഫസ്പിന്നറെ കൊണ്ടുവന്നു, വീണ്ടും ഹെന്‍ട്രിയെത്തുന്നു. രണ്ടോവറില്‍ 12 റണ്‍സ് മാത്രമേ ഹെന്‍ട്രി വഴങ്ങിയുള്ളൂ. പെട്ടെന്നു അവര്‍ ബൗളിങ് പ്ലാനാകെ മാറ്റി. വളരെ വിചിത്രമായ ബൗളിങായിരുന്നു ന്യൂസിലാന്‍ഡിന്റേത്.
അഭിഷേക് ശര്‍മ ഓഫ് സ്പിന്നിനെതിരേ പതറാറുണ്ടെന്ന് അറിയാമായിരുന്നതിനാല്‍ തന്നെ അതു ന്യൂസിലാന്‍ഡ് പെട്ടെന്നു തന്നെ കൊണ്ടുവരണമായിരുന്നു. പക്ഷെ അവര്‍ ഡാരില്‍ ഡഫിയെ കൊണ്ടുവന്നു, വളരെ വിചിത്രമായ ബൗളിങായിരുന്നു അത്.
ലോക്കി ഫെര്‍ഗൂസന്‍ വെറുമൊരു സാധാരണ ബൗളറെ പോലെയാണ് കാണപ്പെട്ടത്. മൂന്ന് വൈഡുകള്‍, രണ്ട് ഓഫ്കട്ടറുകള്‍, അതിനു ശേഷം ഒരു ബോള്‍ സ്ലോട്ടിലും, അത് സിക്‌സറാവുകയും ചെയ്തുവെന്നും ആമിര്‍ വിലയിരുത്തി.
2004-05 മുതല്‍ ഞാന്‍ ന്യൂസിലാന്‍ഡിനെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ ഇത്രയും സമ്മര്‍ദ്ദത്തില്‍ അവരെ മുമ്പൊരിക്കലും കണ്ടിട്ടില്ല. ചിലപ്പോള്‍ വലിയ രീതിയിലുള്ള കാണികളുടെ മുന്നില്‍ കളിക്കുന്നതു കാരണമായിക്കാം, ചിലപ്പോള്‍ ഫൈനല്‍ ആയതു കൊണ്ടാവാം.
പക്ഷെ അഭിഷേക് ശര്‍മയെ നോക്കൂ. അവന്‍ ചെറുപ്പമാണ്, ഈ ടൂര്‍ണമെന്റിലാകെ കാര്യമായൊന്നും ചെയ്തിട്ടുമില്ല. സമ്മര്‍ദ്ദം അവനുമുണ്ടായിരിക്കാം. കളിക്കാരുടെ മാനസികമായ കരുത്ത് ഈ തരത്തിലുള്ള മല്‍സരങ്ങളില്‍ പ്രധാനമാണ്. ഇന്ത്യ അതു കാണിച്ചുവെന്നു ഞാന്‍ കരുതുന്നു, ഫൈനലില്‍ അവര്‍ ജയിച്ചതും അതുകൊണ്ടാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.