For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ മനസ് തുറന്ന് ഗംഭീർ; 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് അവർ മാത്രം'

ഇന്ത്യയുടെ തുടർച്ചയായ ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം വളരെ വൈകാരികമായി പ്രതികരിക്കുന്ന ഗൗതം ഗംഭീറിനെയാണ് കണ്ടത്. കളിക്കാരനായും പിന്നീട് മുഖ്യ പരിശീലകനായും ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇതോടെ അദ്ദേഹത്തിന്റെ പരിശീലക ജീവിതത്തിലെ നിർണായകമായ ഒരു അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റർ കൂടിയായ ഗംഭീർ 2007-ൽ എംഎസ് ധോണി നയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. അന്ന് ഫൈനലിൽ പാകിസ്ഥാനെതിരെ 54 പന്തിൽ 75 റൺസ് നേടി ടോപ് സ്കോററായ ഗംഭീറിന്റെ മികവിൽ, ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ച് റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു.

gautam gambhir

ഫൈനൽ മത്സരം കഴിഞ്ഞുള്ള പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനൊപ്പം പങ്കെടുത്ത ഗംഭീർ, ഈ വിജയം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്‌മണിനും സമർപ്പിച്ചു. കൂടാതെ, മുഖ്യ സെലക്‌ടർ അജിത് അഗാർക്കറെയും അദ്ദേഹം പ്രത്യേകം പരാമർശിക്കുകയുണ്ടായി.

'ഒന്നാമതായി, ഈ ട്രോഫി രാഹുൽ ഭായിക്കും (രാഹുൽ ദ്രാവിഡ്) പിന്നീട് ലക്ഷ്‌മൺ ഭായിക്കും (വിവിഎസ് ലക്ഷ്‌മൺ) സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ മികച്ച നിലയിൽ നിലനിർത്താൻ രാഹുൽ ഭായ് ചെയ്‌ത കാര്യങ്ങൾ അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ കാലയളവിൽ ചെയ്‌ത എല്ലാ കാര്യങ്ങൾക്കും നന്ദി പറയുന്നു," ഗംഭീർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

'ഇന്ത്യൻ ക്രിക്കറ്റിനായി ഇത്രയധികം സംഭാവനകൾ നൽകിയ വിവിഎസ് ലക്ഷ്‌മണിനും ഞാൻ നന്ദി പറയുന്നു, പ്രത്യേകിച്ച് തിരശ്ശീലക്ക് പിന്നിൽ അദ്ദേഹം ചെയ്‌ത കാര്യങ്ങൾക്ക്. കാരണം, സിഒഇ (സെന്റർ ഓഫ് എക്‌സലൻസ്) ആണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്ക് വഴിയൊരുക്കുന്നത്. മൂന്നാമതായി, അജിത് അഗാർക്കർ. സത്യസന്ധതയോടും പ്രതിബദ്ധതയോടും കൂടി പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്' ഗംഭീർ പറയുന്നു.

തന്റെ പരിശീലക ജീവിതത്തിലെ കഠിന ഘട്ടങ്ങളിൽ, അതായത് ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകളോടുള്ള ടെസ്‌റ്റ് പരമ്പരകളിലെ വമ്പൻ തോൽവിക്ക് ശേഷം, ഐസിസി മേധാവി ജയ് ഷാ മാത്രമാണ് തന്നെ വിളിച്ചതെന്ന് ഗംഭീർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ഗംഭീർ ഏറെ വിമർശനം നേരിട്ട സമയത്ത് തുണയായത് ജയ് ഷാ ആണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

'ജയ് ഭായിക്ക് (ജയ് ഷാ) ഞാൻ നന്ദി പറയുന്നു. കാരണം, എന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിൽ-അത് ന്യൂസിലാൻഡിനോടോ ദക്ഷിണാഫ്രിക്കയോടോ ഉള്ള പരമ്പര തോൽവിക്ക് ശേഷമോ ആകട്ടെ-എന്നെ വിളിച്ചതിൽ അധികമാരുമില്ല. അന്ന് എന്നെ വിളിച്ച ഒരേയൊരാൾ ജയ് ഭായി ആയിരുന്നു' ഗംഭീർ പറയുന്നു.

"ഈ ദൗത്യം എന്നെ വിശ്വസിച്ച് ഏൽപിച്ചതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. കാരണം, എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്, ഈ റോൾ എനിക്ക് ലഭിക്കുമ്പോൾ, ഒരു ഫ്രാഞ്ചൈസിയുടെയോ ടീമിന്റെയോ ഹെഡ് കോച്ചെന്ന നിലയിൽ എനിക്ക് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്നെ ഈ ഉത്തരവാദിത്തം ഏൽപിച്ചു. അതിനാൽ ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു' ഗംഭീർ കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടത്തിലേക്കാണ് ഗംഭീർ ടീമിനെ നയിച്ചത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷം സൂപ്പർ എട്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് വൻ തോൽവി വഴങ്ങിയതോടെ ഗംഭീർ വിമർശനം നേരിട്ടിരുന്നു. എന്നാൽ അതിനെയൊക്കെ മറികടന്ന് കൊണ്ട് പിന്നീടുള്ള എല്ലാ കളികളും ആധികാരികമായി ജയിച്ചു കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്.

Story first published: Monday, March 9, 2026, 16:52 [IST]
Other articles published on Mar 9, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+