റണ്‍വേട്ടയില്‍ റൂട്ട്
പരമ്പരയിലെ റണ്‍മെഷീനായി മാറിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടായിരുന്നു. അവിശ്വസനീയ ബാറ്റിങ് പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. ടീമിനെ ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് റൂട്ടിന്റെ വണ്‍മാന്‍ ഷോയായിരുന്നു. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. ഓവലിലെ നാലാം ടെസ്റ്റില്‍ മാത്രമാണ് റൂട്ട് ബാറ്റിങില്‍ നിരാശപ്പെടുത്തിയത്.
നാലു ടെസ്റ്റുകളിലെ ഏഴു ഇന്നിങ്‌സുകളില്‍ നിന്നായി റൂട്ട് വാരിക്കൂട്ടിയത് 564 റണ്‍സായിരുന്നു. 94 ശരാശരിയില്‍ 60.71 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും അദ്ദേഹം നേടുകയും ചെയ്തു. പുറത്താവാതെ നേടിയ 180 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
രോഹിത്തിന്റെ പരമ്പര
ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഹീറോ ഓപ്പണര്‍ രോഹിത് ശര്‍മയായിരുന്നു. പരമ്പരയില്‍ റൂട്ടിനു പിന്നില്‍ ഏറ്റവുമധികം റണ്ണെടുത്തതും അദ്ദേഹമായിരുന്നു. ഇംഗ്ലണ്ടില്‍ ആദ്യമായി ടെസ്റ്റ് ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ന്യൂബോളിനെതിരേ രോഹിത്തിന് എത്രത്തോളം പിടിച്ചുനില്‍ക്കാനാവുമോയെന്നു പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംശയിച്ച എല്ലാവര്‍ക്കും രോഹിത് ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു.
നാലു ടെസ്റ്റുകളിലെ എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 52.57 ശരാശരിയില്‍ 42.49 സ്‌ടൈക്ക് റേറ്റോടെ 368 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. വിദേശത്തു ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടവും രോഹിത് ഈ പരമ്പരയില്‍ യാഥാര്‍ഥ്യമാക്കി. ഓവലിലെ നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു 127 റണ്‍സുമായി ഹിറ്റ്മാന്‍ ചരിത്രം തിരുത്തിയത്. സ്‌കോര്‍ 94ല്‍ നില്‍ക്കെ സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ സിക്‌സര്‍ പറത്തിയായിരുന്നു അദ്ദേഹം സെഞ്ച്വറി ആഘോഷിച്ചത്.
കെഎല്‍ രാഹുല്‍ (315 റണ്‍സ്, ഒരു സെഞ്ച്വറി, ഒരു ഫിഫ്റ്റി), ചേതേശ്വര്‍ പുജാര (227 റണ്‍സ്, ഒരു ഫിഫ്റ്റി), വിരാട് കോലി (218 റണ്‍സ്, രണ്ടു ഫിഫ്റ്റി) എന്നിവരാണ് റണ്‍വേട്ടയില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലെത്തിയത്.
വിക്കറ്റ് കൊയ്ത്തില്‍ റോബിന്‍സണ്‍
ബൗളര്‍മാരിലേക്കു വരികയാണെങ്കില്‍ പരമ്പരയിലെ വിക്കറ്റ് കൊയ്ത്തില്‍ സര്‍പ്രൈസ് താരമാണ് തലപ്പത്ത്. ആരും തന്നെ പ്രതീക്ഷിക്കാതിരുന്ന ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണാണ് നാലു ടെസ്റ്റുകളില്‍ നിന്നും ഏറ്റവുമധികം വിക്കറ്റുകളെടുത്തത്. അദ്ദേഹം 21 വിക്കറ്റുകള്‍ വീഴ്ത്തി. 2.69 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനും റോബിന്‍സണിനു സാധിച്ചു.
കൂടുതല്‍ വിക്കറ്റെടുത്തവരില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളിലായി അദ്ദേഹം 18 വിക്കറ്റുകള്‍ വീഴ്ത്തി. 2.48 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും ബുംറ കുറിച്ചു.
ജെയിംസ് ആന്‍ഡേഴ്‌സന്‍ (15 വിക്കറ്റ്), മുഹമ്മദ് സിറാജ് (14), മുഹമ്മദ് ഷമി (11) എന്നിവരാണ് കൂടുതല്‍ വിക്കറ്റെടുത്തവരില്‍ മൂന്ന്-അഞ്ച് വരെ സ്ഥാനങ്ങളില്‍.
വന്‍ ഫ്‌ളോപ്പായി രഹാനെ
ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയായിരുന്നു. കളിച്ച നാലു ടെസ്റ്റുകളില്‍ ഒരു ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയതൊഴിച്ചാല്‍ മറ്റെല്ലാത്തിലും അദ്ദേഹം ദുരന്തമായി മാറി. മുന്‍നിരയും ലോവര്‍ ഓര്‍ഡറുമായിരുന്നു പലപ്പോഴും ഇന്ത്യന്‍ ബാറ്റിങിനെ രക്ഷിച്ചത്. നാലു ടെസ്റ്റുകളിലെ ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 15.57 എന്ന ദയനീയ ശരാശരിയില്‍ 109 റണ്‍സാണ് രഹാനെ നേടിയത്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ നേടിയ 61 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തില്‍ നിന്നും ബാറ്റിങില്‍ ഒരു സംഭാവനയും ടീമിനു ലഭിച്ചില്ല. പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് പ്രകടനം നോക്കിയാല്‍ രഹാനെയ്ക്കു പിറകില്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ. ഇവരാവട്ടെ ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ (34 റണ്‍സ്), മുഹമ്മദ് സിറാജ് (14) എന്നിവരാണ്.
അശ്വിന്റെ അഭാവം
പരമ്പരയിലെ നാലു ടെസ്റ്റുകളിലും ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ അഭാവമായിരുന്നു. നാലു ടെസ്റ്റുകളിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇന്ത്യ അവസരം നല്‍കിയില്ല. നാലു പേസര്‍മാരും ഒരു സ്പിന്നറുമെന്ന ബൗളിങ് കോമ്പിനേഷനായിരുന്നു ഇന്ത്യ നാലു ടെസ്റ്റുകളിലും പരീക്ഷിച്ചത്. ഇതു വിജയമാവുകയും ചെയ്തു. പേസര്‍മാരില്‍ ചിലര്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ ഏക സ്പന്നറായി ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ കളിപ്പിച്ചത്. പക്ഷെ ജഡേജയ്ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. നാലു ടെസ്റ്റുകളില്‍ നിന്നും ആറു വിക്കറ്റുകളായിരുന്നു അദ്ദേഹം വീഴ്ത്തിയത്.
നാലാം ടെസ്റ്റില്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയെ ബാറ്റിങില്‍ താഴേക്കിറക്കി രണ്ടിന്നിങ്‌സുകളിലും ജഡേജയെ അഞ്ചാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും അതും ക്ലിക്കായില്ല. നാലു ടെസ്റ്റുകളിലെ ഏഴിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 22.85 ശരാശരിയില്‍ നേടിയത് 160 റണ്‍സായിരുന്നു.
ഓവലിലെ നാലാം ടെസ്റ്റില്‍ അശ്വിനെ ഉറപ്പായും ഇന്ത്യ കളിപ്പിക്കുമെന്നായിരന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹമില്ലായിരുന്നു. ഇംഗ്ലീഷ് ടീമില്‍ ചില ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളതിനാല്‍ ജഡേജയ്ക്കു അവര്‍ക്കെതിരേ നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുമെന്നായിരുന്നു അശ്വിനെ ഒഴിവാക്കിയതിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയകളില്‍ വലിയ വിമര്‍ശനങ്ങളാണ് കോലി നാലാം ടെസ്റ്റിന്റെ ടോസിനു ശേഷം കോലിക്കു നേരിട്ടത്. അദ്ദേഹത്തെ പുറത്താക്കണമന്നു പോലും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓവല്‍ ടെസ്റ്റിലെ ഗംഭീര വിജയത്തോടെ തന്റെ ടീം സെലക്ഷന്‍ തന്നെയായിരുന്നു ശരിയെന്നു അദ്ദേഹം തെളിയിച്ചു. അഞ്ചാം ടെസ്റ്റില്‍ അശ്വിന്‍ ഉറപ്പായും കളിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ടെസ്റ്റ് നീട്ടി വച്ചിരിക്കുന്നത്.