ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീമിന്റെ പ്രികടനം ആരാധകർക്ക് വലിയ ആവേശം നൽകിയിട്ടുണ്ടെങ്കിലും, ന്യൂസിലൻഡുമായുള്ള കിരീടപ്പോരാട്ടത്തിന് മുമ്പ് അഭിഷേക് ശർമ്മ കടുത്ത സമ്മർദ്ദത്തിലാണ്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആവേശകരമായ വിജയത്തിന് ശേഷം സഞ്ജു സാംസൺ അഭിഷേക് ശർമ്മയെ പരസ്യമായി പിന്തുണച്ചു, എന്നാൽ അതേ സമയം സഞ്ജുവിന്റെ വാക്കുകൾ മറ്റൊരു അർത്ഥത്തിൽ അഭിഷേകിന് വെല്ലുവിളിയാവുകയാണ്.
സഞ്ജുവിന്റെ വാക്കുകൾ
"ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ മികച്ച അന്തരീക്ഷമാണുള്ളത്. നായകൻ സൂര്യകുമാർ യാദവിനും ഹെഡ് കോച്ച് ഗൗതം ഗംഭീറിനും അഭിഷേകിന്റെ കാര്യത്തിൽ വലിയ വിശ്വാസമുണ്ട്. എല്ലാ താരങ്ങൾക്കും ഉയർച്ച താഴ്ചകൾ ഉണ്ടാകും. ക്രീസിൽ ഏതാനും നല്ല ഷോട്ടുകൾ കളിച്ചാൽ ഈ ഫോർമാറ്റിൽ തിരിച്ചുവരവ് അസാധ്യമല്ല. ഫൈനൽ മത്സരം അഭിഷേകിന്റേതായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവസാന ദിവസം അവൻ മികച്ച രീതിയിൽ തിരിച്ചുവരും," സഞ്ജു മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 12.71 ശരാശരിയിൽ 89 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്.

സെവാഗിന്റെ ചോദ്യം
അതേസമയം, അഭിഷേകിന് നൽകുന്ന അതേ പിന്തുണ ഫോം ഔട്ടായ സ്പിന്നർ വരുൺ ചക്രവർത്തിക്കും നൽകണമെന്ന് മുൻ താരം വീരേന്ദർ സെവാഗ് ആവശ്യപ്പെട്ടു. സെമിയിൽ വരുൺ നാല് ഓവറിൽ 64 റൺസ് വഴങ്ങിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. "അഭിഷേകിനെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു ബൗളറെ പിന്തുണച്ചുകൂടാ? വിമർശിക്കുക എന്നത് ജനങ്ങളുടെ ജോലിയാണ്. അവസാന 5-6 ഇന്നിംഗ്‌സുകളിൽ ഒരു അർദ്ധ സെഞ്ചുറി മാത്രമുള്ള ബാറ്ററെ നിങ്ങൾ കളിപ്പിക്കുന്നുണ്ടെങ്കിൽ, കഴിഞ്ഞ മൂന്ന് കളികളിൽ റൺസ് വഴങ്ങിയ ബൗളറെ മാറ്റുന്നതിൽ എന്ത് കാര്യമാണുള്ളത്? പകരം വരുന്ന ബൗളർ നന്നായി കളിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്?" സെവാഗ് ക്രിക്ബസ്സിൽ ചോദിച്ചു.
ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ ഒൻപത് വിക്കറ്റുകളുമായി വരുൺ മികച്ച തുടക്കമാണ് നൽകിയത്, എന്നാൽ പിന്നീട് ഫോം മങ്ങി. സെമി ഫൈനലിൽ നാല് ഓവറിൽ അദ്ദേഹം 64 റൺസ് വഴങ്ങി. കഴിഞ്ഞ നാല് കളികളിലായി 186 റൺസാണ് വരുൺ വിട്ടുകൊടുത്തത്. മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന കളിക്കാർക്ക് ടീമിൽ നിന്ന് ഒരേപോലെ ക്ഷമയും പിന്തുണയും ലഭിക്കണമെന്നാണ് സെവാഗ് വിശ്വസിക്കുന്നത്.
ഫൈനൽ അങ്കം
അഭിഷേകിന്റെ ഓഫ് സ്പിൻ പേടി കിവീസ് ബൗളർമാർ മുതലെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഗംഭീറും സൂര്യയും കാണിക്കുന്ന ഈ അമിത വിശ്വാസം ഫൈനലിൽ ഇന്ത്യക്ക് ഗുണകരമാകുമോ അതോ തിരിച്ചടിയാകുമോ എന്ന് കാത്തിരുന്നു കാണണം. ടൂർണമെന്റിലുടനീളം മികച്ച തുടക്കം നൽകുന്നതിൽ പരാജയപ്പെട്ട അഭിഷേകിന് തന്റെ വിമർശകർക്ക് മറുപടി നൽകാൻ ലഭിക്കുന്ന അവസാന അവസരമാണിത്. അഭിഷേക് ശർമ്മ ഐസിസി റാങ്കിങ്ങിൽ ഇപ്പോഴും ഒന്നാം നമ്പർ ബാറ്റ്സ്മാനായി തുടരുമ്പോൾ വരുൺ ബൗളർമാരുടെ റാങ്കിങ്ങിൽ ഇപ്പോഴും ഒന്നാമത് തന്നെയാണ്.