പ്രാവര്‍ത്തികമല്ലെന്ന് ഐസിസി
മഴയെ തുടര്‍ന്നു തടസ്സപ്പെടുന്ന മല്‍സരങ്ങളെല്ലാം തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുകയെന്നത് പ്രാവര്‍ത്തികല്ലെന്നാണ് ഐസിസി ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ ചെയ്താല്‍ അതു സ്വാഭാവികമായും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കൂടാന്‍ കാരണമായി മാറും. മാത്രമല്ല പലതിനെയും അതു ബാധിക്കുമെന്നും ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ വിശദമാക്കി.
പാകിസ്താന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് മല്‍സരങ്ങളാണ് മഴയെത്തുടര്‍ന്ന് വേണ്ടെന്നുവച്ചത്. ഇവയില്‍ രണ്ടു കളികളില്‍ ടോസ് പോലും നടന്നിരുന്നില്ല.
മല്‍സരം മാറ്റുക എളുപ്പമല്ല
നേരത്തേ തീരുമാനിച്ച ദിവസം മല്‍സരം നടന്നില്ലെങ്കില്‍ അതു മാറ്റിവയ്ക്കുക എളുപ്പമല്ലെന്നും അതിന് അനുസരിച്ച് പല കാര്യങ്ങളും ആസൂത്രണം ചെയ്യുകയെന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്നും റിച്ചാര്‍ഡ്‌സന്‍ വിശദമാക്കി.
പിച്ച് തയ്യാറാക്കല്‍, ടീമിന്റെ തയ്യാറെടുപ്പ്, യാത്ര, താമസസൗകര്യം, വേദിയുടെ ലഭ്യത, വൊളന്റിയര്‍മാര്‍, മാച്ച് ഒഫീഷ്യല്‍സിന്റെ ലഭ്യത, സംപ്രേക്ഷണ, മണിക്കൂറുകളോളം യാത്ര ചെയ്‌തെത്തുന്ന ടീമിന്റെ ആരാധകര്‍ എന്നിവയടക്കമുള്ള കാര്യങ്ങളില്‍ ഉത്തരം കാണേണ്ടതുണ്ട്. മാത്രമല്ല റിസര്‍വ് ദിനത്തിലും മഴ മാറി കളി നടക്കുമെന്ന് ഒരുറപ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1200 പേരുടെ അധ്വാനം
ലോകകപ്പിലെ ഓരോ മല്‍സരത്തിനു പിന്നിലും ഏകദേശം 1200 പേരുടെ കൂട്ടായ പ്രവര്‍ത്തനമുണ്ട്. മല്‍സരം മറ്റൊരു ദിവസത്തേക്കു നീട്ടിയാല്‍ അതനുസരിച്ച് അവരുടെ കാര്യങ്ങളും പ്ലാന്‍ ചെയ്യുക അതീവ ദുഷ്‌കരമാണ്. ടൂര്‍ണമെന്റിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ റിസര്‍വ് ദിനം മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ ലീഗ് ഘട്ടത്തില്‍ അത്തരത്തില്‍ റിസര്‍വ് ദിനം കാണുകയെന്നത് ബുദ്ധിമുട്ടാണെന്നും ഐസിസി വാത്താക്കുറിപ്പില്‍ അറിയിച്ചു.