അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 ലോകകപ്പ് കലാശപ്പോരാട്ടം ഞായറാഴ്ച രാത്രി നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കവെ ആരാവും പ്ലെയര്‍ ഓഫ് ദി മാച്ചാവുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ അവസാനത്തെ രണ്ടു കളിയിലും ഈ പുരസ്‌കാരം സഞ്ജു സാംസണിനായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ട് പോരില്‍ പുറത്താവാതെ 97 റണ്‍സെുത്ത സഞ്ജു പിന്നീട് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ 89 റണ്‍സുമായും ടീമിന്റെ ഹീറോയായി മാറി. പക്ഷെ ഫൈനലില്‍ സഞ്ജുവല്ല മറ്റൊരു താരമാണ് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയെന്നാണ് മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ ക്ലാര്‍ക്ക് ചൂണ്ടിക്കാണിക്കുന്നത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയാണ് ഫൈനലില്‍ മിന്നും താരമായി മൈക്കല്‍ ക്ലാര്‍ക്ക് തിരഞ്ഞെടുത്തത്. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജസ്പ്രീത് ബുംറയെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ഒരു കാര്യം അദ്ദേഹത്തിനു ഒരുപാട് വേരിയേഷനുകളുണ്ടെന്നതാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തന്റെ കഴിവുകള്‍ പുറത്തെടുക്കാനുള്ള മികവാണ്, ഇതാണ് അദ്ദേഹത്തെ ലോകത്തിലെ ബെസ്റ്റാക്കി മാറ്റുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക താരമാണ് ബുംറ. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാല്‍ അതു എനിക്കു സര്‍പ്രൈസുമാവില്ല. ബുംറ അത്രയും ആധിപത്യമുള്ള ഒരു ക്രിക്കറ്ററാണെന്നും ക്ലാര്‍ക്ക് നിരീക്ഷിച്ചു.
ഒരു ഗെയിമിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ വളരെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജസ്പ്രീത് ബുറയെ മൈക്കല്‍ ക്ലാര്‍ക്ക്
പ്രശംസിക്കുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ ബുംറയുടെ നാലോവറുകള്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്നത് വലിയൊരു ചാലഞ്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജസ്പ്രീത് ബുംറയ്ക്കു ഒരുപാട് വ്യത്യസ്തമായ കഴിവുകളുണ്ട്. ഇതു നമ്മള്‍ മികച്ച ബാറ്റര്‍മാരെ കുറിച്ച് പറയുന്നതു പോലെ തന്നെയാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അവര്‍ റണ്ണെടുക്കുന്നതിനെ കുറിച്ച് നമ്മള്‍ എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും വ്യത്യസ്ത സാഹചര്യങ്ങളില്‍ അവര്‍ക്കു ഇതു സാധിക്കുകയും ചെയ്യുന്നു. ബുംറയും ഇതാണ് ചെയ്യുന്നത്.
അദ്ദേഹം എല്ലാ തരത്തിലുള്ള വ്യത്യസ്ത സാഹചര്യങ്ങളിലും, ഗെയിമിന്റെ വ്യത്യസ്ത ഘട്ടങ്ങിലും ടീമിനെ വിജയിപ്പിക്കുന്നു. ഞാന്‍ ക്യാപ്റ്റനായ ടീമിലാണ് ബുംറയുള്ളതെങ്കില്‍ അദ്ദേഹത്തെ കളിയില്‍ എപ്പോള്‍ ഉപയോഗിക്കും എന്നതായിരിക്കും ഏറ്റവും വലിയ ചാലഞ്ച്.

ഈ കാരണത്താലാണ് ഇന്ത്യന്‍ ടീം ബുംറയെകൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിക്കാതിരിക്കുന്നത്. ഡെത്തില്‍ അദ്ദേഹത്തിന്റെ രണ്ടോവറുകള്‍ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായും ക്ലാര്‍ക്ക് വിശദമാക്കി.

അദ്ദേഹം ചൂണ്ടിക്കാട്ടിയതു പോലെ പലപ്പോഴും അര്‍ഷ്ദീപ് സിങിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ ന്യൂബോളില്‍ പരീക്ഷിക്കാറുള്ളത്. ബുംറയുടെ ഓവറുകള്‍ കളിയുടെ നിര്‍ണായ ഘട്ടത്തിലേക്കു മാറ്റി വയ്ക്കുകയും ചെയ്യുന്നു.
ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലെടുത്താലും ഡെത്തില്‍ അദ്ദേഹം രണ്ടോവറുകളെറിഞ്ഞു. പ്രധാനപ്പെട്ട 18ാം ഓവറും ഇതിലുള്‍പ്പെടും. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ വളരെ സ്മാര്‍ട്ടായ തീരുമാനം കൂടിയായിരുന്നു അത്.
ജസ്പ്രീത് ബുംറയെ വീണ്ടും വീണ്ടും പ്രശംസിക്കുകയാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഈ ലോകകപ്പില്‍ വളരെ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിനിടെ ജസ്പ്രീത് ബുംറയെപ്പറ്റി നമ്മള്‍ അധികമൊന്നും സംസാരിച്ചിട്ടില്ല. കാരണം ഇപ്പോള്‍ നമ്മള്‍ അതു പ്രതീക്ഷിക്കുന്നു.
മൂന്നു ഫോര്‍മാറ്റുകളിലും ബുംറ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. എല്ലാ ഫോര്‍മാറ്റുകളിലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ് അദ്ദേഹം. ബുംറ മാച്ച് വിന്നറാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറുകളാണ് ബൗള്‍ ചെയ്യാറുള്ളത്. റണ്‍ സേവിങ് മെഷീനും വിക്കറ്റ് ടേക്കറുമാണ്. ലോക ക്രിക്കറ്റില്‍ മറ്റാരേക്കാളും കേമനുമാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.