മുത്തച്ഛന്റെ വധശിക്ഷ
ചെറുപ്പകാലത്ത് സ്വന്തം കുടുംബത്തില്‍ പ്രിയപ്പെട്ടവരുടെ മരണം ഒരു കുട്ടിയെ എത്രത്തോളം തകര്‍ക്കും. ലൂക്കാ മോഡ്രിച്ചിന്റെ ചെറുപ്പകാലവും സംഭവബഹുലമായിരുന്നു. ആറാം വയസ്സില്‍ ഏറെ സ്‌നേഹിച്ചിരുന്ന മുത്തശ്ശന്റെ വധശിക്ഷയാണ് ലൂക്കായുടെ ലോകം പിടിച്ചുലച്ചത്. 1991 ഡിസംബര്‍ 18-നായിരുന്നു ആ സംഭവം. ക്രൊയേഷ്യന്‍ കുടുംബങ്ങളെ ഭയചകിതരാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സെര്‍ബിയന്‍ സൈന്യത്തിന്റെ മുന്നില്‍ പെട്ടതോടെയാണ് മോഡ്രിചി പട്ടണത്തില്‍ വെച്ച് ലുകാ മോഡ്രിച്ച് സീനിയര്‍ വധിക്കപ്പെടുന്നത്.
ലൂക്കാ മോഡ്രിച്ചെ തകര്‍ത്ത സംഭവം
ആളൊഴിഞ്ഞ് പോയ തെരുവിലൂടെ മറ്റ് അഞ്ച് ക്രൊയേഷ്യക്കാര്‍ക്കൊപ്പം കന്നുകാലികളെ മേച്ച് പോയതായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്. പട്ടണം വിട്ട് പോയില്ലെങ്കില്‍ പ്രത്യാഘാതം എന്താകുമെന്ന് ഓര്‍മ്മിപ്പിക്കാനായിരുന്നു സെര്‍ബിയന്‍ സൈന്യത്തിന്റെ ഈ രീതി. പക്ഷെ മുത്തശ്ശനൊപ്പം ഏറെ സമയവും ചെലവിട്ടിരുന്ന കുഞ്ഞ് ലൂക്കായെ ഈ സംഭവം തകര്‍ത്തുകളഞ്ഞു. മാതാപിതാക്കള്‍ ഉപജീവനത്തിനായി തുന്നല്‍ ഫാക്ടിയില്‍ പോകുമ്പോള്‍ ലൂക്കാ സീനിയറായിരുന്നു കുഞ്ഞ് ലൂക്കായെ നോക്കിയത്.
അഭയാര്‍ഥിയായി ബാല്യകാലം
ഞെട്ടിപ്പിക്കുന്ന ഈ വധത്തിന് ശേഷം മോഡ്രിചി പട്ടണം ഉപേക്ഷിച്ച് സാന്താര്‍ പട്ടണത്തിലെ ഒരു ഹോട്ടലില്‍ ഇവരുടെ കുടുംബം അഭയം പ്രാപിച്ചു. വൈദ്യുതിയും, വെള്ളവുമില്ലാതെ ജീവിക്കുന്നത് ഇവര്‍ക്ക് സാധാരണ കാര്യമായി. ഏത് നിമിഷവും പൊട്ടാവുന്ന മൈനുകളെയും, സെര്‍ബിയന്‍ സൈന്യത്തിന്റെ ബുള്ളറ്റും, ഗ്രെനേഡുകളില്‍ നിന്നും ലൂക്കായെയും, അനുജത്തി ജാസ്മിനയെയും രക്ഷിക്കാനായിരുന്നു രക്ഷിതാക്കളായ സ്റ്റൈപ്പും, രഡോജ്കയും ശ്രദ്ധിച്ചിരുന്നത്. ഈ ഹോട്ടലിന്റെ കാര്‍ പാര്‍ക്കില്‍ പന്ത് തട്ടിക്കളിക്കുന്നത് മാത്രമായിരുന്നു കുഞ്ഞ് ലൂക്കായുടെ വിനോദം.
ദുരിതകാലത്തും ഫുട്‌ബോള്‍
അധികം ദൂരെയല്ലാതെ മരണം വിളയാടുമ്പോള്‍ ലൂക്കായുടെ ശ്രദ്ധ ഫുട്‌ബോളില്‍ മാത്രമായിരുന്നു. അത്തരമൊരു അനുഭവത്തില്‍ നിന്നും ലൂക്കാ മോഡ്രിച്ച് ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന ദൂരം കേട്ടാല്‍ ആരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് പോകും. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡറായി നിന്ന് ടീമിന് നാല് വട്ടം ചാമ്പ്യന്‍സ് ലീഗ് വിജയം നേടിക്കൊടുത്ത മോഡ്രിച്ച് ഇല്ലാത്തവനില്‍ നിന്നും ധനികനായി മാറിയ കഥകളിലെ ഒരു അവതാരം തന്നെയാണ്.
ആദ്യമായി ദുരിതകാലം വെളിപ്പെടുത്തി
തന്റെ കുട്ടിക്കാലത്തെ വേദനകള്‍ ഒരിക്കലും പുറത്തുപറയാത്ത മോഡ്രിച്ച് ഇത് ആദ്യമായി പങ്കുവെച്ചത് 2008ല്‍ സ്പര്‍സിനായി കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള അഭിമുഖത്തിലാണ്. 'യുദ്ധം ആരംഭിച്ചതോടെ കുടുംബം അഭയാര്‍ത്ഥികളായി. ബുദ്ധിമുട്ടേറിയ ആ സമയത്തെക്കുറിച്ച് ചിന്തിക്കാറില്ല. ഫുട്‌ബോളാണ് പ്രിയം, ബ്രസീല്‍ താരം റൊണാള്‍ഡോയുടെ ചിത്രമുള്ള ഷിന്‍ പാഡ് ആദ്യമായി ലഭിച്ചത്. ഈ പഴയകാലത്തെ എപ്പോഴും വലിച്ചിഴക്കാന്‍ ആഗ്രഹമില്ല. പക്ഷെ അതൊരിക്കലും മറക്കാനും കഴിയില്ല', മോഡ്രിച് പറഞ്ഞു.
യൂത്ത് അക്കാദമി വഴിത്തിരിവായി
കുട്ടിക്കാലത്തെ പോരാട്ടമായി മാറിയ ജീവിതം പോലെയായിരുന്നു ലൂക്കായുടെ ഫുട്‌ബോള്‍ ജീവിതവും. നാണിച്ച് ഭയന്ന് നിന്നിരുന്ന ലൂക്കായെ 10 വയസ്സ് മുതല്‍ പല കോച്ചുമാരും എഴുതിത്തള്ളിയതാണ്. എന്നാല്‍ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ സദാര്‍ യൂത്ത് അക്കാഡമിയിലെ ടോമിസ്ലാവ് ബേസിക് വിധി തിരുത്തി. ഡൈനാമോ സാഗ്രെബില്‍ ട്രയല്‍സില്‍ ലൂക്കാ തന്റെ കഴിവ് തെളിയിച്ചു. അവിടെ നിന്നും ക്രൊയേഷ്യന്‍ ലീഗ് ഫുട്‌ബോളിലേക്ക്.
പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക്
ക്രൊയേഷ്യന്‍ ദേശീയ ടീമില്‍ ഇടംനേടി ശ്രദ്ധിക്കപ്പെട്ടതോടെ 2008ല്‍ ടോട്ടന്‍ഹാമിലേക്കും, 2012ല്‍ റയല്‍ മാഡ്രിഡിലും താരമെത്തി. ചെറുപ്പത്തില്‍ സ്വപ്‌നം കാണാത്ത ജീവിതമാണ് ലൂക്കായെ തേടിയെത്തിയത്. ഇതിനിടെ കരാര്‍ ഇടനിലക്കാരനായ ഡ്രാവ്‌കോ മാമികുമായി കരാര്‍ ഒപ്പുവെച്ചതും, ഇതുമായി ബന്ധപ്പെട്ട കേസും താരത്തിന്റെ ശോഭയ്ക്ക് അല്‍പ്പം മങ്ങലേല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു മത്സരത്തിനിടെ താരത്തിനെതിരെ ആരാധകര്‍ മുദ്രാവാക്യം പോലും വിളിച്ചു. ഇതില്‍ നിന്നെല്ലാം ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ലൂക്കാ മോഡ്രിച്ചിന് ഈ ലോകകപ്പ് ഫൈനല്‍.