ഇസ്കോ ട്രിക്ക്
സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ഇസ്‌കോയുടെ ഹാട്രിക്കാണ് അര്‍ജന്റീനയെ ദയനീയ തോല്‍വിയിലേക്ക് തള്ളിയിട്ടത്. 27, 52, 74 മിനിറ്റുകളിലായിരുന്നു ഇസ്‌കോയുടെ ഹാട്രിക് നേട്ടം. സ്പാനിഷ് ജഴ്്‌സിയില്‍ താരത്തിന്റെ കന്നി ഹാട്രിക് കൂടിയാണുക്. തിയാഗോ അസ്പാസ് ഇരട്ടഗോളോടെ മിന്നി. 55, 73 മിനിറ്റുകളിലായിരുന്നു താരം ലക്ഷ്യം കണ്ടത്. ആറാം ഗോള്‍ ഡിയേഗോ കോസ്റ്റയുടെ വകയായിരുന്നു. 39ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ മടക്കിയത്. ലോകകപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ അര്‍ജന്റീനയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് സ്‌പെയിനിനോട് നേരിട്ട തോല്‍വി.
ഇത് മൂന്നാം തവണ
ഇതു മൂന്നാം തവണയാണ് അര്‍ജന്റീന ആറു ഗോളുകളുടെ വന്‍ പരാജയത്തിലേക്ക് വീണത്. നേരത്തേ 1958ലെ ലോകകപ്പില്‍ ചെക്കോസ്ലൊവാക്യയോടും 2010ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയോടും 1-6ന് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. എന്നാല്‍ സ്‌പെയിനിനെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനം നല്‍കുന്നതാണ് ഈ വിജയം. ലോകചാംപ്യന്‍മാരായ ഒരു ടീമിനെതിരേ സ്‌പെയിന്‍ ഇത്രയും മികച്ച മാര്‍ജിനില്‍ ഇതുവരെ വിജയിച്ചിട്ടില്ല. പരീക്ഷിച്ച ആറു ഷോട്ടുകളും ഗോളാക്കി മാറ്റാനും അര്‍ജന്റീനയ്‌ക്കെതിരേ സ്‌പെയിനിനു സാധിച്ചു.
രക്ഷകനായി ജീസസ്
ലോകകപ്പിലേറ്റ വന്‍ പരാജയത്തിന് ബ്രസീല്‍ ജര്‍മനിയോട് ഇത്തവണ പകരം ചോദിക്കുകയായിരുന്നു. ബെര്‍ലിനിനെ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയത്തില്‍ ഗബ്രിയേല്‍ ജീസസിന്റെ ഗോളാണ് മഞ്ഞപ്പടയ്ക്ക് കാത്തിരുന്ന വിജയം സമ്മാനിച്ചത്. തകര്‍പ്പന്‍ ഹെഡ്ഡറില്‍ നിന്നായിരുന്നു ജീസസിന്റെ ഗോള്‍. ജര്‍മനിയുടെ 22 മല്‍സരങ്ങളിലെ അപരാജിത കുതിപ്പാണ് ബ്രസീല്‍ അവസാനിപ്പിച്ചത്. ലോകകപ്പിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നു തെളിയിക്കുന്നതായിരുന്നു ബ്രസീലിന്റെ പ്രകടനം. ആക്രണമത്തിലും പ്രതിരോധത്തിലുമെല്ലാം ബ്രസീല്‍ മികച്ചുനിന്നു. ജര്‍മനിയും മോശമാക്കിയില്ല. ബ്രസീല്‍ ഗോള്‍മുഖത്ത് ഭീതി പരത്തി നിരവധി മുന്നേറ്റങ്ങള്‍ അവര്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മ അവര്‍ക്കു തിരിച്ചടിയായി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ അഭാവമാണ് ജര്‍മനിക്കു വിനയായത്.
ഇംഗ്ലണ്ട്-ഇറ്റലി ഒപ്പത്തിനൊപ്പം
യൂറോപ്യന്‍ വമ്പന്‍മാരായ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള പോരാട്ടം 1-1നു സമനിലയില്‍ കലാശിച്ചു. 26ാം മിനിറ്റില്‍ ജാമി വാര്‍ഡിയിലൂടെ ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തിയെങ്കിലും 87ാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സൈന്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോള്‍ അസൂറിപ്പടയെ രക്ഷിക്കുകയായിരുന്നു.
മറ്റു പ്രധാന സൗഹൃദ മല്‍സരങ്ങളില്‍ ഫ്രാന്‍സ് 3-1ന് റഷ്യയെയും ബെല്‍ജിയം 4-0ന് സൗദി അറേബ്യയെയും പോളണ്ട് 3-2ന് ദക്ഷിണ കൊറിയയെയും സെര്‍ബിയ 2-0നു നൈജീരിയയെയും സ്വിറ്റ്‌സര്‍ലന്‍ഡ് 6-0നു പാനമയെയും ഐവറി കോസ്റ്റ് 2-1ന് മാള്‍ഡോവയെയും തോല്‍പ്പിച്ചു.