ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ടു തവണ കിരീടമുയര്‍ത്തുന്ന ആദ്യ ടീമായി മാറുകയെന്ന ലക്ഷ്യത്തിലേക്കു ഇന്ത്യ പതുക്കെ അടുക്കുകയാണ്. ഇനി ആ സ്വപ്‌നത്തിലേക്കു വെറും രണ്ടു വിജയങ്ങളുടെ ദൂരം മാത്രം.
കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. വ്യാഴാഴ്ച മുംബൈയില്‍നടക്കാനിരിക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

സെമി വരെയെത്തിയെങ്കിലും ഇന്ത്യ തന്നെ ഇത്തവണ കിരീടം ചൂടുമെന്നു ഉറപ്പിക്കാന്‍ വരട്ടെ. ആദ്യ മല്‍സരം മുതലെടുത്താല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇന്ത്യ ജേതാക്കളാവില്ലെന്നു ചൂണ്ടിക്കാണിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഈ ലോകകപ്പിനു മുമ്പ് വരെ ടി20യില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടും വിക്കറ്റ് വേട്ടക്കാരനും കൂടിയായിരുന്നു ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയായ വരുണ്‍ ചക്രവര്‍ത്തി. പക്ഷെ ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല.
അവിടെയും ഇവിടെയുമായി ചില വിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കിലും വരുണിന്റെ പഴയ വിശ്വാസ്യത നഷ്ടമായി കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ എട്ട് മുതല്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്.

എതിര്‍ ടീം ബാറ്റര്‍മാര്‍ വരുണിന്റെ ബൗളിങിനെ വായിച്ചെടുക്കുക മാത്രമല്ല അടിച്ചു പറത്തുകയും ചെയ്യുകയാണ്. സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയാണ് ഇതിനു തുടക്കിട്ടത്. പിന്നാലെ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെല്ലാം അദ്ദേഹത്തെ ശരിക്കും കൈകാര്യം ചെയ്തു. 9.3 ആണ് സൂപ്പര്‍ എട്ടില്‍ വരുണിന്റെ ഇക്കോണമി റേറ്റ്.
എത്രയും വേഗം അദ്ദേഹം ഫോമും ആത്മവിശ്വാസവും വീണ്ടെടുത്തേ തീരൂ. ഇല്ലെങ്കില്‍ മധ്യഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുക ഇന്ത്യക്കു അസാധ്യമായിരിക്കും. അതു ടീമിനെ വളരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
ടി20 ലോകകപ്പിലെ ഏറ്റവും മോശം ഫീല്‍ഡിങുള്ള ചീത്തപ്പേര് ഇന്ത്യയുടെ പേരിലാണ്. ടൂര്‍ണമെന്റിന്റെ ക്യാച്ചിങ് ക്ഷമതയെടുത്താല്‍ ടീമുകളുടെ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഇന്ത്യ. വെറും 72.7 ശതമാനം മാത്രമാണ് ഇന്ത്യയുടേത്.
നേരത്തേ മോശം ഫീല്‍ഡിങിന്റെ പേരില്‍ എല്ലാ കാലങ്ങളിലും പരിഹസിക്കപ്പെട്ടിരുന്ന പാകിസ്താന്‍ (83.3%) പോലും ഇപ്പോള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ലോക ചാംപ്യന്‍മാപും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇന്ത്യയില്‍ നിന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

സിംപിള്‍ ക്യാച്ചുകള്‍ പോലും യാതൊരു നാണവുമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ താഴെയിടുകയാണ്. ഇനിയെങ്കിലും ഇതിനു അറിതിയിട്ടേ തീരൂ. ഇല്ലെങ്കില്‍ വലിയ വിലയായിരിക്കും മുന്നോട്ടുള്ള വമ്പന്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു നേരിടേണ്ടി വരിക.
ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഓരോ കളിയിലും ഓരോ താരങ്ങളാണ് വിജയശില്‍പ്പികളായിട്ടുള്ളത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിങ്ങനെ വ്യത്യസ്ത താരങ്ങളുടെ വ്യക്തിഗത മികവാണ് വ്യത്യസ്ത മല്‍സങ്ങള്‍ ജയിപ്പിച്ച് ഇന്ത്യയെ ഇപ്പോള്‍ സെമിയിലെത്തിച്ചിരിക്കുന്നത്.
ഒരു ടീമെന്ന നിലയില്‍ ഒരുമിച്ച് താരങ്ങള്‍ പെര്‍ഫോം ചെയ്യുന്നില്ലെന്നാണ് ഇതിന്റെയര്‍ഥം. ഇതു തീര്‍ച്ചയായും ശുഭസൂചനയല്ല. ടീമിലെ എതെങ്കിലുമൊരു താരത്തിന്റെ പ്രകടനം കൊണ്ടു മാത്രം സെമി ഫൈനലോ, ഫൈനലോ ജയിക്കാന്‍ ഇന്ത്യക്കു കഴിയില്ല. കുറഞ്ഞത് മൂന്നോ, നാലോ താരങ്ങളെങ്കിലും മികച്ച പ്രകടനങ്ങള്‍ തുടരേണ്ടതു പ്രധാനമാണ്. എങ്കില്‍ മാത്രമേ ഇന്ത്യ വീണ്ടുമൊരു കിരീടവും സ്വപ്‌നം കാണേണ്ടതുള്ളൂ.