ഏറ്റവും മോശം റെക്കോര്‍ഡ്
ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള ആറു പരിശീലകരുടെ റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ അവസാനസ്ഥാനത്താണ് മ്യുളെന്‍സ്റ്റീന്‍. 2017 ജൂലൈ 14ന് കോച്ച് സ്ഥാനത്തു ചുമതലയേറ്റ ശേഷം അദ്ദേഹത്തിനു കീഴില്‍ മഞ്ഞപ്പട കളിച്ചത് ഏഴു മല്‍സരങ്ങളാണ്. ഇതില്‍ ജയിച്ചതാവട്ടെ ഒരേയൊരു മല്‍സരവും.
നാലു കളികളില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടു മല്‍സരങ്ങളില്‍ ദയ്‌നീയ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു. 14.29 ആണ് മ്യുളെന്‍സ്റ്റീനിനു കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ശരാശരി. ഇംഗ്ലണ്ടിന്റെ പീറ്റര്‍ ടെയ്‌ലറിന്റെ (16.67%) എന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് മ്യുളെന്‍സ്റ്റീന്‍ പിന്തള്ളിയത്.
സ്റ്റീവ് കോപ്പെല്‍ (41.18%), ഡേവിഡ് ജെയിംസ് (35.29%), ടെറി ഫെലാന്‍ (28.57%) എന്നിവരാണ് വിജയശതമാനത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.
ഫെര്‍ഗൂസന് നാണക്കേടുണ്ടാക്കി മ്യുളന്‍സ്റ്റീന്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം നേടാവുന്നതെല്ലാം സ്വന്തമാക്കിയിട്ടുള്ള വിഖ്യാത കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ വലംകൈയായിരുന്നു മ്യുളെന്‍സ്്റ്റീന്‍. ഫെര്‍ഗിയുടെ തന്ത്രങ്ങളെല്ലാം മനസ്സിലാക്കിയിട്ടുള്ള അദ്ദേഹത്തിന് പക്ഷെ സ്വതന്ത്ര കോച്ചായാപ്പോള്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.
മുഖ്യ കോച്ചെന്ന നിലയില്‍ അഭിമാനിക്കാവുന്ന നോട്ടങ്ങളൊന്നും മ്യുളെന്‍സ്റ്റീനിന് അവകാശപ്പെടാനില്ല. വലിയ കിരീടവിജയങ്ങളോ ജയങ്ങളോ ഒന്നും തന്നെ ഉയര്‍ത്തിക്കാണിക്കാനില്ലാത്ത മ്യുളെന്‍സ്റ്റീനിനെ ബ്ലാസ്‌റ്റേഴ്‌സ് കോച്ചാവാനുള്ള മുഖ്യ കാരണം യുനൈറ്റഡില്‍ ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ചുവെന്നതു തന്നെയാവും.
ഒരിടത്തും നിലയുറപ്പിക്കാതെ മ്യുളെന്‍സ്റ്റീന്‍
പരിശീലകസ്ഥാനത്തു നിന്നുള്ള പുറത്താക്കല്‍ മ്യുളെന്‍സ്റ്റീനിന് പുത്തരിയല്ല. കോച്ചായി ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ ഇതേ വിധിയാണ് കാത്തിരുന്നത്. ഏറ്റവുമൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിലും ഇതുതന്നെ കണ്ടു.
2012-13 സീസണിലാണ് മ്യുളെന്‍സ്റ്റീനിന് യുനൈറ്റഡുമായുള്ള കരാര്‍ അവസാനിച്ചത്. തുടര്‍ന്ന് നാട്ടുകാരനും സൂപ്പര്‍ കോച്ചുമായ ഗുസ് ഹിഡിങ്കിനു കീഴില്‍ റഷ്യന്‍ ക്ലബ്ബായ അന്‍സി മകാച്കലിയില്‍ അദ്ദേഹം അസിസ്റ്റന്റായി ചേരുകയായിരുന്നു. പിന്നീട് ഹിഡിങ്ക് സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം മ്യുളെന്‍സ്റ്റീന്‍ മുഖ്യ കോച്ചായി. എന്നാല്‍ പരിശീലകസ്ഥാനത്തു വെറും 16 ദിവത്തെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ.
2013ല്‍ ഇംഗ്ലീഷ് ടീം ഫുള്‍ഹാമിന്റെകോച്ചായി നിയമിതനായ മ്യുളെന്‍സ്റ്റീന്‍ മൂന്നു മാസത്തിനകം പുറത്താക്കപ്പെട്ടു. ടീമിന്റെ മോശം പ്രകടനം തന്നെയായിരുന്നു കാരണം.
ഏറ്റവും അവസാനം ഇസ്രായേലി ക്ലബ്ബ് മക്കാബി ഹെയ്ഫയ്‌ക്കൊപ്പാണ് അദ്ദേഹം ഭാഗ്യം പരീക്ഷിച്ചത്. പക്ഷെ ഇവിടെയും പരാജയം തന്നെയായിരുന്നു ഫലം. ഇങ്ങനെയൊരു കോച്ചിനെയാണ് കോപ്പലിന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചത് എന്നതാണ് കൗതുകകരം.
ഉത്തരവാദി കോച്ച് മാത്രമോ?
സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് മ്യുളെന്‍സ്റ്റീനിനെ ബലിയാടാക്കിയതു കൊണ്ടു മാത്രം ടീം രക്ഷപ്പെടുമോയെന്നത് ചോദ്യമാണ്. മികച്ചൊരു പ്ലെയിങ് ഇലവന്‍ ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവരില്‍ പലരും പരിക്കിന്റെ പിടിയിലായത് ബ്ലാസ്റ്റേഴ്‌സിനെ വലച്ചു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ദുര്‍ബലമായ റിസര്‍വ് നിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. അതുകൊണ്ടു തന്നെ ഒരു പ്രമുഖ താരം പരിക്കോ സസ്‌പെന്‍ഷനോ നേരിട്ടാല്‍ ഈ കുറവ് നികത്താവുന്ന ഒരു പകരക്കാരനെ ഇറക്കാന്‍ ഇല്ലെന്നത് വലിയ പോരായ്മയാണ്.
സീസണിന്റെ തുടക്കത്തില്‍ വന്‍ പ്രതീക്ഷകളുമായെത്തിയ വെസ് ബ്രൗണാണ് പരിക്കിന്റെ പിടിയിലായതെങ്കില്‍ പിന്നീട് മ്യുളെന്‍സ്റ്റീന്‍ തന്നെ കൊണ്ടുവന്ന മറ്റൊരുമുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനാണ് പരിക്കേറ്റത്. ബെംഗളൂരുവിനോട് മഞ്ഞപ്പട തോറ്റ കഴിഞ്ഞ കളിയില്‍ പരിക്കുമൂലം മലയാളി താരം സികെ വിനീതും കളിച്ചിരുന്നില്ല.
മികച്ചൊരു പ്ലേമേക്കറുടെ അഭാവം സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്നുണ്ട്. ബ്രൗണ്‍ അടക്കം പലരെയും ഈ സ്ഥാനത്തേക്ക് മ്യുളെന്‍സ്റ്റീന്‍ പരീക്ഷിച്ചിരുന്നെങ്കിലും അവയൊന്നും ക്ലിക്കായില്ല. അതുകൊണ്ടു തന്നെ മ്യുളെന്‍സ്റ്റീന്‍ പോയതു കൊണ്ടു മാത്രം തീരുന്നതല്ല ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്‌നങ്ങളെന്നു വ്യക്തം.
സിങ്‌തോയ്ക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി
മ്യുളെന്‍സ്റ്റീനിന്റെ പകരക്കാരനായി ഇന്ത്യന്‍ വംശജനായ അസിസ്റ്റന്റ് കോച്ചായ തോങ്‌ബോയ് സിങ്‌തോയ്ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പരിക്കും ഫിറ്റ്‌നസ് ഇല്ലായ്മയും റിസര്‍വ് താരങ്ങളുടെ ദൗര്‍ബല്യവുമെല്ലാം അലട്ടുന്ന മഞ്ഞപ്പടയെ വിജയികളുടെ സംഘമാക്കി മാറ്റാന്‍ സിങ്‌തോയ്ക്ക് അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടിവരും.
മ്യുളെന്‍സ്റ്റീനിനെ പോലെ വലിയ ടീമുകളെയൊന്നും പരിശീലിപ്പിച്ച പാരമ്പര്യം അവകാശപ്പെടാനില്ലാത്ത കോച്ചാണ് സിങ്‌തോ.