ദില്ലി: സ്റ്റാർ ബാറ്റ്സ്മാൻ യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി സമരത്തിലെന്ന് റിപ്പോർട്ടുകൾ. ഐ പി എൽ പ്രതിഫലത്തെ ചൊല്ലിയാണ് യുവി ബി സി സി ഐയുമായി ഉടക്കിയത്. ജൂലൈയിൽ നടന്ന വെസ്റ്റ് ഇൻഡീസ് പരന്പരയോടെ യുവരാജ് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് യുവരാജ് ഇപ്പോൾ.
ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് യുവരാജ് സിംഗ് കളിക്കുന്നത്. ഐ പി എൽ ആദ്യ പകുതിയിലെ കളികൾ യുവരാജിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഈ കളികളുടെ പ്രതിഫലത്തിനായി ഏതാനും മാസങ്ങളായി യുവി ബി സി സി ഐയുമായി ബന്ധപ്പെട്ട് വരികയാണ് എന്നാണ് റിപ്പോർട്ട്. യുവരാജിന്റെ അമ്മ ഷബ്നം സിംഗും യുവിയുടെ പ്രതിഫലക്കാര്യവുമായി ബന്ധപ്പെട്ട് ബി സി സി ഐയെ സമീപിച്ചിരുന്നു എന്നാണ് അറിയുന്നത്.
2016 ഐ പി എല്‍ ടൂർണമെന്റിന് ഇടെയാണ് യുവരാജിന് പരിക്ക് മൂലം കളിക്കാൻ പറ്റാതെ വന്നത്. ഇതേപോലെ പരിക്ക് മൂലം കളിക്കാതിരുന്ന ആശിഷ് നെഹ്റയ്ക്ക് ബി സി സി ഐ കൃത്യമായി പ്രതിഫലം നൽകിയിരുന്നത്രെ. ഐ പി എല്ലിനിടെയോ അന്താരാഷ്ട്ര മത്സരങ്ങൾക്കിടെയോ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാൽ ബി സി സി ഐ നഷ്ടപരിഹാരം നല്‌കണം എന്നാണ് ബി സി സി ഐ നിയമം. ബി സി സി ഐ ഇനിയും കുടിശിക നൽകാത്ത പക്ഷം യുവരാജ് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ സമീപിക്കാനിടയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.