മുപ്പത്തിയേഴാം മിനിറ്റില്‍ മിറോസ്‌ളോവ് ക്‌ളോസെയ്ക്ക് കിട്ടിയ ചുവപ്പുകാര്‍ഡ് കണ്ട് ജര്‍മ്മന്‍ പട ഞെട്ടിത്തരിച്ച് നില്‍ക്കെ സെര്‍ബിയക്കാര്‍ ജര്‍മ്മന്‍ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിയ്ക്കുകയായിരുന്നു. മിലാന്‍ ജോവാനോവിച്ചിലൂടെയാണ് സെര്‍ബിയയെന്ന സ്വതന്ത്രരാഷ്ട്രം ലോകകപ്പിലെ ആദ്യജയവും ആദ്യഗോളും സ്വന്തമാക്കിയത്.
സമനിലയെങ്കിലും ഉറപ്പിയ്ക്കാമായിരുന്നിടത്താണ് ജര്‍മ്മനി ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയത്. ഇടവേളയ്ക്ക് മുമ്പെ പത്ത് പേരിലേക്ക് ചുരുങ്ങുകയും ഒരു ഗോള്‍ വാങ്ങുകയും ചെയ്ത ജര്‍മ്മനി രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ചെങ്കിലും നിര്‍ഭാഗ്യം അവരെ വിടാതെ പിന്തുടരുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഗോളടിയ്ക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ ജര്‍മ്മിയ്ക്ക് ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ലൂക്കാസ് പെഡോള്‍സ്ക്കി ഒരു പെനാല്‍റ്റി സെര്‍ബിയന്‍ ഗോളി വ്‌ളാദിമിര്‍ സ്‌റ്റൊയ്‌കോവിച്ച് തടഞ്ഞതോടെ ഈ ദിവസം ജര്‍മ്മനിയുടേതല്ലെന്ന് ഉറപ്പായിരുന്നു.
സ്പാനിഷ് റഫറി ആല്‍ബര്‍ട്ടോ ഉഡിയാനോ മഞ്ഞക്കാര്‍ഡുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും വീശിയതോടെ മത്സരത്തിന്റെ രസവും നഷ്ടപ്പെട്ടു.
സെര്‍ബിയന്‍ ക്യാപ്റ്റന്‍ ദേജന്‍ സ്റ്റാന്‍കോവിച്ചിനെ ഫൌള്‍ചെയ്തതിനാണ് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് ക്‌ളോസെ കളംവിട്ടത്. 18 വര്‍ഷത്തിനിടെ ലോകകപ്പില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുന്ന ആദ്യ ജര്‍മന്‍കാരന്‍. ക്ലോസെയ്ക്ക് കിട്ടിയ രണ്ട് മഞ്ഞക്കാര്‍ഡുകളും അനാവശ്യമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ അമേരിക്കയെ സ്ലൊവേനിയ സമനിലയില്‍ തളച്ചു. ജൊഹാനസ്ബര്‍ഗില്‍ ഒന്നാം പകുതിയില്‍ രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം തിരിച്ചടിച്ച അമേരിക്ക രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സമനില കരസ്ഥമാക്കിയത്.
85ാം മിനിറ്റില്‍ അമേരിക്ക മൗറിസ് എഡുവിന്റെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. റഫറിയുടെ തീരുമാനം തെറ്റാണെന്നാണ് പിന്നീട് വ്യക്തമായി. ഈ പിഴവിലൂടെ ഉറച്ച വിജയമാണ് അമേരിക്കയ്ക്ക് നഷ്ടമായത്.
വാള്‍ട്ടര്‍ ബിര്‍സയും(13) സ്റ്റാന്‍ ലുബിയാനിച്ച്(42) എന്നിവരുടെ ഗോളിലൂടെ സ്ലൊവേനിയ മുന്നിലെത്തിയപ്പോള്‍ ലണ്ടന്‍ ഡൊണോവാനും(48) മൈക്കല്‍ ബ്രാഡ്‌ലി(82)യുമാണ് അമേരിക്കയുടെ ഗോളുകള്‍ നേടിയത്.