മുംബൈ: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. ലോകത്തിലെ മികച്ച കായികമാമാങ്കങ്ങളില്‍ ഒന്നാണെങ്കിലും ഒളിംപിക്‌സ് നിലവാരത്തിന്റെ ഏഴയലത്ത് വരില്ല ഈ സംഗതി. ഒളിംപിക്‌സില്‍ ഉസെയിന്‍ ബോള്‍ട്ട് കുറിച്ച 100 മീറ്റര്‍ റെക്കോര്‍ഡ് 9.63, 9.58 സെക്കന്‍ഡുകള്‍ ലോക റെക്കോര്‍ഡ് കൂടിയാണ്. കോമണ്‍വെല്‍ത്തില്‍ ഇത് 9.88 സെക്കന്‍ഡാണ്. 1998ല്‍ ട്രിനിനാഡ് & ടുബാഗോയുടെ ആറ്റോ ബോള്‍ഡണ്‍ കുറിച്ചതാണ് ഈ സമയം.
ജര്‍മനിയോടുള്ള തോല്‍വി ഇപ്പോഴും വേട്ടയാടുന്നതായി ബ്രസീല്‍; പകരം വീട്ടാന്‍ ഇറങ്ങുന്നു
16 വര്‍ഷക്കാലത്തെ കരിയറിനിടെ നാല് ഒളിംപിക്‌സുകളിലാണ് ബോള്‍ട്ട് ഇറങ്ങിയത്. കോമണ്‍വെല്‍ത്തില്‍ ഒരു തവണ മാത്രമാണ് ബോള്‍ട്ട് മത്സരിച്ചത്. 2014 ഗ്ലാസ്‌ഗോയില്‍ 4x100 മീറ്റര്‍ റിലേയില്‍ മത്സരിച്ച ബോള്‍ട്ട് സ്വര്‍ണ്ണവുമായി മടങ്ങി. കോമണ്‍വെല്‍ത്തില്‍ സൂപ്പര്‍താരങ്ങള്‍ പലപ്പോഴും മത്സരിക്കാത്തതാണ് സ്ഥിതി. 1930ല്‍ കോളനിവത്കരണത്തിന്റെ ഓര്‍മ്മ പുലര്‍ത്തി ആരംഭിച്ച ഗെയിംസ് 88 വര്‍ഷക്കാലം പിന്നിടുമ്പോള്‍ മത്സരക്ഷമത കുറഞ്ഞ് സംശയത്തിന്റെ നിഴലിലാണ്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നിവര്‍ മെഡല്‍ പട്ടികയില്‍ മുന്നിലെത്തുമ്പോള്‍ ഇന്ത്യയും, ന്യൂസിലന്‍ഡും ഇവര്‍ക്ക് പിന്നിലെത്തുന്നതാണ് പതിവ്. 1934-ല്‍ ലണ്ടനിലാണ് ഇന്ത്യ ആദ്യമായി മത്സരിക്കാനിറങ്ങുന്നത്. പിന്നീട് ഇങ്ങോട്ട് 16 എഡിഷനുകളില്‍ മത്സരിച്ചു. വെയ്റ്റ്‌ലിഫ്റ്റിംഗ്, റെസ്ലിംഗ്, ബോക്‌സിംഗ് എന്നീ ഇനങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മോശമല്ലാത്ത രീതിയിലായിരുന്നെങ്കിലും മെഡലുകള്‍ ഷൂട്ടിംഗില്‍ നിന്നാണ് ലഭിക്കുന്നത്. 1990-ല്‍ ഓക്‌ലാന്‍ഡില്‍ അശോക് പണ്ഡിറ്റാണ് രാജ്യത്തിനായി ഷൂട്ടിംഗില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്.
2002 മാഞ്ചസ്റ്റര്‍ ഗെയിംസ് മുതലാണ് ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതിയാകുന്നത്. 2010 മുതല്‍ ഷൂട്ടിംഗ്, റെസ്ലിംഗ്, ബോക്‌സിംഗ് എന്നിവയിലെ മത്സര ഇനങ്ങള്‍ കുറച്ചത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. എന്നിരുന്നാലും ഈ മത്സര ഇനങ്ങള്‍ക്ക് പുറമെ വെയ്റ്റ്‌ലിഫ്റ്റിംഗ്, ബാഡ്മിന്റണ്‍, സ്‌ക്വാഷ്, ഹോക്കി, ടേബിള്‍ ടെന്നീസ് എന്നിവയും ഇന്ത്യക്ക് പ്രതീക്ഷയുള്ള ഇനങ്ങളാണ്. ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള ഒരുക്കമായി ഇത് മാറുമെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷയും.