ബര്‍ലിന്‍: ബ്രസീല്‍ ജര്‍മനി പോരാട്ടത്തിന് ഒരിക്കല്‍ക്കൂടി പന്തുരുളുമ്പോള്‍ നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം നാട്ടില്‍വെച്ചുനടന്ന ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ട തോല്‍വിക്ക് പകരംവീട്ടാനൊരുങ്ങുകയാണ് ബ്രസീലുകാര്‍. 2018ലെ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരം ചൊവ്വാഴ്ച ബര്‍ലിനില്‍ വെച്ചാണ് നടക്കുക.
അന്നത്തെ തോല്‍വിയുടെ ഭൂതം തങ്ങളെ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്നാണ് മത്സരത്തിന് മുന്‍പ് ബ്രസീല്‍ കോച്ച് ടിറ്റെ മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴും ആ തോല്‍വി ഞങ്ങളെ വേട്ടയാടുന്നുണ്ട്. അന്നത്തെ ജയം ജര്‍മനിക്ക് മാനസികമായ മുന്‍തൂക്കം നല്‍കുമെങ്കിലും ഈ കളിയെ വൈകാരികമായി കാണാനാണ് ബ്രസീലുകാര്‍ ശ്രമിക്കുകയെന്ന് കോച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സ്വന്തം കാണികള്‍ക്കു മുന്നിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം ഇതാദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാടുന്നത്. ബ്രസീലുകാര്‍ ഇപ്പോഴും ആ തോല്‍വിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ടിറ്റെ പറയുന്നു. അതുകൊണ്ടുതന്നെ വൈകാരികമായി ഈ കളിയില്‍ ജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രസീല്‍ ജര്‍മനി പോരാട്ടം കാണാന്‍ ഞാനും ഭാര്യയും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. മൂന്നുഗോള്‍ വീണപ്പോള്‍ തന്നെ ഭാര്യ കരയാന്‍ തുടങ്ങി. ഒരു വീഡിയോ ഗെയിമില്‍ പോലും സംഭവിക്കാത്തതുപോലെയാണ് ജര്‍മന്‍കാര്‍ ബ്രസീല്‍ ഗോള്‍വല തുടര്‍ച്ചയായി ചലിപ്പിച്ചത്. ആ തോല്‍വി മറക്കേണ്ടതുണ്ട്. സൗഹൃദമത്സരത്തില്‍ ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.