പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടരുന്നു. ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തം പാളയത്തിൽ കൊണ്ടുവന്നു. 26 കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. മുൻപ് സാൽഗോക്കർ താരമായിരുന്നു ആൽബിനോ. 2015 -ൽ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ആൽബിനോ ഗോമസ് ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് 2016-17 ഐ-ലീഗ് സീസണിൽ വായ്പാ അടിസ്ഥാനത്തിൽ താരം ഐസ്വാൾ എഫ്‌സിയിൽ ചേർന്നു. ആ സീസണിൽ 8 ക്ലീൻ ഷീറ്റുകളാണ് ആൽബിനോ നേടിയത്. ഇതേവർഷം ഐസ്വാൾ എഫ്‌സി കിരീടം ഉയർത്തിയതിൽ അൽബിനോയുടെ പ്രകടനം ഏറെ നിർണായകമായി. 2016 -ൽ എഎഫ്സി അണ്ടർ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടർ 23 ടീമംഗം കൂടിയായിരുന്നു ആൽബിനോ.
'വരാനിരിക്കുന്ന ഐഎസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻ കാത്തിരിക്കുകയാണ് ', ആൽബിനോ അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടതിൽ ആൽബിനോയെ അഭിനന്ദിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസും രംഗത്തെത്തി. 'ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളിൽ ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യദിനം മുതൽ തന്റെ പരമാവധി കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട്, വർദ്ധിത ആത്മവിശ്വാസത്തോടെ ടീമിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിയട്ടെ. ആൽബിനോ ഗോമസിന് മികച്ച വർഷങ്ങൾ ആശംസിക്കുന്നു', സ്കിൻകിസ് പറഞ്ഞു.
പുതിയ സീസണിൽ ബെംഗളൂരുവിന്റെ പ്രതിരോധ താരം നിഷു കുമാറിനെയും ബ്ലാസ്റ്റേഴ്സ് പാളയത്തിൽ എത്തിച്ചിട്ടുണ്ട്. ക്ലബ് വിട്ട് സന്ദേശ് ജിംഗാന് പകരക്കാരനാണ് നിഷു. നാലു വർഷത്തേക്കുള്ള കരാറിൽ നിഷുവായി ക്ലബ് ഒപ്പിട്ടു. ഏകദേശം 5 കോടി രൂപയാണ് നിഷു കുമാറിനായി ബ്ലാസ്റ്റേഴ്സ് മുടക്കിയത്. ഐഎസ്എൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രതിരോധ നിര താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. നിഷുവിനെ നിലനിര്‍ത്താന്‍ ബംഗളൂരു പരമാവതി ശ്രമിച്ചെങ്കിലും മികച്ച ഓഫര്‍ ലഭിച്ചതോടെ കൂടുമാറ്റത്തിന് ബംഗളൂരു സമ്മതിക്കുകയായിരുന്നു.
പുതിയ സീസണിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണി ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നുണ്ട്. വലിയ തുകയ്ക്ക് ടീമിലെത്തിച്ച താരങ്ങളെ പറഞ്ഞയച്ച് പ്രതിഭാശാലികളായ യുവതാരങ്ങളെ എത്തിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പുതിയ ശ്രമം. അടുത്ത സീസണിന് മുന്നോടിയായി അബ്ദുല്‍ ഹക്കുവുമായി ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ പുതുക്കിയിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണിലും കൂടുതല്‍ മത്സരം കളിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ആരോസില്‍നിന്ന് ഗിവ്‌സന്‍ സിംഗ്, അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. മുൻ മോഹൻ ബഗാൻ പരിശീലകൻ കിബു വികുനയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിനായി തന്ത്രങ്ങൾ മെനയുന്നത്.