കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ജർമ്മനിക്ക് വിജയം. ദുർബലരായ ഗിനിയ, ശക്തമായ വെല്ലുവിളി ഉയർത്തിയാണ് ജർമ്മനിക്ക് മുന്നിൽ കീഴടങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമ്മനി ഗിനിയയെ തോൽപ്പിച്ചത്. ഗോവയിൽ നടന്ന ഇറാൻ-കോസ്റ്ററിക്ക മത്സരത്തിൽ ഇറാൻ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാൻ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇറാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
കാണികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നെങ്കിലും, വന്നവരാരും മോശമാക്കിയില്ല. ആർത്തലച്ച ഗ്യാലറിയെ സാക്ഷിയാക്കിയാണ് ജർമ്മനി-ഗിനിയ മത്സരം ആരംഭിച്ചത്. കളി തുടങ്ങി ഒരു മിനിറ്റ് പൂർത്തിയാകും മുൻപേ ഗിനിയൻ താരത്തിന് മഞ്ഞക്കാർഡും ലഭിച്ചു. ജർമ്മൻ താരത്തെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഗിനിയയുടെ ഇസ്മായേൽ ട്രയോറെക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്.

ക്യാപ്റ്റൻ ജാൻ ഫീറ്റേയാണ് ഏഴാം മിനിറ്റിൽ ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്. ഡെന്നീസ് ജാസ്റ്റർബസ്ക്കിയുടെ സഹായത്താലായിരുന്നു ജർമ്മൻ ക്യാപ്റ്റൻ ഗോളടിച്ചത്. പക്ഷേ, ജർമ്മനിക്ക് അധികസമയം ആശ്വസിക്കാൻ വകനൽകാതെ 26-ാം മിനിറ്റിൽ ഗിനിയ തിരിച്ചടിച്ചു. ഇബ്രാഹിം സൗമയുടെ ഇടംകാലൻ ഷോട്ട് ജർമ്മൻ ഗോൾ വലയുടെ ഇടതുമൂലയിൽ പതിച്ചതോടെ സ്കോർ ബോർഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയ ഇറാൻ, കോസ്റ്ററിക്കക്കെതിരായ മൂന്നാം മത്സരത്തിലും കളംനിറഞ്ഞ് കളിച്ചു. തുടർച്ചയായി കോസ്റ്ററിക്കൻ പ്രതിരോധത്തെ വെല്ലുവിളിച്ച് മുന്നേറിയ ഇറാൻ 24-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. ബോക്സിനകത്ത് വെച്ച് യൂനസ് ഡെൽഫിയെ ഫൗൾ ചെയ്തതിനായിരുന്നു റഫറി പെനൽറ്റി അനുവദിച്ചത്. കിക്കെടുത്ത മുഹമ്മദ് ഗോബേഷെ ലക്ഷ്യം തെറ്റിക്കാതെ പന്ത് വലയിലെത്തിച്ചപ്പോൾ ഇറാൻ ഒരു ഗോളിന് മുന്നിൽ. തുടർന്ന് പെനൽറ്റി കിക്കിലൂടെയായിരുന്നു ഇറാന്റെ രണ്ടാം ഗോളും പിറന്നത്. 28-ാം മിനിറ്റിൽ താഹാ ഷെറിയാതിയാണ് പെനൽറ്റി കിക്കിലൂടെ രണ്ടാം ഗോൾ നേടിയത്.