ഫിഫ ലോകകപ്പില്‍ വമ്പന്‍ അട്ടിമറികളുമായി സ്വപ്‌നുതുല്യമായ കുതിപ്പ് നടത്തിയ ജപ്പാന് കാലിടറി. ഈ ലോകകപ്പിലെ ആദ്യത്തെ പെനല്‍റ്റി ഷൂട്ടൗട്ട് കണ്ട ത്രില്ലറില്‍ ക്രൊയേഷ്യയാണ് 3-1നു ജപ്പാനെ പുറത്താക്കിയത്. ഷൂട്ടൗട്ടില്‍ ജ്പ്പാന്റെ മൂന്നു കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് ടീമിന്റെ വീരനായകനായി മാറി. ജപ്പാനു വേണ്ടി കിക്കെടുത്തവരില്‍ അസാനോയ്ക്കു മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. മിനാമിനോ, മിത്തോമ, യോഷിദ എന്നിവരുടെയെല്ലാം കിക്കുകള്‍ ഗോളി തടുത്തിട്ടു. മറുഭാഗത്ത് ക്രൊയേഷ്യക്കായി വ്‌ളാസിച്ച്, ബ്രോസോവിച്ച്, പസാലിച്ച് എന്നിവര്‍ പെനല്‍റ്റികള്‍ ഗോളാക്കി. എന്നാല്‍ ലിവാജയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു പുറത്തുപോയി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1നു തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. 43ാം മിനിറ്റില്‍ ഡെയ്‌സന്‍ മെയ്ഡയുടെ ഗോളില്‍ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 55ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് ഹെഡ്ഡറിലൂടെ ക്രൊയേഷ്യയെ ഒപ്പമെത്തിക്കുകയായിരുന്നു.
ജപ്പാന്‍ ഫ്രണ്ട് ഫൂട്ടില്‍
ജപ്പാന്റെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം ആരംഭിച്ചത്. ആദ്യ വിസില്‍ മുതല്‍ വളരെ അഗ്രസീവായ ഫുട്‌ബോളായിരുന്നു ഏഷ്യന്‍ ടീം കാഴ്ചവച്ചത്. പന്തിനു മേല്‍ തുടക്കത്തില്‍ തന്നെ മേധാവിത്വം നേടിയെടുക്കാനായിരുന്നു അവരുടെ ശ്രമം.
മൂന്നാം മിനിറ്റില്‍ തന്നെ ജപ്പാന്‍ ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് ഭീതി വിതയ്ക്കുകയും ചെയ്തു. തനിഗൂച്ചിയിലൂടെ ജപ്പാന് കളിയില്‍ മുന്നിലെത്താന്‍ നല്ലൊരു അവസരം. പക്ഷെ താരത്തിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.
മികച്ച അവസരം
13ാം മിനിറ്റില്‍ ജപ്പാനു വീണ്ടും നല്ലൊരു ഗോളവസരം. പക്ഷെ ഇത്തവണയും അവര്‍ക്കു ഫിനിഷിങില്‍ പിഴവ് പറ്റി. വലതു വിങിലൂടെ ജപ്പാന്റെ ഒരു മിന്നല്‍ നീക്കം. ഇറ്റോ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ താഴ്ന്ന ക്രോസ് പക്ഷെ ആര്‍ക്കും കണക്ട് ചെയ്യാനായില്ല. ഫസ്റ്റ് പോസ്റ്റിനരികെ മെയ്ഡയും സെക്കന്റ് പോസ്റ്റിനടുത്ത് മറ്റൊരു താരവും ബോളിലേക്ക് എത്താന്‍ സ്ലൈഡ് ചെയ്തു നോക്കിയെങ്കിലും ഇരുവര്‍ക്കും പിടികൊടുക്കാതെ ബോള്‍ പുറത്തേക്ക്.
മൂര്‍ച്ചയില്ലാതെ ക്രൊയേഷ്യ
കളിയുടെ തുടക്കത്തില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ കഴിയാതെ പോയ ക്രൊയേഷ്യ മല്‍സരം പുരോഗമിക്കവെ തിരിച്ചുവരുന്നതാണ് കണ്ടത്. ഷോര്‍ട്ട് ബോളുകളേക്കാള്‍, ലോങ് ബോളുകളിലൂന്നിയുള്ള ശൈലിയാണ് ക്രൊയേഷ്യ സ്വീകരിച്ചത്. പക്ഷെ ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്തുന്ന ശ്രമങ്ങളൊന്നും ക്രൊയേഷ്യയുടെ ഭാഗത്തു നിന്നും കണ്ടില്ല.
മുന്നിലെത്തി ജപ്പാന്‍
ഒന്നാം പകുതി ഗോള്‍രഹിതമായി കലാശിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ക്രൊയേഷ്യയെ ജപ്പാന്‍ സ്തബ്ധരാക്കിയത്. 43ാം മിനിറ്റിലാണ് ക്രൊയേഷ്യന്‍ വലയില്‍ പന്ത് കയറിയത്. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നുള്ള ഷോര്‍ട്ട് കോര്‍ണര്‍ കിക്കിനൊടുവില്‍ യോഷിത ബോക്‌സിലേക്കു നീട്ടി നല്‍കിയ ക്രോസ്. ക്രൊയേഷ്യന്‍ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ച ബോള്‍ മെയ്ഡയുടെ അരികിലേക്കാണ വന്നത്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും മെയ്ഡ അതു വലയിലേക്കു വഴി തിരിച്ചുവിടുകയും ചെയ്തു (1-0).
ക്രൊയേഷ്യയുടെ തിരിച്ചുവരവ്
ആദ്യപകുതിയിലെ ക്രൊയേഷ്യയെയല്ല രണ്ടാംപകുതിയില്‍ കണ്ടത്. ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ അവര്‍ തുടക്കം മുതല്‍ ജപ്പാനെ പ്രതിരോധത്തിലാക്കി. ക്രൊയേഷ്യയുടെ പെട്ടെന്നുള്ള ഈ മാറ്റം ജപ്പാന്‍ ഗോള്‍മുഖത്ത് ആശങ്കയും പരത്തി. ഏതു നിമിഷവും സമനില ഗോള്‍ പിറക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ ക്രൊയേഷ്യക്കു സാധിച്ചു.
സമനില ഗോള്‍
പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ 55ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സമനില ഗോള്‍ വന്നു. നേരത്തേ ജപ്പാന്‍ നേടിയ ഗോളിന്റെ ഏറെക്കുറെ അതേ ആംഗിളില്‍ നിന്നായിരുന്നു ഈ ഗോളും പിറന്നത്. ജപ്പാന്റേത് കാല്‍ കൊണ്ടുള്ള ഗോളായിരുന്നുവെങ്കില്‍ ക്രൊയേഷ്യയുടേത് തല കൊണ്ടാണെന്നു മാത്രം. പരിചയസമ്പന്നനായ പെരിസിച്ചാണ് ക്രൊയേഷ്യയെ കളിയില്‍ ഒപ്പമെത്തിച്ച ഗോളിന്റെ അവകാശിയായത്.
വലതു വിങില്‍ നിന്നും ലോവ്‌റന്‍ ബോക്‌സിലേക്കു നല്‍കിയ മനോഹരമായ ക്രോസ് പെരിസിച്ചിന്റെ തലയ്ക്കു കിറുകൃത്യമായിരുന്നു. കിടിലനൊരു ഹെഡ്ഡറാണ് താരം തൊടുത്തത്. ഗോളിക്കു ഒരു പഴുതും നല്‍കാതെ ബോള്‍ വലയില്‍ തുളഞ്ഞുകയറുകയും ചെയ്തു.