ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ കോച്ച് ഗൗതം ഗംഭീറും ഏറെ കൈയടി നേടുന്നതിനിടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഗംഭീറിനല്ല, മറിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇത്രയും മികച്ചൊരു ടീമിനെ തിരഞ്ഞെടുത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

സഞ്ജു സാംസണിനെ വീണ്ടും ഓപ്പണറാക്കിയതിനും ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലേക്കു തിരികെ വിളിച്ചതിലുമെല്ലാം ഗംഭീര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പക്ഷെ ഇഷാനെ ടീമിലെത്തിച്ചതില്‍ ഗംഭീറിനു ഒരു റോളുമില്ലെന്നും എല്ലാം അഗാര്‍ക്കറുടെ മാത്രം തിരുമാനമായിരുന്നെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് അണിയറയില്‍ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ രൂക്ഷനായ വാദ പ്രതിവാദം നടന്നിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏകിന, ടെസ്റ്റ് ടീം ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനെ തീര്‍ച്ചയായും ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഗംഭീറിന്റെ ആവശ്യം. പക്ഷെ ഇതിനോടു യോജിക്കാന്‍ അഗാര്‍ക്കര്‍ തയ്യാറായില്ല. വളരെ ശക്തമായ ഭാഷയില്‍ തന്നെ അദ്ദേഹം ഇതിനോടു പ്രതികരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായം എന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കാം. അവന്‍ (ശുഭ്മന്‍ ഗില്‍) കഴിവുറ്റ കളിക്കാരനാണെന്നു തന്നെയാണ് നമ്മള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷെ ആരെങ്കിലും ചിലര്‍ക്ക് ഈ ടീമില്‍ സ്ഥാനം മിസ്സായേ തീരുകയുള്ളൂ. അതു ഗില്ലാണ്. അവന്‍ മോശക്കാരനായത് കൊണ്ടല്ല ഒഴിവാക്കിയതെന്നുമാണ് ഗംഭീറിനോടു അഗാര്‍ക്കര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗംഭീറിന്റെ താല്‍പ്പര്യം അവഗണിച്ച് ഗില്ലിനെ തഴഞ്ഞാണ് അഗാര്‍ക്കര്‍ രണ്ടു സുപ്രധാന തീരുമാനങ്ങളെടുത്തത്. ഇതില്‍ ആദ്യത്തേത് സഞ്ജു സാംസണിനെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കുകയെന്നതാണ്. മറ്റൊന്നാവട്ടെ സഞ്ജു ഓപ്പണറായതിനാല്‍ തന്നെ മറ്റൊരു മുന്‍നിര ബാറ്ററും കീപ്പറുമായ ഇഷാന്‍ കിഷനെ ബാക്കപ്പായി ടീമിലേക്കു കൊണ്ടു വന്നതുമാണ്.
അഗാര്‍ക്കറുടെ ഈ രണ്ടു തീരുമാനങ്ങളും മാസ്റ്റര്‍ സ്‌ട്രോക്കുകളായിരുന്നുവെന്ന് ഈ ലോകകപ്പില്‍ ഇന്ത്യന്‍ കിരീട വിജയം അടിവരയിടുന്നു. ടീമിന്റെ ലോകകപ്പ് വിജയത്തില്‍ഏറ്റവും വലിയ പങ്കുവഹിച്ച രണ്ടു പേരും സഞ്ജുവും ഇഷാനും തന്നെ. ഗംഭീര്‍ ആവശ്യപ്പെട്ടതു പോലെ ഗില്ലിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചതെങ്കില്‍ അതു വന്‍ ദുരന്തമായി മാറിയേനെ.

ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവുധികം റണ്‍സെടുത്ത രണ്ടു പേര്‍ സഞ്ജുവും ഇഷാനുമാണ്. ഗ്രൂപ്പുഘട്ടത്തില്‍ ബെഞ്ചിലായ ശേഷം (കളിച്ചത് ഒരു മല്‍സരം) സൂപ്പര്‍ എട്ടിലെ രണ്ടാമങ്കത്തില്‍ ഇലവനിലേക്കു വന്നയാളാണ് സഞ്ജു.

അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് (97*), സെമിയില്‍ ഇംഗ്ലണ്ട് (89), ഫൈനലില്‍ന്യൂസിലാന്‍ഡ് (89) എന്നിങ്ങനെ മൂന്ന് ഗംഭീര ഇന്നിങ്‌സുകളുമായി സഞ്ജു ടീമിന്റെ സൂപ്പര്‍ ഹീറോയായി മാറി.
അഞ്ചിന്നിങ്‌സുകളില്‍ നിന്നും 80.25 ശരാശരിയില്‍ 199.37 സ്‌ട്രൈക്ക് റേറ്റോടെ 321 റണ്‍സെടുത്ത സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇഷാനാവാട്ടെ ഒമ്പതിന്നിങ്‌സില്‍ 35.22 ശരാശരിയില്‍ 193.29 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സും നേടി. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.