ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ( എഐഎഫ്എഫ്) ഫിഫ വിലക്കിയത് ഞെട്ടലോടെയാണ് ഇന്ത്യന്‍ കായിക ലോകം കേട്ടത്. ഫുട്‌ബോള്‍ ഇന്ത്യ പുത്തന്‍ പ്രതീക്ഷകളുമായി വളരവെയാണ് ചട്ടലംഘനങ്ങളുടെ പേരില്‍ ഫിഫയുടെ വിലക്കെത്തുന്നത്. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫിന്റെ തലവനായി തുടരുന്നതാണ് വിലക്കിലേക്ക് നയിച്ച പ്രധാന കാരണം. മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫെഡറേഷന്റെ ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചുവിടുകയും താത്കാലിക ഭരണ സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം ഫിഫയുടെ ചട്ടത്തിന് പുറത്തുള്ള കാര്യങ്ങളാണ്. വിലക്കിനെത്തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രിയടക്കം ഇടപെടുകയും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം പുതിയ ഭരണസമിതിയെ തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിരുന്നു. ഓഗസ്റ്റ് 28നാണ് എഐഎഫ്എഫ് ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഫുട്‌ബോള്‍ താരങ്ങളെക്കാളും കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണുള്ളതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഏഴ് പേരാണ് ഇതിനോടകം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ നായകന്‍ ബൈചൂങ് ബൂട്ടിയ, മുന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പറും രാഷ്ട്രീയക്കാരനുമായ കല്യാണ്‍ ചൗബെ എന്നിവര്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരിലെ പ്രൊഫഷനല്‍ ഫുട്‌ബോള്‍ താരങ്ങള്‍. മറ്റുള്ളവരെല്ലാം രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നതാണ് കൗതുകകരമായ കാര്യം. കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിങ്, ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി പ്രഭാകര്‍, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരന്‍ അജിത് ബാനര്‍ജി, കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസ്, ഏക വനിതാ മത്സരാര്‍ത്ഥിയായി വലന്‍ക നഡാഷ എന്നിവരാണ് മത്സര രംഗത്തുള്ളത്.
ഫുട്‌ബോള്‍ താരങ്ങള്‍ തന്നെ എഐഎഫ്എഫ് തലപ്പത്തേക്കെത്തുന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിക്ക് നല്ലത്. ബൈച്ചൂങ് ബൂട്ടിയ എഐഎഫ്എഫ് പ്രസിഡന്റായി എത്തണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും. ഇന്ത്യയില്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യക്ക് ഫിഫയുടെ വിലക്കെത്തിയത്. ഒക്ടോബര്‍ 11 മുതല്‍ 30വരെയാണ് ഈ ലോകകപ്പ് നടക്കേണ്ടിയിരുന്നത്. വിലക്കെത്തിയതോടെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.