പരിക്കുകാരണം മൂവരും ദേശീയ ടീമില്‍ നിന്നും പുറത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതേസമയം, മുന്‍ ഇന്ത്യന്‍ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ സുനില്‍ ജോഷി നയം മയപ്പെടുത്തിയിട്ടില്ല. നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തിളങ്ങിയാല്‍ മാത്രമേ 38 -കാരന്‍ ധോണിയെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ പരിഗണിക്കുകയുള്ളൂ, സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധമുള്ള അടുത്ത ബിസിസിഐ വൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.
ഈ വര്‍ഷം ഒക്ടോബറിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റിന് ഓസ്‌ട്രേലിയ ആതിഥേയം വഹിക്കും. എന്തായാലും ലോകകപ്പ് അടുത്തിരിക്കെ ധോണിയുടെ ഭാവിയെ കുറിച്ച് ബിസിസിഐ ഇപ്പോള്‍ ചിന്തിക്കുന്നില്ല. 'ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിക്കാനാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ അഹമ്മദാബാദില്‍ ഒത്തുകൂടിയത്. സ്‌ക്വാഡില്‍ ധോണിക്ക് ഇടമില്ലാത്തതുകൊണ്ട് അദ്ദേഹത്തെപ്പറ്റി ചര്‍ച്ചയുണ്ടായില്ല', ബിസിസിഐ വൃത്തം അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂലായില്‍ കളി മതിയാക്കിയതാണ് മഹേന്ദ്ര സിങ് ധോണി. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു ഇന്ത്യ പുറത്തായതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ ടീമില്‍ നിന്നും നീണ്ടകാല അവധിയെടുത്തു. ലോകകപ്പിന് ശേഷമുള്ള കരീബിയന്‍ പര്യടനത്തില്‍ നിന്നാണ് താരമാദ്യം വിട്ടുനിന്നത്.
ഈ കാലഘട്ടത്തില്‍ ധോണി സൈനികസേവനത്തിന് ഇറങ്ങി. സൈനികസേവനം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും തുടര്‍ന്നുള്ള പരമ്പരകളില്‍ നിന്നും താരം സ്വമേധയാ പിന്മാറി. ധോണിയെക്കൂടാതെയാണ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളെ ഇന്ത്യന്‍ സംഘം നേരിട്ടത്.
ഇപ്പോള്‍ ഏഴു മാസത്തിലേറെയായി ധോണി ടീമില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട്. ഈ സാഹചര്യത്തില്‍ താരവുമായുള്ള വാര്‍ഷിക കരാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതുക്കിയിട്ടില്ല. നിലവില്‍ റിഷഭ് പന്താണ് ടീമില്‍ ധോണിക്ക് പകരക്കാരന്‍. ധോണിയെ കേന്ദ്രീകരിച്ചുള്ള ടീം സെലക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ കാലത്തുതന്നെ ബിസിസിഐ അവസാനിപ്പിച്ചിരുന്നു. ലോകകപ്പ് മുന്നില്‍ക്കണ്ട് റിഷഭ് പന്തിനെ ഒന്നാം കീപ്പറാക്കി നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം.
ഇനിയുള്ള നാളുകളില്‍ 22 -കാരന്‍ റിഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് എംഎസ്‌കെ പ്രസാദും മുന്‍പ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ നിലപാടാണ് സുനില്‍ ജോഷിയും പിന്തുടരുന്നത്.
'ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോണിയെ ഇന്ത്യന്‍ ടീമിലെടുക്കുന്നതിനെ പറ്റി ആലോചിക്കാം. ഇതേസമയം, ധോണിക്ക് പ്രത്യേകമായി നല്‍കുന്ന അവസരമല്ലിത്. ധോണിയെപോലെ ഒട്ടനവധി സീനിയര്‍, ജൂനിയര്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവര്‍ക്കും ലോകകപ്പ് സ്‌ക്വാഡില്‍ കയറാം, പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നു മാത്രം', ബിസിസിഐ വൃത്തം സൂചിപ്പിച്ചു.
നേരത്തെ, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധോണിക്ക് ടീമില്‍ തിരിച്ചെത്താമെന്നാണ് ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ക്രിക്കറ്റില്‍ നിന്നും നീണ്ടകാലം വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇതിന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്, ശാസ്ത്രി ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 29 -നാണ് പുതിയ ഐപിഎല്‍ സീസണിന് ഇന്ത്യയില്‍ തുടക്കമാവുന്നത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. എന്നത്തേയുംപോലെ ധോണിക്ക് കീഴിലാണ് ചെന്നൈ ടീം ഇത്തവണയും കളിക്കാനിറങ്ങുക. സീസണിന് മുന്നോടിയായി പരിശീലനം നടത്തുന്ന ധോണിയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പറഞ്ഞുവരുമ്പോള്‍ ഒരുകാലത്ത് ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകമായിരുന്നു മഹേന്ദ്ര സിങ് ധോണി. 2007 -ല്‍ ഇന്ത്യയെ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചാണ് ധോണി ലോകശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് 2011 -ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പും ടീം ഇന്ത്യ കൈക്കലാക്കി.