ടി20 ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അഞ്ചു താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. 10ലാണ് അദ്ദേഹം കളിക്കാര്‍ക്കു റേറ്റിങിട്ടത്.
ഇന്ത്യയുടെ രണ്ടു പേര്‍ പോണ്ടിങിന്റെ റേറ്റിങില്‍ ആദ്യത്തെ അഞ്ചിനുള്ളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ ടീമുകളിലെ ഓരോ കളിക്കാരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ആര്‍ക്കെല്ലാമാണ് പോണ്ടിങിന്റെ റേറ്റിങിള്‍ ഇടം ലഭിച്ചതെന്നു നോക്കാം.

ഐസിസിയുടെ പവര്‍ റേറ്റിങിലാണ് അഞ്ചു മികച്ച കളിക്കാര്‍ക്കു 10ല്‍ റിക്കുി പോണിങ് മാര്‍ക്കിട്ടത്. അദ്ദേഹം 10ല്‍ 10ഉം നല്‍കിയത് ഒരാള്‍ക്കു മാത്രമാണ്. ഇംഗ്ലണ്ടിനായി ഫിനിഷര്‍ റോളില്‍ തിളങ്ങിയ ബാറിങ്ങ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സിനാണിത്.

ടൂര്‍ണമെന്റില്‍ ടീമിനായി ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കിയ താരമാണ് അദ്ദേഹം. ടോപ് ഓര്‍ഡര്‍ ബാറ്ററായിട്ടം ഇത്തവണ ഇംഗ്ലീഷ് ടീം നല്‍കിയ ഫിനിഷര്‍ റോളില്‍ സര്‍പ്രൈസ് പ്രകടനം തന്നെ ടൂര്‍ണമെന്റിലുടനീളം ജാക്‌സ് കാഴ്ചവയ്ക്കുകയും ചെയ്തു. ടീമിനെ സെമി ഫൈനല്‍ വരെ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമാണ്.
ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് കളിച്ച എട്ടു മല്‍സരങ്ങളില്‍ നാലിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ജാക്‌സിനായിരുന്നു. 56.50 ശരാശരിയില്‍ 176 സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സെടുത്ത അദ്ദേഹം 9.95 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റകളുമെടുത്തിരുന്നു. ജേക്കബ് ബെതല്‍ (280), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (235) എന്നിവര്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ റണ്‍സടിച്ചതും ജാക്‌സാണ്.
ജാക്‌സിനു ശേഷം പോണ്ടിങിന്റെ റേറ്റിങില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഹീറോസായ സഞ്ജു സാംസണും ജസ്പ്രീത് ബുംറയുമാണ്. ടീമിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇരുവര്‍ക്കും 9.5 വീതമാണ് പോണ്ടിങ് നല്‍കിയ റേറ്റിങ്. ബാറ്റിങില്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു സഞ്ജുവെങ്കില്‍ ബൗളിങില്‍ ഒരിക്കല്‍ക്കൂടി കുന്തമുനയായി ബുംറ മാറി.

വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ചാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സഞ്ജു സ്വന്തമാക്കിയത്. ടൂണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെ. 80.25 ശരാശരിയില്‍ 199.37 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു അടിച്ചെടുത്തത് 321 റണ്‍സണ്.
മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഫൈനലുള്‍പ്പെടെ ഇന്ത്യ അവസാനം ജയിച്ച മൂന്നു മല്‍സരങ്ങളിലെയും ടോപ്‌സ്‌കോററും സഞ്ജുവാണ്. 97*, 89, 89 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

ബൗളിങില്‍ ബുംറ വീണ്ടും അരങ്ങുവാണ ലോകകപ്പായിരുന്നു ഇത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 6.2 ഇക്കോണമി റേറ്റില്‍ അദ്ദേഹം പിഴുതത് 14 വിക്കറ്റുകളാണ്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനും ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചുമെല്ലാം ബുംറയായിരുന്നു.
പോണ്ടിങിന്റെ റേറ്റിങിലേക്കു വന്നാല്‍ നാലും അഞ്ചും സ്ഥാനഭ്ങളില്‍ ന്യൂസിലാന്‍ഡ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ടിം സെയ്‌ഫേര്‍ട്ട്, പാകിസ്താന്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരുമാണ്. സെയ്‌ഫേര്‍ട്ടിന്റെ റേറ്റിങ് ഒമ്പതും ഫര്‍ഹാന്റേത് 8.5ഉം ആണ്.
ന്യൂസിലാന്‍ഡിനായി ഇത്തവണ കൂടുതല്‍ റണ്‍സെടുത്തത് സെയ്‌ഫേര്‍ട്ടാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 46.57 ശരാശരിയില്‍ 326 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നാലു ഫിഫ്റ്റികളും ഇതിനിടെ താരം കണ്ടെത്തുകയും ചെയ്തു.
ഫര്‍ഹാനാവട്ടെ ഈ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ്. ആറിന്നിങ്‌സില്‍ നിന്നും 76.60 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 383 റണ്‍സാണ്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റിയുമടക്കമാണിത്.