മുംബൈ: ഐ പി എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ലസിത് മലിംഗയെ നിലനിർത്തില്ലെന്ന് റിപ്പോർട്ടുകൾ. പരമാവധി മൂന്ന് കളിക്കാരെ നിലനിർത്താനുള്ള അനുവാദമാണ് ടീം ഫ്രാഞ്ചൈസികൾക്ക് ലഭിക്കുക എന്നാണ് അറിയുന്നത്. എന്തായാലും ഈ ടോപ് ത്രീയിൽ മലിംഗ വരില്ല എന്നാണ് മുംബൈ ഇന്ത്യന്‍സുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ഡെഡ്ലി യോർക്കറുകളുമായി ഐ പി എൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ബൗളറാണ് ശ്രീലങ്കൻ താരമായ ലസിത് മലിംഗ. 110 ഐ പി എൽ മത്സരങ്ങളിൽ നിന്നും 154 വിക്കറ്റുകൾ മലിംഗയുടെ പേരിലുണ്ട്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറും മലിംഗയാണ്. മുംബൈ കിരീടം നേടിയ 2013, 2015 സീസണുകളിൽ യഥാക്രം 20, 24 വിക്കറ്റുകൾ മലിംഗയുടേ പേരിലുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രായവും സമീപകാല ഫോമും മലിംഗയ്ക്ക് അനുകൂലമല്ല. 34 വയസ് കഴിഞ്ഞു മലിംഗയ്ക്ക്. പരിക്ക് മൂലം പല തവണ പുറത്തിരിക്കേണ്ടി വന്ന മലിംഗയ്ക്ക് പഴയ പോലെ ഇഫക്ടീവ് ആയി യോര്‍ക്കറുകൾ എറിയാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിട്ടും മുംബൈ ഇന്ത്യൻസ് അത്രയധികമൊന്നും മലിംഗയെ ഉപയോഗിച്ചിട്ടില്ല.
ഇത് മാത്രമല്ല, ജസ്പ്രീത് ഭുമ്ര ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നമ്പർ വൺ ബൗളറായി ഉയർന്നതും മുംബൈ മലിംഗയെ കൈവിടാൻ ഒരു കാരണമാണ്. ഓരോ മത്സരം കഴിയുന്പോഴും കൂടിവരികയാണ് ഭുമ്രയുടെ സ്കില്ലുകൾ. കഴിഞ്‍ഞ സീസണില്‍ മലിംഗ ടീമിൽ ഉള്ളപ്പോൾ പോലും ഭുമ്ര - മിച്ചൽ മക്ലനാഗൻ ജോഡിയെ ആണ് മുംബൈ കൂടുതലായും ആശ്രയിച്ചത്. ഇത് മാത്രമല്ല, ലേലത്തിന് വിട്ടാലും മലിംഗയെ തിരിച്ചുകിട്ടാൻ ഉള്ള സാധ്യതയും മുംബൈ പരിഗണിക്കുന്നുണ്ട് എന്നറിയുന്നു.