ദുബായ്: ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനായിരുന്നു ധോണി. അതും ഒന്നിലധികം തവണ. എന്നാൽ പ്രായം ധോണിയെ തളർത്തി. ബാറ്റിംഗ് ഓർഡറിൽ അവസാനം ഇറങ്ങുന്നതും ബാറ്റിംഗ് ഫോം മങ്ങിയതും ധോണിയെ റാങ്കിംഗിൽ പിന്നോട്ട് തള്ളി. എന്നാൽ ഇപ്പോഴിത് ധോണിയുടെ തിരിച്ചുവരവിന്റെ സമയമാണ്. ശ്രീലങ്കൻ പര്യടനത്തിൽ പുതിയ ടീം സെറ്റപ്പിന് പറ്റിയ ധോണിയെ ആണ് ക്രിക്കറ്റ് ആരാധകർ കണ്ടത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ധോണി ക്രീസിലിറങ്ങിയത് നാല് തവണ. ഒരിക്കൽ പോലും ധോണിയെ പുറത്താക്കാൻ ശ്രീലങ്കൻ ബൗളർമാർക്ക് പറ്റിയില്ല. ആകെ 162 റൺണാണ് ധോണി നേടിയത്. ഈ പ്രകടനത്തോടെ റാങ്കിംഗിൽ ആദ്യ പത്തിലെത്താനും ധോണിക്ക് സാധിച്ചു. 749 പോയിന്റുകളുമായിട്ടാണ് ധോണി ഐ സി സി റാങ്കിംഗിലെ ടോപ് ടെന്നിലെത്തിയത്. പത്താമനാണ് ധോണി ഇപ്പോൾ. 2016 ജനുവരിയാലാണ് ധോണി അവസാനമായി ആദ്യ പത്തിലുണ്ടായിരുന്നത്.
രണ്ട് സെഞ്ചുറിയടക്കം പരമ്പരയിൽ 330 റണ്‍സടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 887 പോയിന്റുണ്ട് കോലിക്ക്. രണ്ടാം സ്ഥാനത്തുള്ള വാർണറിനാകട്ടെ 861 പോയിന്റേ ഉള്ളൂ. ഡിവില്ലിയേഴ്സ്, ജോ റൂട്ട്, ബാബർ അസം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവർ. ടീം റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്. സൗത്താഫ്രിക്ക (119), ഓസ്ട്രേലിയ (117) എന്നീ ടീമുകളാണ് ഇന്ത്യയ്ക്ക് മുന്നിൽ. ഇന്ത്യയ്ക്കും 117 പോയിന്‍റാണുള്ളത്.