ഐപിഎല്ലിന്റെ 15ാമത് സീസണ്‍ ഈ മാസം 26ന് തുടങ്ങാനിരിക്കെ നിയമങ്ങൡ ചില മാറ്റങ്ങള്‍ വരുതിയിരിക്കുകയാണ് ബിസിസിഐ. മുംബൈയിലെ വാംഖഡെയില്‍ വച്ചാണ് നിലവിലെ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറിനെ വീഴ്ത്തിയാണ് ധോണിയുടെ ചെന്നൈ നാലാം കിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണ മോര്‍ഗന്‍ ടീമില്‍പ്പോലും ഇല്ലാതിരിക്കുമ്പോള്‍ ശ്രേയസിനു കെകെആറിനൊപ്പം അരങ്ങേറ്റം കൂടിയായിരിക്കും ഉദ്ഘാടന മല്‍സരം.
പുതിയ സീസണിലെ ഐപിഎല്ലില്‍ വരുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണന്നു നമുക്കു പരിശോധിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡിആര്‍എസില്‍ എണ്ണം കൂട്ടിയെന്നതാണ്. അംപയറുടെ തീരുമാനം പുനപ്പരിശോധിക്കുന്ന ഡിആര്‍എസ് നേരത്തേ ഒരിന്നിങ്‌സില്‍ ഒന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ സീസണില്‍ ഒരിന്നിങ്‌സില്‍ രണ്ടു തവണ ഡിആര്‍എസ് അടുക്കാനുള്ള അനുമതി ടീമുകള്‍ക്കു ലഭിക്കും. ഇതു തീര്‍ച്ചയായും ക്യാപ്റ്റന്‍മാരെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം കൂടിയാണ്.
ഒരു താരം ക്യാച്ചൗട്ടായാല്‍ ഇതിനിടെ ക്രീസിലുണ്ടായിരുന്ന ബാറ്റര്‍മാര്‍ റണ്ണിനായി ഓടി പരസ്പരം എന്‍ഡുകള്‍ മാറിയാലും പുതുതായെത്തുന്ന താരം തന്നെ സ്‌ട്രൈക്ക് നേരിടണമെന്നതാണ് മറ്റൊരു പുതിയ നിയമം. നേരത്തേ ഇംഗ്ലണ്ടില്‍ നടന്ന ദി ഹണ്ട്രഡില്‍ പരീക്ഷിക്കപ്പെട്ട നിയമമാണിത്. ഈ നിയമം ആദ്യമായി ഐപിഎല്ലില്‍ നടപ്പാക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്നു ഒരു ഫ്രാഞ്ചൈസിക്കു ടീമിനെ ഇറക്കാന്‍ കഴിയാതെ വന്നാല്‍ മല്‍സരം പുനര്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഒരു പകരക്കാരനടക്കം ചുരുങ്ങിയത് 12 താരങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു ടീമിനു മല്‍സരത്തില്‍ ഇറങ്ങാന്‍ അനുമതിയുള്ളൂ. ഇതു ഇല്ലാതെ വന്നാല്‍ മല്‍സരം പിന്നീടൊരു ദിവസത്തേക്കു മാറ്റും. ഇനി മല്‍സരം പുനര്‍ക്രമീകരിക്കുകയെന്നത് പ്രായോഗികമല്ലെങ്കില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ഐപിഎല്ലിലെ ടെക്‌നിക്കല്‍ കമ്മിറ്റിയായിരിക്കും.
ഫൈനല്‍ ടൈയാവുകയും സൂപ്പര്‍ ഓവര്‍ നടത്താന്‍ സാധിക്കാതെ വരികയോ, ഒന്നിലേറെ സൂപ്പര്‍ ഓവറുകള്‍ ടൈയില്‍ കലാശിക്കുകയോ ചെയ്താല്‍ ലീഗ് ഘട്ടത്തില്‍ ഇരുടീമുകളുടെയും പൊസിഷന്‍ പരിഗണിച്ചായിരിക്കും ചാംപ്യന്‍മാരെ നിശ്ചയിക്കുക. അതായത് ഇത്തരം അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
കൂടാതെ ഐപിഎല്ലിന്റെ ബയോ ബബ്ള്‍ നിയമവും ഇത്തവണ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കെയാണ് പല ഫ്രാഞ്ചൈസികളിലെയും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു തടസ്സപ്പെടുകയും പിന്നാലെ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്യേണ്ടി വന്നത്. പിന്നീട് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റുകയുമായിരുന്നു.
ഇത്തവണത്തെ ബയോ ബബ്ള്‍ നിയമങ്ങളറിയാം-
താരങ്ങള്‍, മാച്ച് ഒഫീഷ്യലുകള്‍, ഫ്രാഞ്ചൈസി ഒഫീഷ്യലുകള്‍ എന്നിവര്‍ ബയോ ബബ്‌ളിന്റെ ഭാഗമാവും മുമ്പ് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.
കൊവിഡ് നിയമം രണ്ടാം തവണയും ലംഘിക്കുന്ന താരത്തെ ഒരു കളിയില്‍ വിലക്കും.
മൂന്നാമതും ലംഘനമാവര്‍ത്തിച്ചാല്‍ അതു താരമായാലും ഒഫീഷ്യലായാലും ബയോ ബബ്‌ളില്‍ നിന്നും പുറത്താക്കും.
ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന കളിക്കാരനു തുടര്‍ന്ന് ഈ സീസണില്‍ കളിക്കാന്‍ സാധിക്കില്ല. മാത്രമല്ല അയാള്‍ക്കു പകരക്കാരനെയും അനുവദിക്കില്ല.
കൊവിഡ് ടെസ്റ്റുകള്‍ ആദ്യമായി നഷ്ടപ്പെടുത്തിയാല്‍ അയാള്‍ക്കു മുന്നറിയിപ്പാണ് ആദ്യം നല്‍കുക. ഒരിക്കല്‍ക്കൂടി ഇതാവര്‍ത്തിച്ചാല്‍ 75,000 രൂപ പിഴയടയ്ക്കണം. കൂടാതെ ഇയാള്‍ക്കു സ്റ്റേഡിയത്തിലോ, പരിശീലന സ്ഥലത്തേക്കോ പ്രവേശനവുമുണ്ടാവില്ല.