രണ്ടാം ട്വന്റി-20: പടിക്കൽ ഇന്ത്യയ്ക്ക് കാലിടറി, അവസാന നിമിഷം ലങ്കയ്ക്ക് ജയം
കൊളംബോ: രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു. ജയത്തോടെ പരമ്പരയിൽ ലങ്ക ഒപ്പത്തിനൊപ്പമെത്തി (1-1).
19 ആം ഓവർ വരെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കായിരുന്നു. എന്നാൽ എട്ടാമനായി ബാറ്റു ചെയ്യാനെത്തിയ ചാമിക കരുണരത്നെ മത്സരത്തിന്റെ താളം പാടെ മാറ്റി. ഭുവനേശ്വർ കുമാറിന്റെ മൂന്നാം പന്തിനെ വൈഡ് ലോങ് ഓണിലേക്ക് പറത്തിയ കരുണരത്നെ ലങ്കയെ ജയിപ്പിക്കുമെന്ന് ഉറച്ചാണ് ക്രീസിൽ നിന്നത്. 19 ആം ഓവറിൽ രണ്ടു ഡബിളുകൾ ഉൾപ്പെടെ 12 റൺസ് കുറിച്ചപ്പോൾ ലങ്കയ്ക്ക് അവസാന ഓവറിലേക്ക് വേണ്ടി വന്നത് കേവലം 8 റൺസ്.

20 ഓവറിൽ പന്തെടുത്ത ചേതൻ സക്കറിയക്കും ലങ്കയുടെ ജയം തടുക്കാനായില്ല. 2 പന്തുകൾ ബാക്കി നിൽക്കെ കരുണരത്നെയും ഡിസിൽവയും ചേർന്ന് ലങ്കയ്ക്ക് നിർണായക വിജയം നേടിക്കൊടുത്തു. 34 പന്തിൽ 40 റൺസ് കുറിച്ച ഡിസിൽവയാണ് ലങ്കൻ നിരയിലെ പ്രധാന റൺവേട്ടക്കാരൻ. കരുണരത്നെ 6 പന്തിൽ 12 റൺസ് കണ്ടെത്തി. 31 പന്തിൽ 36 റൺസടിച്ച മിനോദ് ഭാനുകയും ലങ്കൻ സ്കോർബോർഡിനെ തുണച്ചു.

ഇന്ത്യൻ നിരയിൽ പന്തെടുത്ത എല്ലാവർക്കും വിക്കറ്റുണ്ട്. കൂട്ടത്തിൽ കുൽദീപ് യാദവ് രണ്ടു വിക്കറ്റ് കരസ്ഥമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. 42 പന്തില്‍ 40 അടിച്ച നായകന്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. അരങ്ങേറ്റക്കാരായ റിതുരാജ് ഗെയ്ക്‌വാദ്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.
ഓപ്പണറായി ഇറങ്ങിയ ഗെയ്ക്‌വാദ് 18 പന്തില്‍ 21 റണ്‍സ് കണ്ടെത്തി. ദേവ്ദത്ത് പടിക്കല്‍ 23 പന്തില്‍ 29 റണ്‍സും നിതീഷ് റാണ 12 പന്തില്‍ 9 റണ്‍സുമാണ് നേടിയത്. മധ്യ ഓവറുകളില്‍ പിച്ച് 'ഇഴഞ്ഞതാണ്' ഇന്ത്യൻ സ്‌കോര്‍ബോര്‍ഡിന് വിനയായത്. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് നടത്തിയതുപോലെ ആക്രമിച്ചു കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളും മുതിര്‍ന്നില്ല.
മലയാളി താരം സഞ്ജു സാംസണും ഇന്നത്തെ മത്സരത്തില്‍ നിറംകെട്ടു. താരം 13 പന്തില്‍ 7 റണ്‍സ് മാത്രമേ നേടിയുള്ളൂ. അവസാന ഓവറുകളില്‍ സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ നിതീഷ് റാണയ്ക്ക് സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ 132 റണ്‍സില്‍ ഒതുങ്ങി.

ലങ്കന്‍ ടീമില്‍ 8 പേരാണ് ഇന്ത്യയ്‌ക്കെതിരെ പന്തെടുത്തത്. ഇക്കൂട്ടത്തില്‍ അഖില ധനഞ്ജയ രണ്ടും വാനിഡു ഹസരംഗം, ദശുന്‍ ശനക എന്നിവര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. ഏഴാം ഓവറിലാണ് ഇന്ത്യയുടെ ആദ്യ വീഴ്ച. ഗെയ്ക്‌വാദിനെ ശനക പുറത്താക്കുന്നു. പടിക്കലുമായി ചേര്‍ന്ന് ഇന്നിങ്ങ്‌സ് സാവധാനം മുന്നോട്ടുകൊണ്ടുപോയ ധവാന്‍ 13 ആം ഓവറില്‍ വീണു. ധനഞ്ജയ ഇന്ത്യന്‍ നായകന്റെ സ്റ്റംപുകൊണ്ട് പോവുകയായിരുന്നു.
16 ആം ഓവറില്‍ ദേവ്ദത്ത് പടിക്കലും മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 99 എന്ന നിലയിലായി. ഇന്ത്യയെ വന്‍സ്‌കോറിലേക്ക് നയിക്കാന്‍ സഞ്ജു ശ്രമിക്കുമെന്ന് നിനച്ചിരിക്കവെയാണ് താരത്തിന്റെ പുറത്താകല്‍. പതിവിന് വിപരീതമായി മത്സരത്തില്‍ ഒരു ബൗണ്ടറി പോലും കുറിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ ലങ്കന്‍ പേസര്‍മാര്‍ കൂടുതല്‍ അച്ചടക്കം പാലിച്ചതോടെ ഇന്ത്യയുടെ ബാറ്റിങ് വീര്യം പൂര്‍ണായും ചോര്‍ന്നു.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
ഇന്ത്യ:
ശിഖര്‍ ധവാന്‍ (നായകന്‍), റിതുരാജ് ഗെയ്ക്‌വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുല്‍ ചഹര്‍, നവ്ദീപ് സെയ്‌നി, ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി.
ശ്രീലങ്ക:
അവിഷ്‌ക ഫെര്‍ണാഡോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ദശുന്‍ ശനക (നായകന്‍), സദീര സമരവിക്രമ, രമേശ് മെന്‍ഡിസ്, വാനിഡു ഹസരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉഡാന, ദുഷ്മന്ത ചമീര, അഖില ധനഞ്ജയ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications