ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു സിക്സറുകൾ പറത്തുന്നത് കാണുമ്പോൾ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ്മയുടെ അതേ അനായാസതയാണ് തോന്നുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ വിശകലനം ചെയ്തത്.
രോഹിത്തിനോട് ഉപമിച്ച് ചോപ്ര
"സിക്സറുകൾ അടിക്കുന്നത് ഒരു കലയാണ്. പലരും ശക്തി ഉപയോഗിച്ച് പന്തടിക്കുമ്പോൾ, സഞ്ജുവിന്റെ ബാറ്റിൽ പന്ത് തട്ടുന്നത് കാണാൻ ഒരു പ്രത്യേക ചന്തമാണ്. രോഹിത് ശർമ്മയെപ്പോലെ വളരെ അനായാസമായാണ് സഞ്ജു പന്ത് ഗാലറിയിലെത്തിക്കുന്നത്. അവൻ പന്തിനെ ശക്തിയായി പ്രഹരിക്കുകയല്ല, മറിച്ച് മനോഹരമായി ഫ്ലിക്ക് ചെയ്യുകയാണ് ചെയ്യുന്നത്," ചോപ്ര പറഞ്ഞു. 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സിൽ എട്ട് ഫോറുകളും ഏഴ് സിക്സറുകളുമാണ് ഉൾപ്പെട്ടത്.

കിട്ടിയ അവസരം മുതലാക്കി സഞ്ജു
ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് വിട്ടുകളഞ്ഞതാണ് മത്സരത്തിൽ നിർണ്ണായകമായതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. 15 റൺസിൽ നിൽക്കെ ജോഫ്ര ആർച്ചറുടെ പന്തിൽ ലഭിച്ച ആ അവസരം സഞ്ജു മുതലാക്കിയതോടെ ഇംഗ്ലണ്ടിന്റെ കൈപ്പിടിയിൽ നിന്ന് മത്സരം വഴുതിപ്പോയി. "സഞ്ജുവിന് ഈ അവസരം ലഭിച്ചത് വളരെ കഷ്ടപ്പെട്ടാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന് തോന്നിയിരുന്നെങ്കിലും കിട്ടിയ അവസരങ്ങൾ ബാക്ക്-ടു-ബാക്ക് മികച്ച ഇന്നിംഗ്‌സുകളിലൂടെ അവൻ ആഘോഷമാക്കി," അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലൻഡിന് മുന്നറിയിപ്പ്
ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിന് മുന്നോടിയായി ന്യൂസിലൻഡിന് ചോപ്ര മുന്നറിയിപ്പും നൽകി. സഞ്ജു ഒരു തവണ ഫോമിലായാൽ പിന്നെ അത് തുടർച്ചയായി കൊണ്ടുപോകുന്ന സ്വഭാവമുണ്ടെന്നും കിവീസ് ബൗളർമാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിഷേക് ശർമ്മ (9) വേഗത്തിൽ പുറത്തായെങ്കിലും ഇഷാൻ കിഷനുമായി (39) ചേർന്ന് രണ്ടാം വിക്കറ്റിൽ സഞ്ജു പടുത്തുയർത്തിയ 97 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ 252 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം റൺമഴ പെയ്ത ഒരു ആവേശപ്പൂരമായിരുന്നു. മലയാളി താരം സഞ്ജു സാംസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പുറത്തെടുത്തപ്പോൾ വാങ്കഡെയിലെ ഗാലറി അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. 42 പന്തിൽ നിന്ന് 7 സിക്സറുകളുംോ 8 ഫോറുകളുമടക്കം 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 252 റൺസെന്ന കൂറ്റൻ സ്കോർ നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലണ്ട് പൊരുതിനോക്കിയെങ്കിലും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ഏഴ് റൺസിന്റെ ആവേശജയം ഉറപ്പാക്കുകയായിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തും ഗാലറിയിലെ ഇന്ത്യൻ ആരാധകരുടെ ആവേശവും ചേർന്ന ഇന്നലത്തെ മത്സരം ടി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച പോരാട്ടങ്ങളിലൊന്നായി മാറി.