
അവസാന അഞ്ചോവറുകളില്‍ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത ശിഖര്‍ ധവാനെ റിഷഭ് പന്ത് 'പറ്റിച്ചതോടെ' ഇന്ത്യയുടെ ആക്രമണങ്ങള്‍ മന്ദഗതിയിലായി. ഇല്ലാത്ത രണ്ടാം റണ്ണിന് ഓടിയാണ് ശിഖര്‍ ധവാന്‍ പുറത്തായത്. ക്രീസില്‍ പാതി വഴിയില്‍ വെച്ച് പന്തു പിന്മാറിയതോടെ ധവാന്‍ കുടുങ്ങുകയായിരുന്നു, ഒപ്പം ഇന്ത്യയും. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 148 റണ്‍സ് കുറിച്ചാണ് ക്രുണാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും തിരിച്ചുകയറിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശാകട്ടെ ജയിക്കണമെന്ന ദൃഢനിശ്ചയം തുടക്കത്തിലെ കാട്ടി. മുഷ്ഫിഖുര്‍ റഹിമും സൗമ്യ സര്‍ക്കാരുമാണ് ഇന്നലെ ബംഗ്ലാ ടീമിന്റെ വിജയശില്‍പ്പികളായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ 60 റണ്‍സ് കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമായി. 40 പന്തില്‍ പുറത്താവാതെ 60 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് കളിയിലെ താരം.

ഇതേസമയം, മുഷ്ഫിഖുറിനെ പുറത്താക്കാന്‍ മൂന്നു തവണ ഇന്ത്യയ്ക്ക് അവസരം കൈവന്നിരുന്നു. രണ്ടു തവണ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ മുഷ്ഫിഖുറിന് അംപയര്‍ രക്ഷകനായി. ഈ അവസരത്തില്‍ ഡിആര്‍എസ് വിളിച്ച് അംപയറുടെ തീരുമാനം ചോദ്യം ചെയ്യാന്‍ രോഹിത് ശര്‍മ്മയും തയ്യാറായില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമായി കൂടിയാലോചിച്ചതിന് ശേഷമാണ് രണ്ടു തവണയും ഡിആര്‍എസ് എടുക്കേണ്ടെന്ന് നായകന്‍ രോഹിത് തീരുമാനിച്ചത്.യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പത്താം ഓവറിലാണ് ഈ നാടകീയ രംഗങ്ങള്‍.
ഇന്ത്യ vs ബംഗ്ലാദേശ് ടി20: കോലിയുടെ കസേര തെറിച്ചു... ഇനി ആ റെക്കോര്‍ഡ് ഹിറ്റ്മാന് സ്വന്തം

തുടര്‍ച്ചയായി രണ്ടു പന്തുകളാണ് മുഷ്ഫിഖുറിന്റെ പാഡുകളില്‍ ചെന്നുകയറിയത്. ആദ്യതവണ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ച റിഷഭ് പന്തുമായും പന്തെറിഞ്ഞ ചാഹലുമായും രോഹിത് കൂടിയാലോചിച്ചു. ഇരുവരും പറഞ്ഞു വിക്കറ്റിന് സാധ്യതയില്ലെന്ന്. തൊട്ടടുത്ത പന്തിലും ഈ ചിത്രം തന്നെ അവര്‍ത്തിച്ചു.
രണ്ടു തവണയും പന്ത് ലെഗ് സ്റ്റംപിന് വെളിയില്‍ കുത്തിയെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ ഡിആര്‍എസ് വിളിക്കാഞ്ഞത്. എന്നാല്‍ ടിവി റിപ്ലേയില്‍ ഇന്‍ലൈനിലാണ് രണ്ടു പ്രാവശ്യവും പന്തു കുത്തിയതെന്നും വിക്കറ്റിലേക്ക് ചെന്നു കയറുമെന്നും ഇന്ത്യന്‍ സംഘം നിസഹായതയോടെ തിരിച്ചറിഞ്ഞു.

ഇതേ ഓവറില്‍ത്തന്നെ ഡിആര്‍എസ് അവസരം രോഹിത് ശര്‍മ്മ പാഴാക്കിയതിനും ആരാധകര്‍ സാക്ഷികളാണ്. പന്തിന്റെ വാക്കുകേട്ട് പത്താം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മ്മ ഡിആര്‍എസ് വിളിക്കുകയായിരുന്നു. സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ ഉരസിയാണ് പന്ത് ഗ്ലൗസിലെത്തിയതെന്ന റിഷഭ് പന്തിന്റെ അപ്പീല്‍ രോഹിത് കണ്ണുമടച്ച് വിശ്വസിച്ചു. പക്ഷെ ടിവി റിപ്ലേയില്‍ പന്തിന്റെ വാദം വിലപോയില്ല; ഇന്ത്യയുടെ ഡിആര്‍എസ് അവസരവും പാഴായി.

ബംഗ്ലാദേശിന് എതിരെ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? രോഹിത് ശര്‍മ്മ പറയും ഇതിനുത്തരം
എന്തായാലും ഇന്നലത്തെ സംഭവത്തോടെ പന്തിനെതിരെ വീണ്ടുമൊരിക്കല്‍ക്കൂടി ആരാധകര്‍ രോഷം കൊള്ളുകയാണ്. പന്തിന് പകരം സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ഒരുവിഭാഗം ആരാധകരുടെ ആവശ്യം. വ്യാഴാഴ്ച്ച രാജ്കോട്ടിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം ട്വന്റി-20.


Click it and Unblock the Notifications











