ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ഇന്ത്യ തങ്ങളുടെ വിജയത്തിന്റെ അക്കൗണ്ട് തുറന്നത്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാംടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഇന്ത്യയല്ല. വെസ്റ്റ് ഇന്‍ഡീസാണ് നിലവില്‍ ഒന്നാംസ്ഥാനക്കാര്‍. കൂടുതല്‍ പോയിന്റ് ഇന്ത്യക്കാണെങ്കിലും വിജയശരാശരിയില്‍ വിന്‍ഡീസ് മുന്നില്‍ കടക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് പാകിസ്താനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ത്രസിപ്പിക്കുന്ന വിജയം കൊയ്തിരുന്നു. ഇതാണ് അവര്‍ക്കു തുണയായത്. 100 ശതമാനം വിജയശരാശരിയോടെ 12 പോയിന്റാണ് വിന്‍ഡീസിനുള്ളത്. ഇന്ത്യക്കു 14 പോയിന്റുണ്ടെങ്കിലും ശരാശരി 58.33 ആണ്. ഇംഗ്ലണ്ട് രണ്ടു പോയിന്റുമായി (ശരാശരി 8.33) മൂന്നാംസ്ഥാനത്തും പോയിന്റൊന്നുമില്ലാതെ പാകിസ്താന്‍ നാലാംസ്ഥാനത്തുമാണ്.
T20 World cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍! പിന്നാലെ കിവീസ്- ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
IND vs ENG: 'പിഴ, വലിയ പിഴ', ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായ റൂട്ടിന്റെ മൂന്ന് തീരുമാനങ്ങള്‍
സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും രണ്ടു പേയിന്റ് വീതം വെട്ടിക്കുറച്ചിരുന്നു. ഈ നാലു ടീമുകള്‍ മാത്രമേ ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ പരമ്പര കളിച്ചിട്ടുള്ളൂ. ആഗസ്റ്റ 15നായിരുന്നു പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസ് ത്രില്ലിങ് വിജയം നേടിയത്. 168 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. പുറത്താവാതെ 30 റണ്‍സെടുത്ത പേസര്‍ കെമര്‍ റോച്ചായിരുന്നു വിന്‍ഡീസിനു അവിസ്മരണീയ വിജയം നേടിക്കൊടുതത്ത്.
അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഗംഭീര വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആഘോഷിച്ചത്. 151 റണ്‍സിന് വിരാട് കോലിയും സംഘവും ജോ റൂട്ടിന്റെ ടീമിനെ തകര്‍ത്തെറിയുകയായിരുന്നു. നാലാം ദിനം കളി അവസാനിക്കുന്നതു വരെ ഇംഗ്ലണ്ടിനായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം. എന്നാല്‍ അഞ്ചാം ദിനം അവിശ്വസനീയ പോരാട്ട വീര്യത്തിലൂടെ ഇന്ത്യ ഇംഗ്ലണ്ടിനെ സ്തബ്ധരാക്കുകയായിരുന്നു.
272 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ 120 റണ്‍സില്‍ അവരുടെ മറുപടി അവസാനിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മല്‍സരം സമനിലയാവുമോയെന്നു ഇന്ത്യന്‍ ആരാധകര്‍ക്കു ആശങ്കയുണ്ടായിരുന്നു. കാരണം അവസാനത്തെ മൂന്നു വിക്കറ്റുകളെടുക്കാന്‍ ഇന്ത്യക്കു അല്‍പ്പം കാത്തിരിക്കേണ്ടി വന്നു. കളി തീരാന്‍ എട്ടോവര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശേഷിച്ച മൂന്നു വിക്കറ്റുകള്‍ കൂടി പിഴുത് ഇന്ത്യ വിജയതീരമണഞ്ഞത്.
ഇംഗ്ലണ്ട് നിരയില്‍ മൂന്നു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 33 റണ്‍സോടെ നായകന്‍ റൂട്ട് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായി മാറി. ജോസ് ബട്‌ലര്‍ (25), മോയിന്‍ അലി (13) എന്നിവരാണിത്. ബട്‌ലറെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ലഭിച്ച അവസരം ഇന്ത്യ മുതലാക്കിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ തോല്‍വി ഇതിലും ദയനീയമാവുമായിരുന്നു. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ എഡ്ജ് ചെയ്ത റൂട്ടിനെ ഫസ്റ്റ് സ്ലിപ്പില്‍ കോലി കൈവിടുകയായിരുന്നു. അനായാസ അവസരം കൂടിയാണ് അദ്ദേഹം പാഴാക്കിയത്. മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നെങ്കില്‍ ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ കോലിക്കു ഏറെ പഴി കേള്‍ക്കേണ്ടി വരുമായിരുന്നു.
നാലു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ അന്തകരായത്. ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റും ലഭിച്ചു. കെഎല്‍ രാഹുലാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു.