കൊല്‍ക്കത്ത: ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങുന്നത് കാണാന്‍ കൊതിക്കാത്ത ക്രിക്കറ്റ് ആരാധകര്‍ കാണുമോ? തീരെ ചുരുക്കമാകും. പക്ഷെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുത കൊണ്ട് ക്രിക്കറ്റ് മത്സരങ്ങള്‍ പലപ്പോഴും നിര്‍ത്തലാക്കാറുണ്ട്. ഈ സമയം അതുപോലൊന്നാണ്. അയല്‍ക്കാര്‍ തമ്മിലുള്ള ശത്രുത കൊടുമുടിയില്‍ എത്തിനില്‍ക്കുന്നതിനാല്‍ ക്രിക്കറ്റ് കളിയും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. എന്നാല്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിക്കാന്‍ ബിസിസിഐ മനസ്സുവെച്ചാല്‍ മതിയെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജാം സേത്തി കരുതുന്നത്.
ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നാണ് നജാം സേത്തി ആവശ്യപ്പെടുന്നത്. നിലവില്‍ പന്ത് ബിസിസിഐയുടെ കോര്‍ട്ടിലാണ്. അധികം വൈകാതെ തന്നെ കാര്യങ്ങള്‍ മയപ്പെടുമെന്നും ഇരുരാജ്യങ്ങളും മികച്ച ക്രിക്കറ്റ് കളിക്കുന്നത് പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴല്ലെങ്കില്‍ അടുത്ത കാലത്ത് തന്നെ നല്ല രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ, നജാം സേത്തി വ്യക്തമാക്കി.
ആറ് പരമ്പരകള്‍ പാകിസ്ഥാനുമായി നടത്താമെന്ന കരാറില്‍ നിന്നും പിന്‍വാങ്ങിയ ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് പിസിബി 70 മില്ല്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒക്ടോബറില്‍ ഈ പ്രശ്‌നത്തില്‍ ഐസിസി പാനല്‍ വാദം കേള്‍ക്കും. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പാകിസ്ഥാനുമായി പരമ്പര മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐക്ക് സാധിക്കില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നാണ് സേത്തി ആവശ്യപ്പെടുന്നത്.
2008ന് ശേഷം ഇന്ത്യ-പാക് മത്സരം നടന്നത് രണ്ട് തവണമാത്രമാണ്. 2012 ഡിസംബര്‍-2013 ജനുവരി മാസങ്ങളില്‍ നടന്ന ടി20, ഏകദിന മത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ടീം അന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ മികച്ച ബന്ധം നിലനിര്‍ത്തുന്നു, പിന്നെയെന്തിന് ക്രിക്കറ്റ് മാത്രം വേണ്ടെന്ന് വെയ്ക്കണം, ഇതാണ് പാക് ക്രിക്കറ്റ് മേധാവിയുടെ സംശയം.