അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തോൽവി. നിലവിലെ ചാന്പ്യന്മാരായ ഗുജറാത്തിനെതിരെ 4 വിക്കറ്റിനാണ് കേരളം തോൽവി വഴങ്ങിയത്. ഗ്രൂപ്പ് ബിയിൽ കേരളത്തിന്റെ രണ്ടാമത്തെ മത്സരമാണ് ഇത്. നേരത്തെ ആദ്യമത്സരത്തിൽ കേരളം ജാർഖണ്ഡിനെ തോൽപ്പിച്ചിരുന്നു. ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും രഞ്ജി ചാമ്പ്യന്മാരായ ഗുജറാത്തിനെ രണ്ടാം ഇന്നിംഗ്സിൽ ശരിക്കും വിറപ്പിക്കാൻ കേരളത്തിന് സാധിച്ചു. സ്കോർ കേരളം 208, 203, ഗുജറാത്ത് 307, ആറിന് 108.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് തുടക്കം മുതലേ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ക്രീസിലെത്തിയ എട്ട് പേരിൽ നാല് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 30 റൺസെടുത്ത പാഞ്ചലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ പാർഥിവ് പട്ടേൽ 18 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിംഗ്സിലുമായി കേരളത്തിന്റെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ സിദ്ധാർഥ് ദേശായിയാണ് മാൻ ഓഫ് ദ മാച്ച്.
ഒന്നാം ഇന്നിംഗ്സില്‍ കേരളം 208 റണ്‍സിന് പുറത്തായപ്പോള്‍ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സില്‍ അവസാനിച്ചു. 99 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന് 203 റൺസ് വരെയെത്താനേ രണ്ടാം ഇന്നിംഗ്സിൽ കഴിഞ്ഞുള്ളൂ. സച്ചിൻ ബേബി (49, 59) സഞ്ജു സാംസൺ (51, 28) അരുൺ കാർത്തിക് (20, 69) എന്നിവരാണ് കേരളത്തിന് വേണ്ടി പൊരുതിയത്. ബൗളിംഗിൽ സക്സേനയും അക്ഷയ് ചന്ദ്രനും 5 പേരെ വീതം പുറത്താക്കി.