ചെന്നൈ: അവസാന ദിവസങ്ങളില്‍ 'അപകടം' പതിയിരിക്കുന്ന ചെന്നൈയിലെ പിച്ചില്‍ ഇന്ത്യക്കും അതിജീവിക്കാനായില്ല. ഫലമാവട്ടെ ഇന്ത്യക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് പാട്ടുംപാടി ജയിക്കുകയും ചെയ്തു. 420 റണ്‍സെന്ന ദുഷ്‌കരമായ വിജയലക്ഷ്യം ഇംഗ്ലണ്ട് നല്‍കിയപ്പോള്‍ തന്നെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു. എങ്കിലും ഓസ്‌ട്രേലിയയിലേതു പോലെ വീരോചിത പ്രകടനം ടീമില്‍ നിന്നും പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. 'വീട്ടുമുറ്റത്ത്' ഇംഗ്ലണ്ടിനു മുന്നില്‍ വിരാട് കോലിയും സംഘവും മൂക്കുംകുത്തി വീഴുകയും ചെയ്തു.
227 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഇംഗ്ലണ്ട് ആഘോഷിച്ചത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് വെറും 192 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. കഴിഞ്ഞ ഓസീസ് പര്യടനം പോലെ തന്നെ ഇത്തവണയും ഇന്ത്യക്കു ഒരു ടെസ്റ്റിനു പിന്നില്‍ നിന്ന ശേഷം തിരിച്ചുവരികയെന്ന വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ കാര്‍ഡ് പരിശോധിച്ചാല്‍ രണ്ടു പേര്‍ക്കൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് ബൗളിങിനു മുന്നില്‍ മറുപടിയില്ലായിരുന്നു. നായകന്‍ കോലിയും (72) ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (50) മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. 104 ബോളില്‍ നിന്നും ഒമ്പത് ബൗണ്ടറികളുമായി 72 റണ്‍സെടുത്ത കോലിക്ക് ഒരാളെങ്കിലും മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഈ ടെസ്റ്റ് ഇന്ത്യക്കു സമനിലയെങ്കിലും ആക്കാമായിരുന്നു. എന്നാല്‍ കോലിയെ കാഴ്ചക്കാരനാക്കി നിര്‍ത്തി ഓരോരുത്തരും ഒന്നിനു പിറകെ ഒന്നായി മടങ്ങിപ്പോവുകയായിരുന്നു.
രോഹിത് ശര്‍മ (12), ചേതേശ്വര്‍ പുജാര (15), അജിങ്ക്യ രഹാനെ (0), റിഷഭ് പന്ത് (11), വാഷിങ്ടണ്‍ സുന്ദര്‍ (0), ആര്‍ അശ്വിന്‍ (9), ഷഹബാസ് നദീം (0), എന്നിവരെല്ലാം ബാറ്റിങില്‍ ഒരു സംഭാവനയും നല്‍കാനാവാതെ പുറത്തായി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ ജാക്ക് ലീച്ചും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്നാണ് ഇന്ത്യയുടെ പതനം വേഗത്തിലാക്കിയത്. ആന്‍ഡേഴ്‌സന്റെ ഒരോവറിലെ ഇരട്ടപ്രഹരമാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയതെന്നു നിസംശയം പറയാം. മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്ത ഗില്ലിനെയും വൈസ് ക്യാപറ്റന്‍ രഹാനെയെയും ഒരേ ഓവറില്‍ ആന്‍ഡേഴ്‌സന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഒരു വിക്കറ്റിന് 39 റണ്‍സെന്ന നിലയിലായിരുന്നു ഇന്നു ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. രോഹിത്തിനെ നാലാംദിനം തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. ഗില്‍-പുജാര സഖ്യം റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയായിരുന്നു ലീച്ചിലൂടെ ഇംഗ്ലണ്ടിന്റെ തിരിച്ചടി. 15 റണ്‍സെടുത്ത പുജാരയെ അദ്ദേഹം ബെന്‍ സ്റ്റോക്‌സിനു സമ്മാനിച്ചു. പിന്നീട് ഇന്ത്യയെ നിലയുറപ്പിക്കാന്‍ ഇംഗ്ലണ്ട് അനുവദിച്ചില്ല. ഗില്‍, രഹാനെ എന്നിവരെ ഒരേ ഓവറില്‍ ആന്‍ഡേഴ്‌സന്‍ മടക്കിയതോടെ ഇന്ത്യ നാലിന് 94 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി. പിന്നീടൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യക്കുണ്ടായില്ല.
ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ പ്രധാന സ്‌കോറര്‍മാരായ പന്തും സുന്ദറും ഇത്തവണ പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യ ആറിന് 117 റണ്‍സന്നെ നിലയിലേക്കു തകര്‍ന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയമുറപ്പായിരുന്നു. അതിനു എത്ര ഓവറുകള്‍ വേണ്ടി വരുമെന്നതു മാത്രമായിരുന്നു ചോദ്യം. ഏഴാം വിക്കറ്റില്‍ അശ്വിനെ കൂട്ടുപിടിച്ച് 54 റണ്‍സ് നേടി കോലി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അശ്വിന്‍ വീണതോടെ ഇംഗ്ലണ്ട് പിടിമുറുക്കി.