സോൾ: ഇന്ത്യൻ താരം പിവി സിന്ധുവിന് കൊറിയ ഓപ്പൺ സൂപ്പർ സീരീസ് കിരീടം. ഫൈനലിൽ ജപ്പാന്റെ നൊസേമി ഒകുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം (22-20) നേടിയ പിവി സിന്ധു
രണ്ടാം ഗെയിമിൽ(11-28) പതറിയെങ്കിലും മൂന്നാം ഗെയിമിൽ(21-18) ഒകുഹാരയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
കൊറിയ ഓപ്പൺ സൂപ്പർ സീരിസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പിവി സിന്ധു. കഴിഞ്ഞ മാസം ഗ്ലാസ്ഗോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തന്നെ പരാജയപ്പെടുത്തിയ ഒകുഹാരയ്ക്ക് സോളിൽ ഗംഭീര മറുപടി നൽകിയാണ് സിന്ധു തന്റെ മൂന്നാം ലോക കിരീടം സ്വന്തമാക്കിയത്. ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിൽ നൊസോമി ഒകുഹാര പിവി സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
റിയോ ഒളിംപിക്സ് സെമിഫൈനലിലും പിവി സിന്ധു ഒകുഹാരയെ തോൽപ്പിച്ചിട്ടുണ്ട്. നിലവിലെ കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ചാമ്പ്യനായ ഒകുഹാര ഇത് രണ്ടാം തവണയാണ് സിന്ധുവിനോട് പരാജയപ്പെടുന്നത്. ആദ്യ ഗെയിമിൽ വ്യക്തമായ മുന്നേറ്റം നടത്തിയ പിവി സിന്ധു അനായാസം ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ഒകുഹാര വൻ തിരിച്ചുവരവാണ് നടത്തിയത്. പത്തിലേറെ പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം ഗെയിം പിവി സിന്ധു അടിയറ വെച്ചത്. തുടർന്ന് മൂന്നാം ഗെയിമിൽ ഇരുവരും തമ്മിൽ ശക്തമായ പോരാട്ടം നടന്നെങ്കിലും അവസാന നിമിഷം പിവി സിന്ധു തുടർച്ചയായ പോയിന്റുകൾ നേടി വിജയം സ്വന്തമാക്കി.