ദില്ലി: 16-ാം വയസ്സില്‍, കൃത്യമായി പറഞ്ഞാല്‍ 1990-ലാണ് ആ പയ്യന്‍ ഡേവിസ് കപ്പിലെ യാത്ര ആരംഭിക്കുന്നത്. ഇപ്പോള്‍ പ്രായം 44 ആയിട്ടും യുവത്വം കൈവിടാതെ, കളത്തിലിറങ്ങിയ പ്രായത്തിലെ അതേ ഊര്‍ജ്ജത്തില്‍ ടെന്നീസ് റാക്കറ്റ് വീശുമ്പോള്‍ ലോക റെക്കോര്‍ഡുകളൊക്കെ താനെ വന്നുചേരും. പറഞ്ഞു വരുന്നത് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്‌സിന്റെ കാര്യമാണ്. ഡേവിസ് കപ്പില്‍ 43 ഡബിള്‍സ് കിരീടങ്ങളുമായി ലോക റെക്കോര്‍ഡാണ് സ്വന്തം പേരിലും, ഇന്ത്യയുടെ പേരിലും പെയ്‌സ് കുറിച്ചിട്ടത്.
കൊൽക്കത്ത താരത്തെ ടീമിലെത്തിച്ച് മുംബൈ സിറ്റി... അടുത്ത സീസണിലെക്കുള്ള പടയൊരുക്കം തുടങ്ങി
സമകാലീനരും, കൂടെ കളിച്ചവരുമെല്ലാം ടെന്നീസ് റാക്കറ്റ് ഷെല്‍ഫില്‍ ഒതുക്കിയപ്പോഴും ലിയാണ്ടര്‍ പെയ്‌സ് ഇതിനൊന്നും തുനിഞ്ഞില്ല. ടെന്നീസ് കോര്‍ട്ടിലെ പുതിയ തന്ത്രങ്ങളും മികവും തേടി പെയ്‌സ് തന്റെ യാത്ര തുടര്‍ന്നപ്പോള്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ പിന്നാലെയെത്തി. ഡേവിസ് കപ്പ് ചരിത്രത്തിലെ ഏറ്റവും വിജകരമായ നേട്ടങ്ങള്‍ കൊയ്ത ഡബിള്‍സ് താരം എന്ന ഖ്യാതിയാണ് ഇന്ന് നേടിയ വിജയത്തിലൂടെ പെയ്‌സ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റില്‍ 5-6ന് ഇന്ത്യ പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു പെയ്‌സിന്റെ അനുഭവസമ്പത്തിന്റെ ഗുണം ദൃശ്യമായത്. രോഹന്‍ ബൊപണ്ണയായിരുന്നു കൂട്ട്. തോല്‍ക്കാന്‍ രണ്ട് പോയിന്റ് മാത്രം മതിയെന്നിരിക്കെ നാല് പോയിന്റുകള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടായിരുന്നു പെയ്‌സ് വിജയം ഉറപ്പിച്ചത്. ലോക റെക്കോര്‍ഡ് കുടുംബത്തിനും തനിക്ക് ഡബിള്‍സ് മത്സരങ്ങളില്‍ കൂട്ടായി നിന്ന ഓരോരുത്തര്‍ക്കും പെയ്‌സ് സമര്‍പ്പിച്ചു. ഈ വിജയം ഇന്ത്യക്കുള്ളതാണ്. ഭാരതത്തിന്റെ മകനായതില്‍ അഭിമാനിക്കുന്നു. വര്‍ഷങ്ങളോളം ഉയര്‍ച്ചയും താഴ്ചയും നേരിട്ട് മുന്നോട്ട് പോയതിന്റെ ഫലമാണിത്, പെയ്‌സ് കൂട്ടിച്ചേര്‍ത്തു.
18 ഗ്രാന്‍ഡ് സ്ലാം കിരീടവുമായി ഇന്ത്യന്‍ ടെന്നീസിലെ മുടിചൂടാമന്നനാണ് ലിയാണ്ടര്‍ പെയ്‌സ്. രാജ്യം പത്മശ്രീയും, പത്മവിഭൂഷണും നല്‍കി ആദരിച്ച താരം പക്ഷെ ഇതുകൊണ്ടൊന്നും തൃപ്തിപ്പെട്ടിട്ടില്ല, അടുത്തകാലത്തൊന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.