മെല്‍ബണ്‍: ടാസ്മാനിയ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ പ്രത്യുല്‍പാദന സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ലെന്ന് അഭിപ്രായം പറഞ്ഞ ജീവനക്കാരിയെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. അബോര്‍ഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന പ്രചരണത്തിന്റെ ഭാഗമായതും, സംസ്ഥാന സര്‍ക്കാരിനെ സോഷ്യല്‍ മീഡയയില്‍ ചോദ്യം ചെയ്തതുമാണ് തന്റെ ജോലി നഷ്ടപ്പെടുത്തിയതെന്ന് ആഞ്ചല വില്ല്യംസണ്‍ ആരോപിക്കുന്നു.
സര്‍ക്കാരുമായുള്ള തന്റെ ബന്ധം മോശമായെന്നാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വിശദീകരണമെന്ന് വില്ല്യംസണ്‍ പറയുന്നു. അഭിപ്രായം തുറന്ന് പറഞ്ഞതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ ജോലി പോയി. ഒരു ട്വീറ്റ് സര്‍ക്കാരുമായുള്ള ബന്ധം മോശമാക്കിയെന്നാണ് അവര്‍ അറിയിച്ചത്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. സ്വന്തം രാഷ്ട്രീയ അഭിപ്രായം പറഞ്ഞതിന് ജോലി പോയത് ഞെട്ടിക്കുന്ന അവസ്ഥയാണ്, ആഞ്ചല വില്ല്യംസണ്‍ വ്യക്തമാക്കി.
ഇന്ത്യയുടെ പുതുവര്‍ഷ അങ്കം ന്യൂസിലാന്‍ഡില്‍, പര്യടനത്തില്‍ 8 കളികള്‍.. ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു
എന്നാല്‍ താന്‍ ഒരു ഇരയൊന്നുമല്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആരുടെയും സഹതാപവും ആവശ്യമില്ല. ഇതുകൊണ്ടൊന്നും റീപ്രൊഡക്ടീവ് ഹെല്‍ത്തും, സര്‍ജിക്കല്‍ ടെര്‍മിനേഷനുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ തിരുത്താന്‍ പോകുന്നില്ല. അബോര്‍ഷന്‍ ടാസ്മാനിയയില്‍ നിയമവിധേയമാണെങ്കിലും സിസ്റ്റം ആകെ താറുമാറാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തികച്ചും നാണക്കേടാണ്, മൂന്ന് മക്കളുടെ അമ്മയായ വില്ല്യംസണ്‍ വ്യക്തമാക്കി.
എന്നാല്‍ ജൂണില്‍ ഇവരുമായുള്ള കരാര്‍ അവസാനിച്ചെന്നും ഇതിന് ശേഷമാണ് പബ്ലിക് പോളിസി & ഗവണ്‍മെന്റ് റിലേഷന്‍സ് മാനേജര്‍ ഡ്യൂട്ടിയില്‍ നിന്നും വിടുതല്‍ നല്‍കിയതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അവകാശപ്പെടുന്നത്. വില്ല്യംസണെ പുറത്താക്കയതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ടാസ്മാനിയ സര്‍ക്കാരും പറയുന്നു.