ബര്‍ലിന്‍: റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് പ്രമുഖ രാജ്യങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ലോകകപ്പ് സംഘാടക സമിതി ഡയറക്ടര്‍ ജനറല്‍ അലക്‌സി സോര്‍ക്കിന്‍. ഏതെങ്കിലും രാജ്യം ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന യാതൊരു സൂചനയും ഇതുവരെയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഏതെങ്കിലും രാജ്യത്തെ ഫെഡറേഷന്‍ തങ്ങളോട് പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച ഒരു ചര്‍ച്ചപോലും നടക്കുന്നില്ലെന്നാണ് വിവരം. ഇത്തരം വാര്‍ത്തകള്‍ അനാവശ്യമാണെന്നും രാജ്യത്ത് നടക്കാനിരിക്കുന്ന ലോകകപ്പില്‍ കനത്ത സുരക്ഷതന്നെ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷയ്ക്കാണ് ഫിഫയും സംഘാടക സമിതിയും പ്രഥമ പരിഗണന നല്‍കുന്നത്. ഒരു തരത്തിലുള്ള തീവ്രവാദി ആക്രമണവും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. ഫുട്‌ബോളിനായെത്തുന്ന രാജ്യങ്ങളുടെ ആരാധകര്‍ തമ്മില്‍ അടിയുണ്ടാക്കില്ലെന്നാണ് പ്രതീക്ഷ. അത്തരം കലഹങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുമെന്നും സോര്‍ക്കിന്‍ പറഞ്ഞു.
നേരത്തെ റഷ്യയ്‌ക്കെതിരായ ലോക രാജ്യങ്ങളുടെ പ്രതിഷേധം ലോകകപ്പ് ഫുട്‌ബോളിനെയും ബാധിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. റഷ്യയുമായി കടുത്ത അകല്‍ച്ചയിലായ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പിന്മാറുമെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍, നയതന്ത്രതലത്തിലുണ്ടായ ഇടപെടലുകള്‍മൂലം പ്രശ്‌നങ്ങള്‍ പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 14 മുതല്‍ ജൂലൈ 15വരെയാണ് റഷ്യയില്‍ ലോകകപ്പ് നടക്കുക. ഇതിനായി 11 നഗരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. വിശ്വകപ്പിനായി ഏതാണ്ട് 60 ദിവസംമാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് 2018 ലോകകപ്പിലെ ഫേവറിറ്റുകള്‍.