ലോകകപ്പ് യോഗ്യതാ മത്സരം: പ്രീമിയര്‍ ലീഗ് താരങ്ങള്‍ കളത്തില്‍,അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം റദ്ദാക്കി
സാവോ പോളോ: ആരാധകര്‍ കണ്ണിമചിമ്മാതെ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം റദ്ദാക്കി. അര്‍ജന്റീന താരങ്ങള്‍ കോവിഡ് ചട്ടം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബ്രസീല്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരം റദ്ദാക്കിയത്. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ കോവിഡ് സുരക്ഷാചട്ടം പാലിച്ച് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് മറികടന്ന് മാര്‍ട്ടിനെസ്, എമി ബ്യൂണ്ടിയ, ലോ സെന്‍സോ, റൊമേറോ എന്നീ അര്‍ജന്റീനന്‍ താരങ്ങള്‍ കളത്തിലിറങ്ങി. ബ്രസീല്‍ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കോവിഡിന്റെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ കളിക്കാനിറങ്ങരുതെന്ന് ആവിശ്യപ്പെട്ടു. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചട്ടില്ലെന്നാണ് ബ്രസീല്‍ ആരോഗ്യ വകുപ്പ് പറയുന്നത്. മത്സരം തുടങ്ങി ആറ് മിനുട്ട് പിന്നിട്ടപ്പോഴേക്കുമാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായത്.

രണ്ട് ടീമുകളുടെയും പരിശീലകരും റഫറിമാരും മറ്റ് അധികൃതരും മൈതാനത്തിലേക്കെത്തിയതോടെ വലിയ ആശങ്ക പടര്‍ന്നു. ആദ്യം മത്സരം നിര്‍ത്തിവെക്കുകയും പിന്നീട് റദ്ദാക്കുന്നതായുള്ള അറിയിപ്പ് എത്തുകയുമായിരുന്നു. കോപ്പാ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. ഇതിന് പകരം വീട്ടാനുറച്ചാണ് ബ്രസീല്‍ ഇറങ്ങിയതെങ്കിലും ഇത്തരമൊരു രീതിയില്‍ പോരാട്ടം നടക്കാതെ പോയത് ആരാധകര്‍ക്ക് വലിയ നിരാശ തന്നെയാണ് നല്‍കിയിരിക്കുന്നത്.
കോവിഡിന്റെ സാഹചര്യം പരിഗണിച്ച് ബ്രസീലിന്റെ പ്രീമിയര്‍ ലീഗ് താരങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജെസ്യൂസ്, അലിസന്‍ ബെക്കര്‍ തുടങ്ങിയ പല പ്രമുഖരും മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിനിടെയാണ് അര്‍ജന്റീന പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളെ കളത്തിലിറക്കിയത്. ഇതാണ് വിവാദ സംഭവങ്ങളിലേക്ക് നയിച്ചത്.

അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രീമിയര്‍ ലീഗ് താരങ്ങളെ കളിക്കാനിറക്കിയതിന് പിഴശിക്ഷ നല്‍കുമെന്നും ബ്രസീല്‍ അരോഗ്യ ഏജന്‍സി പ്രസിഡന്റ് അന്റോണിയോ ബാറ ടോറസ് പറഞ്ഞു. യുകെയില്‍ നിന്നുള്ള താരങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്റെയാനായിരുന്നു ബ്രസീല്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിരുന്നത്. അര്‍ജന്റീന ടീം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചില്ലെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് ഒഫീഷ്യല്‍സ് നല്‍കിയാല്‍ ഫിഫ മത്സരത്തിലെ വിജയികളായി ബ്രസീലിനെ പരിഗണിക്കും. നിലവില്‍ 21 പോയിന്റുമായി ബ്രസീലാണ് തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ തലപ്പത്ത്. 15 പോയിന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ 4-1ന് ഉറുഗ്വേ തോല്‍പ്പിച്ചു. ജിയോര്‍ജിയാന്‍ ഡി അരസ്‌കേയ്റ്റ (ഇരട്ടഗോള്‍), ഫെഡി വാല്‍വെര്‍ഡെ, ആഗസ്റ്റിന്‍ അല്‍വാരസ് എന്നിവരാണ് ഉറുഗ്വേക്കായി ഗോള്‍ നേടിയത്. മാഴ്‌സലോ മൊറീനോ ബൊളീവിയക്കായി ഇരട്ട ഗോള്‍ നേടി.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയം ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. എട്ടാം മിനുട്ടില്‍ റോമലു ലുക്കാക്കു ബെല്‍ജിയത്തിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 41ാം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡും 65ാം മിനുട്ടില്‍ അലെക്‌സിസ് സിലിമിക്കേഴ്‌സും ബെല്‍ജിയത്തിനായി വലകുലുക്കി. ഗ്രൂപ്പ് ഇയില്‍ തലപ്പത്താണ് ബെല്‍ജിയം. ചെക്ക് റിപ്പബ്ലിക്ക് രണ്ടാം സ്ഥാനത്തുമുണ്ട്.

ഗ്രൂപ്പ് ജെയില്‍ ജര്‍മനി അര്‍മേനിയയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. സെര്‍ജി ഗ്നാബ്രി (ഇരട്ട ഗോള്‍), മാര്‍ക്കോ റൂസ്, തിമോ വെര്‍ണര്‍, ജോനസ് ഹോഫ്മാന്‍, കരിം അഡിയേമി എന്നിവരാണ് ജര്‍മനിക്കായി വലകുലുക്കിയത്. ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ ജിയോര്‍ജിയോയെ എതിരില്ലാത്ത നാല് ഗോളിനും തോല്‍പ്പിച്ചു. ജോസ് ഗായ, കാര്‍ലോസ് സോളര്‍, ഫെറാന്‍ ടോറസ്, പാബ്ലോ സറാബിയ എന്നിവരാണ് സ്പാനിഷ് നിരക്കായി വലകുലുക്കിയത്.
ഗ്രൂപ്പ് സിയില്‍ ഇറ്റലിയെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. തോല്‍വി അറിയാത്ത ഇറ്റലിയുടെ 36ാം മത്സരമായിരുന്നു ഇത്. ലോക റെക്കോഡ് നേട്ടമാണ് അസൂറികള്‍ നേടിയിരിക്കുന്നത്. തോല്‍വി അറിയാത്ത ബ്രസീലിന്റെയും സ്‌പെയിന്റെയും 35 മത്സരങ്ങളുടെ റെക്കോഡാണ് മാന്‍സീനിയുടെ സംഘം തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications