അമ്പരിപ്പിച്ച് ഫ്രഞ്ച് പട
ബെല്‍ജിയത്തിനെതിരെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തീര്‍ത്തും നിരാശയിലായിരുന്നു ഫ്രാന്‍സ്. ഗോള്‍രഹിത സമനിലയിലാണ് മത്സരം നില്‍ക്കുന്നത്. രണ്ടാം പകുതിയില്‍ ബെല്‍ജിയത്തെ പൂട്ടാനാവുമോയെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. സാമുവല്‍ ഉംറ്റിറ്റിയുടെ മനോഹരമായ ഹെഡ്ഡര്‍ രണ്ടാം പകുതി തുടങ്ങി ആറു മിനുട്ടിനുള്ളില്‍ തന്നെ വന്നു. അര്‍ധാവസരത്തില്‍ നിന്നുള്ള ആ ഗോളോടെ ഫ്രാന്‍സ് എതിരാളികളുടെ മേല്‍ മാനസിക വിജയം കൂടി നേടുകയായിരുന്നു. അതേസമയം ജയിക്കാനുള്ള എല്ലാ യോഗ്യതയും ബെല്‍ജിയത്തിനുണ്ടായിരുന്നു. പക്ഷേ അവര്‍ ബ്രസീലിനെതിരെ കളിച്ച ഗെയിം പ്ലാന്‍ മാറ്റിയത് തീര്‍ത്തും അംഗീകരിക്കാനാവാത്തതായിരുന്നു. തോമസ് മ്യൂണിയറിന്റെ സസ്‌പെന്‍ഷനോട് നാസര്‍ ചാഡ്‌ലിയുടെ മാറ്റം ടീമിന്റെ ഘടനയെ തന്നെ ബാധിക്കുന്നതായിരുന്നു. ഈഡന്‍ ഹസാര്‍ഡാണ് ഫ്രഞ്ച് പടയ്‌ക്കെതിരെ ഒരിക്കലും കൂടി തിളങ്ങിയത്. വേഗമേറിയ നീക്കങ്ങളുമായി മുന്നേറിയ ഹസാര്‍ഡിനെ പിടിച്ചുകെട്ടാന്‍ പലപ്പോഴും ഫ്രാന്‍സ് ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഹസാര്‍ഡ് എടുത്ത ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. ടോബി ആല്‍ഡര്‍വെയ്‌റെല്‍ഡിന്റെ ഷോട്ടും ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു. പക്ഷേ ഡിബ്രൂയിന് ബോക്‌സിനുള്ളില്‍ വച്ച് ഷോട്ടെടുക്കാന്‍ പറ്റാത്തതും റൊമേലു ലുക്കാകുവിന് പന്ത് തൊടാന്‍ പോലും സാധിക്കാതെ നില്‍ക്കുന്നതും ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയായി. വണ്‍ ടച്ച് ഗോള്‍ എന്ന ബെല്‍ജിയത്തിന്റെ സ്വപ്‌നവും ഇതിലൂടെ തകര്‍ക്കപ്പെട്ടു.
പെരിസിച്ച് എന്ന മഹാദ്ഭുതം
ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്ന് ഉറച്ചാണ് ക്രൊയേഷ്യക്കെതിരെ ഇറങ്ങിയത്. ട്രിപ്പിയറിനെ വെടിച്ചില്ല് പോലത്തൊരു ഗോള്‍ ഇംഗ്ലണ്ടിനെ മത്സരത്തില്‍ മുന്‍പന്തിയിലെത്തിക്കുകയും ചെയ്തു. പക്ഷേ ഈ ഗോളാണ് ഇംഗ്ലണ്ടിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്ന് പറയേണ്ടി വരും. മുന്നിലെത്തിയതോടെ അലസമായ കളിയാണ് ഇംഗ്ലണ്ടില്‍ നിന്നുണ്ടായത്. മൈനസ് പാസുകളും എന്തിനേറെ മുന്നേറ്റം എന്ന് പറയുന്നത് പോലും ഇംഗ്ലണ്ട് കാര്യമായി നടത്തിയില്ല. ക്രൊയേഷ്യയെ വിലകുറച്ചു കണ്ടു എന്ന് പറയേണ്ടി വരും. ഒരുപക്ഷേ ഇംഗ്ലണ്ട് തോല്‍വി അര്‍ഹിച്ചിരുന്നുവെന്നും ക്രൊയേഷ്യ ജയം നേടിയെടുത്തു എന്നും പറയാം. മനോഹരമായ രണ്ടാം പകുതിയിലൂടെ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു കളഞ്ഞത്. പ്രതിരോധത്തില്‍ നിന്ന് തുടങ്ങി മധ്യനിരയില്‍ പന്ത് കൈവശം വെച്ച് അവിടെ നിന്ന് തുടങ്ങുന്ന അറ്റാക്കിങ് രീതി ഇംഗ്ലണ്ട് ആദ്യമായിട്ട് കാണുകയായിരുന്നു. മരിയോ മാന്‍സുക്കിച്ച് എന്ന സൂപ്പര്‍ താരം വിജയ ഗോള്‍ നേടിയെങ്കിലും ഇവാന്‍ പെരിസിച്ച് യഥാര്‍ത്ഥ ഹീറോ. ഇംഗ്ലണ്ടിന്റെ പ്രതിരോധ താരങ്ങളായ മഗ്വയറും സ്‌റ്റോണ്‍സും പെരിസിച്ചിനെ പൂട്ടാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. സാല്‍ജിക്കോയുടെ ഗംഭീരനൊരു ക്രോസ് അതിവേഗം ഓടിയെത്തിയാണ് പോസ്റ്റിലേക്ക് പെരിസിച്ച് തട്ടിയിട്ടത്. ഓര്‍ക്കാപ്പുറത്ത് തലയ്‌ക്കേറ്റ അടിയായിരുന്നു ഇംഗ്ലണ്ടിനിത്. ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിനെ കടന്നാക്രമിക്കാനാണ് ക്രൊയേഷ്യ ശ്രമിച്ചത്. പെരിസിച്ചിന്റെ തന്നെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിച്ചത്.
ടീം ഗെയിം എന്ന മാസ്റ്റര്‍ പ്ലാന്‍
ഒരു താരത്തെ മാത്രം ആശ്രയിച്ച് നീക്കുന്ന രീതിയല്ല ഫ്രാന്‍സും ക്രൊയേഷ്യയും സ്വീകരിച്ചത്. ടീം ഗെയിം എന്ന ഫുട്‌ബോള്‍ എല്ലാക്കാലത്തുമുള്ള തന്ത്രം മനോഹരമായി നടപ്പിലാക്കുകയായിരുന്നു. ഗ്രിസ്മാന്‍ എന്ന താരം തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം എന്ന് കരുതിയപ്പോള്‍ എംബാപ്പെയും മാറ്റിയൂഡിയും പോഗ്ബയും പവാര്‍ഡും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഒലിവര്‍ ജിറൂഡ് പരാജപ്പെട്ട സ്ഥാനത്താണ് ഇവരൊക്കെ തിളങ്ങിയത്. അച്ചടക്കമുള്ള മധ്യനിരയും പ്രതിരോധവും എതിരാളികളെ വീഴ്ത്താന്‍ ധാരാളമായിരുന്നു. എംബാപ്പെയുടെ വേഗമാണ് ദെഷാംപ്‌സ് മുതലെടുത്തത്. മറുവശത്ത് ബെല്‍ജിയം അറ്റാക്കിങ് രീതി ഒഴിവാക്കിയതും ഡിബ്രൂയിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. മറുവശത്ത് ക്രൊയേഷ്യ ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിനെ ഭയന്നാണ് കളിച്ചത്. ഇത് അവരെ പിന്നോട്ടടിച്ചിരുന്നു. രണ്ടാം പകുതിയില്‍ വിദയും ലോവ്‌റനും തുടര്‍ച്ചയായി നല്‍കിയ പന്തുകള്‍ പെരിസിച്ചും റാക്കിട്ടിച്ചും മോഡ്രിച്ചും അനായാസം ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് എത്തിക്കുന്നതാണ് കണ്ടത്. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തില്‍ തുടക്കം മുതലുള്ള പൊരുത്തമില്ലായ്മ താരങ്ങള്‍ നന്നായി ശ്രദ്ധിച്ചിരുന്നു. ഇടത് വിങില്‍ പലപ്പോഴും ഇംഗ്ലണ്ടിന് വീഴ്ച്ച സംഭവിക്കുന്നു എന്ന ദീര്‍ഘവീക്ഷണമാണ് അവരെ ജയത്തിലെത്തിച്ചത്. മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത് ഇടതുവിങിലൂടെ നടത്തിയ ആക്രമണത്തിലാണ്.
തന്ത്രങ്ങള്‍ വിജയകരമാക്കിയ പരിശീലകര്‍
സ്ലാറ്റ്‌കോ ഡാലിച്ച്, ദിദിയര്‍ ദെഷാംപ്‌സ് ഇവരാണ് ഈ ടൂര്‍ണമെന്റില്‍ പ്രാഥമിക കാര്യങ്ങള്‍ ഏറ്റവും നന്നായി ചെയ്ത പരിശീലകര്‍. ഗോളടിക്കുകയാണ് ജയിക്കുന്നതിനുള്ള പ്രാഥമിക പാഠം. അല്ലാതെ ബോള്‍ പൊസഷനോ മറ്റ് കാര്യങ്ങളോ അല്ല. ലോകകപ്പ് ജയിക്കുകയാണെങ്കില്‍ കളിക്കാരനായും കോച്ചായും ഈ നേട്ടം സ്വന്തമാക്കുന്ന താരമെന്ന വിശേഷണം ദെഷാംപ്‌സിന് ലഭിക്കും. എതിരാളികളെ കടന്നാക്രമിക്കാനല്ല അദ്ദേഹത്തിന്റെ തന്ത്രത്തിലുള്ളത്. പഴുതുകള്‍ കണ്ടെത്തി ഗോളടിക്കുക എന്ന തന്ത്രമാണ് ദെഷാംപ്‌സ് സ്വീകരിച്ചത്. അര്‍ജന്റീനയ്‌ക്കെതിരെ പിന്നിട്ട് നിന്നിട്ടും വലത് വിങിലെ പിഴവ് കണ്ടെത്തിയ ദെഷാംപ്‌സ് ഇന്ത്യന്‍ ക്രിക്കറ്റിലെ മഹേന്ദ്ര സിങ് ധോണിയെ പോലെയാണ്. അമിതാവേശമില്ല. പക്ഷേ ജയിക്കാനുള്ള തീവ്രത എപ്പോഴും ഉള്ളിലുണ്ടാവും. ഒലിവര്‍ ജിറൂഡിനെ പ്രധാന സ്‌ട്രൈക്കറാക്കി പോലും ദെഷാംപ്‌സ് ഞെട്ടിച്ചിരുന്നു. ഗ്രിസ്മാന്‍ മാര്‍ക്ക് ചെയ്യപ്പെടുന്നു എന്ന് കണ്ടപ്പോള്‍ എംബാപ്പെയെ ആ സ്ഥാനത്തേക്ക് ഇറക്കി. ഗ്രിസ്മാനെ മികച്ച പാസിങ് പ്ലെയറാക്കി. പോഗ്ബയും കാന്‍ഡെയും വരാനെയും പൊസിഷന്‍ മാറിയാണ് കളിച്ചത്. എന്നാല്‍ ഡാലിച്ച് ടീമിനെ അറ്റാക്കിങ് രീതിയാണ് പരിശീലിപ്പിച്ചത്. പക്ഷേ ടീം ഗെയിമിന്റെ ഉള്ളില്‍ നിന്ന് കൊണ്ടായിരുന്നു ഇതും ഒരുക്കിയത്. മാന്‍സൂക്കിച്ചിനെയും റെബിച്ചിനെയും മുന്നേറ്റത്തില്‍ നിര്‍ത്തിയെങ്കിലും ഏത് താരം വേണമെങ്കിലും ഗോള്‍ നേടാവുന്ന തരത്തിലുള്ളതായിരുന്നു ക്രൊയേഷ്യ. സുബാസിച്ചിന്റെ ഗോള്‍ കീപ്പിങും എടുത്ത പറയേണ്ടതാണ്.
സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ...
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.