കാസർഗോഡുകാരൻ മുഹമ്മദ് റാഫി അടുത്ത സീസണിലും ചെന്നൈയിൻ എഫ് സിക്കുവേണ്ടി കളിക്കും.റാഫിയുമായി ഒരു വർഷത്തേയ്ക്കാണ് ചെന്നൈയിൻ എഫ് സി കരാർ പുതുക്കിയത്.ചാമ്പ്യൻ ടീമുമായി വീണ്ടും കരാർ പുതുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടന്നും ടീമിനുള്ളിലെ ആത്മവിശ്വസമാണ് ഐ എസ് എൽ കിരീടം നേടാൻ തങ്ങളെ സഹായിച്ചതെന്നും റാഫി വെളിപ്പെടുത്തി.ജംഷഡ്‌പൂരിനെതിരെ അവസാനമിനുട്ടിൽ ഗോൾ നേടി ടീമിനെ സെമിയിലെത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ഈ സീസണിൽ ചെന്നൈയിൻ എഫ് സിക്കുവേണ്ടി 8 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റാഫി രണ്ടു തവണയാണ് എതിർ ടീമിന്റെ വലകുലുക്കിയത്.2004 ൽ എസ് ബി റ്റിക്കുവേണ്ടി കളിച്ചുതുടങ്ങിയ മുഹമ്മദ് റാഫി അവിടുന്ന് മഹീന്ദ്ര യുണൈറ്റഡിലേക്ക് ചേക്കേറി.മുഹമ്മദ് റാഫിയെന്ന് മലയാളി താരത്തിന്റെ ഉദയം അവിടെന്നിനായിരുന്നു.മഹീന്ദ്ര യുണൈറ്റഡിലായിരുന്നു താരത്തിന്റെ സുവർണ്ണ കാലമെന്നുതന്നെ പറയാം.
മഹീന്ദ്രയ്ക്കുവേണ്ടി 140 മത്സരങ്ങൾ കളിച്ച റാഫി 43 ഗോളുകളും നേടിട്ടുണ്ട്.ഐ എസ് എൽ ആദ്യ സീസണിൽ ലോൺ അടിസ്ഥാനത്തിൽ മുംബൈ ടൈഗേഴ്‌സിൽ നിന്ന് കൊൽക്കത്തയിലെത്തിയ താരം രണ്ടാം സീസണിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറി.ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങൾ കളിച്ച റാഫി ആറു ഗോളുകളും നേടി.2009 ലാണ് റാഫി ഇന്ത്യ ടീമിൽ ഇടംനേടിയത്.ഇന്ത്യക്കായി 7 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും റാഫി നേടിട്ടുണ്ട്.