ഒരു ലീഗിലെ ആദ്യ സീസണിൽ തന്നെ ഇത്രയും ഓളങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെകിൽ അത് ഈ ലിവർപൂൾ താരത്തിനു മാത്രമാണ്.ലോകഫുട്ബാളിൽ ഒരു സീസൺ കൊണ്ടുതന്നെ സാല തൻ്റെ താരമൂല്യം പത്തിരട്ടിയായിട്ടാണ് വർദ്ധിപ്പിച്ചത്. തൻ്റെ പ്രീമിയർ ലീഗ് അരങ്ങേറ്റ സീസണിൽ തന്നെ റെക്കോർഡുകൾ പലതും തിരുത്തി മുന്നേറുകയാണ് ഈ ഇരുപത്തിയഞ്ചുകാരൻ.മാർച്ച് മാസത്തിൽ പ്രീമിയർ ലീഗിലെ മികച്ച കാളികാരനുള്ള പുരസ്‌കാരം സ്വന്തമാക്കിയതോടെ ഒറ്റ പ്രീമിയർ ലീഗ് സീസണിൽ മൂന്ന് പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്ന ആദ്യ താരമായി സാല.മുൻപ് നവംബർ, ഫെബ്രുവരി മാസങ്ങളിൽ പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരം താരം നേടിയിരുന്ന്.
മാർച്ച് മാസത്തിലാകെ ആറു ഗോളുകളാണ് സാല നേടിയത്,അതിൽ വാട്ഫോഡിനെതിരെ നാലു ഗോളുകളും താരം നേടിയിരുന്നു.ഇതുവരെ പ്രീമിയർ ലീഗിൽ 29 ഗോളുമായി ഗോൾ വേട്ടക്കാരിൽ ഒന്നാമതാണ് സാല,24 ഗോളുകളുമായി ഹോട്സ്‌പർ താരം ഹാരി കെയ്നാണ് രണ്ടാം സ്ഥാനത്തുള്ളത് .കൂടാതെ സീസണിലാകെ ലിവർപൂളിനായി 39 ഗോളുകൾ സാല നേടിക്കഴിഞ്ഞു.41 ഗോളുകളെന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡാണ് ഇനി സാലയുടെ മുൻപിലുള്ളത്.
ചാമ്പ്യൻസ് ലീഗിലും തകർത്തു കളിക്കുന്ന സാല ക്വാട്ടർ ഫൈനലിൽ സിറ്റിക്കെതിരെ ആദ്യപാദത്തിൽ രണ്ടു ഗോളുകൾ നേടി ടീമിന് നിർണ്ണായക ലീഡുനൽകിയിരുന്നു.ഈ മാസം 24 നാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകൾ ആരംഭിക്കുന്നത്.സാലയുടെ പഴയ ക്ലബ്ബായ എ എസ് റോമയ്‌ക്കെതിരെയാണ് ലിവർപൂളിന്റെ സെമി പോരാട്ടം.