Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക കിരീടമില്ലാത്ത ഇതിഹാസങ്ങളായി മെസ്സിയും ക്രിസ്റ്റിയാനോയും, ക്രൈഫിന്റെ വിശേഷണം ഇനി ഇവര്‍ക്കും

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും പറയും അത് പെലെയാണ്. എന്നാല്‍ അതല്ലെന്ന് പറയുന്നതാവും ശരി. ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച കളിക്കാരന്‍ യൊഹാന്‍ ക്രൈഫാണ് ആ വിശേഷണത്തിന് അര്‍ഹന്‍. ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ഗെയിം പ്ലാന്‍ കളിക്കളത്തിലും പരിശീലന കാലയളവിലും ക്രൈഫ് നടപ്പാക്കിയത് അദ്ഭുതത്തോടെ ലോകം കണ്ടുനിന്നിട്ടുണ്ട്. പക്ഷേ ആ ഇതിഹാസ കളിക്കാരന് ലോകകപ്പ് കിട്ടാകനിയായിരുന്നു. കിരീടമില്ലാത്ത രാജാവ് എന്ന വിശേഷണവും ഉണ്ടായിരുന്നു. ഏതാണ്ട് അതിന് സമാനമായ കാര്യമാണ് റഷ്യന്‍ ലോകകപ്പില്‍ നടന്നിരിക്കുന്നത്.

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാര്‍ എന്ന വിശേഷണമുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും റഷ്യയില്‍ നിന്ന് തലകുനിച്ച് മടങ്ങിയിരിക്കുകയാണ്. ഇവരുടെ ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ കാലിടറി വീഴുകയായിരുന്നു. അര്‍ജന്റീനയും പോര്‍ച്ചുഗലും തോല്‍വിയിലേക്ക് വീഴുമ്പോള്‍ ഇവര്‍ക്ക് നിസ്സഹായരായി നില്‍ക്കാനേ സാധിച്ചുള്ളൂ. ഒരുപക്ഷേ ഏതൊരു ഫുട്‌ബോള്‍ ഫാനിനും സഹിക്കാവുന്നതില്‍ അപ്പുറമാണ് ഇരുവരും റഷ്യയില്‍ ഉണ്ടാവില്ല എന്ന കാര്യം.

ലോകഫുട്‌ബോളിന്റെ മിശിഹ

ലോകഫുട്‌ബോളിന്റെ മിശിഹ

ഫുട്‌ബോളിലെ മിശിഹ എന്ന വിളിപ്പേര് ഉള്ള താരമാണ് ലയണല്‍ മെസ്സി. ഒരുപക്ഷേ പുതിയ കാലത്തെ ഏറ്റവും ഇതിഹാസ തുല്യമായ കളിക്കാരന്‍ എന്ന വിശേഷണം മെസ്സിക്ക് തന്നെയായിരിക്കും നന്നായി ചേരുക. കളിക്കളത്തില്‍ ശാന്തനായി അധികം ബഹളങ്ങള്‍ക്കില്ലാതെ അതോടൊപ്പം വൈകാരിക ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു സാധാരണ മനുഷ്യന്‍ കൂടിയാണ് മെസ്സി. സുപ്രധാന ടൂര്‍ണമെന്റിലെ കിരീടങ്ങളൊന്നും മെസ്സിയുണ്ടായിട്ടും ടീമിന് കിട്ടിയിരുന്നില്ല. കോപ്പ അമേരിക്കയില്‍ രണ്ടുതവണ കിരീടം തെന്നിമാറി. കഴിഞ്ഞ ലോകകപ്പിലും ഇത് തന്നെ അവസ്ഥ. ഒരുപക്ഷേ ലോകത്ത് ഏതൊരു കളിക്കാരനും സ്വയം വിരക്തി തോന്നാവുന്ന കാര്യമാണ് ഇത്. മെസ്സിയുടെ വിരമിക്കല്‍ പോലും ഇതില്‍ നിന്നുണ്ടായതാവണം. എന്നാല്‍ വിമര്‍ശകര്‍ ഇതിനെ മറ്റൊരു രീതിയിലാണ് കണ്ടത്. സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മെസ്സിക്കില്ലെന്ന് വരെ അവര്‍ മുദ്രകുത്തി. എന്നാല്‍ മെസ്സി വികാരങ്ങളുള്ള സാധാരണ മനുഷ്യനാണ് എന്ന് പലരും മറന്നുപോയി. റഷ്യയില്‍ അതുകൊണ്ട് മെസ്സിക്ക് ജയിക്കേണ്ടിയിരുന്നു. പക്ഷേ അത് ഫ്രഞ്ച് പടയ്ക്ക് മുന്നില്‍ തട്ടി തകര്‍ന്നിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ ഫുട്‌ബോളര്‍

ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ ഫുട്‌ബോളര്‍

മെസ്സിയെന്ന ലോകഫുട്‌ബോളര്‍ ഉള്ളത് കൊണ്ടായിരിക്കണം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ താരവും ഉണ്ടായത്. ലോകം മെസ്സിയെ വാഴ്ത്തുന്ന വേളയിലാണ് ക്രിസ്റ്റിയാനോ വെല്ലുവിളിയുമായി എത്തുന്നത്. മെസ്സിക്ക് മുമ്പേ എത്തിയിരുന്നെങ്കിലും അതുവരെ ആരുമായും ക്രിസ്റ്റ്യാനോയെ താരതമ്യം ചെയ്തിരുന്നില്ല. ബാലണ്‍ ദ്യോര്‍ പുരസ്‌കാര ചടങ്ങില്‍ പോലും ഇവര്‍ തമ്മിലുള്ള പോരാട്ടമായിരുന്നു പ്രധാന. പലവേളയിലും താന്‍ തന്നെയാണ് മികച്ച കളിക്കാരന്‍ എന്ന് ക്രിസ്റ്റ്യാനോയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ അഹങ്കാരമായി വരെ ഇതിനെ വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ സ്വന്തം പ്രതിഭയില്‍ ഇത്രത്തോളം വിശ്വാസമുള്ള ഒരു കളിക്കാരന്‍ വേറെയുണ്ടാവില്ല. ലോകഫുട്‌ബോളില്‍ ഇന്ന് മെസ്സിയുമായി താരതമ്യം ചെയ്യാന്‍ ഒരു കളിക്കാരനുണ്ടെങ്കില്‍ അത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമായിരിക്കും. റഷ്യയിലേക്ക് ടിക്കറ്റെടുക്കുമ്പോള്‍ പോര്‍ച്ചുഗല്‍ ടീമിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ എന്ന താരത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ ഗംഭീര പ്രകടനം താരം കാഴ്ച്ചവെച്ചു. പക്ഷേ പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വായ്ക്ക് മുന്നില്‍ പോര്‍ച്ചുഗല്‍ വീണു. ഇതോടെ ക്രിസ്റ്റിയാനോയും റഷ്യയില്‍ നിന്ന് മടങ്ങിയിരിക്കുകയാണ്.

നോക്കൗട്ടില്‍ തീര്‍ത്തും നിരാശപ്പെടുത്തി

നോക്കൗട്ടില്‍ തീര്‍ത്തും നിരാശപ്പെടുത്തി

നോക്കൗട്ടില്‍ ഇവര്‍ മിന്നുന്ന പ്രകടനം നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഫ്രാന്‍സിനെതിരെ കളം നിറഞ്ഞ് കളിക്കാന്‍ മെസ്സിക്ക് സാധിച്ചിരുന്നു. ഗോളിലേക്ക് വേണ്ട രണ്ട് അസിസ്റ്റുകളും മെസ്സിയില്‍ നിന്നാണ് വന്നത്. പക്ഷേ ടീം മെസ്സിയില്‍ നിന്ന് ആവശ്യപ്പെട്ടത് അതില്‍ കൂടുതലായിരുന്നു. നിര്‍ണായക സമയത്ത് ഒരു ഗോള്‍ മെസ്സി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. മുന്‍ ജര്‍മന്‍ താരം യുര്‍ഗെന്‍ ക്ലിന്‍സ്മാന്‍ പറഞ്ഞത് മെസ്സിയില്‍ നിന്ന് കാര്യമായൊന്നും മത്സരത്തില്‍ സംഭവിച്ചില്ല എന്നാണ്. ശരാശരി താരങ്ങള്‍ക്കിടയില്‍ മെസ്സി ഒറ്റപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. ഉറുഗ്വായ്‌ക്കെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സമാന സ്ഥിതിയിലായിരുന്നു. ബോക്‌സിനുള്ളില്‍ നിന്ന് കാര്യമായൊരു ഷോട്ട് പോലും ക്രിസ്റ്റിയാനോയ്ക്ക് തൊടുക്കാന്‍ സാധിച്ചില്ല. ഗോളിനായി അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉറുഗ്വായുടെ പ്രതിരോധം ക്രിസ്റ്റിയാനോയെ പൂട്ടിക്കളഞ്ഞു. വേഗമേറിയ നീക്കങ്ങള്‍ നടത്തുന്നതിലും പാസിങ് ഗെയിമിലും അദ്ദേഹം പരാജയപ്പെട്ടതോടെ ടീമിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

കിരീടമില്ലാത്ത രാജകുമാരന്‍

കിരീടമില്ലാത്ത രാജകുമാരന്‍

ഒരുപടി താരങ്ങളുണ്ട് ലോക ഫുട്‌ബോളില്‍ കിരീടം കിട്ടാത്തതായിട്ട്. അവിടേക്കാണ് മെസ്സിയും കടന്നു വരുന്നത്. ക്രിസ്റ്റിയാനോ യൂറോ കപ്പ് നേടി അല്‍പ്പം മുന്നില്‍ തന്നെയാണ്. എന്നാല്‍ ലോകകപ്പ് ഒരു പരിഗണന വിഷയമാകുമ്പോള്‍ ക്രിസ്റ്റിയാനോയും ഈ പട്ടികയിലേക്ക് വരും. റഷ്യയില്‍ പ്രകടനം നോക്കുമ്പോള്‍ ക്രിസ്റ്റിയാനോ മെസ്സിയെക്കാള്‍ വളരെ മുന്നിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനിനെതിരെ നേടിയ ഹാട്രിക്ക് ക്രിസ്റ്റിയാനോയുടെ പ്രതിഭ വെളിപ്പെടുത്തുന്നതാണ്. മെസ്സി കേവലം ഒരു ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ നേടാനായത്. പക്ഷേ ഇരുടീമുകളും പ്രീക്വാര്‍ട്ടറില്‍ പുറത്തായിരിക്കുകയാണ്. ലോകകപ്പിലെ നോക്കൗട്ടില്‍ ഇതുവരെ 756 മിനുട്ട് കളിച്ചിട്ടും മെസ്സിക്ക് ഒരു ഗോളും നേടാനായിട്ടില്ല. 2006 മുതലുള്ള കണക്കാണിത്. ക്രിസ്റ്റിയാനോ 514 മിനുട്ട് കളിച്ചിട്ടും നോക്കൗട്ടില്‍ ഗോളൊന്നും നേടിയിട്ടില്ല. മറ്റൊരു കാര്യമെന്തെന്നാല്‍ ഗോളിന് വഴിയൊരുക്കുന്നതിലും ക്രിസ്റ്റിയാനോ പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. ഇനി ഒരു ലോകകപ്പ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടാവുമോ എന്ന് ഉറപ്പില്ല. കാരണം പ്രായം തന്നെ. ഫെറന്‍ക് പുസ്‌കാസ്, യൊഹാന്‍ ക്രൈഫ്, യുസേബിയോ, ലൂയിസ് ഫിഗോ, റോബര്‍ട്ടോ ബാജിയോ, മിഷേല്‍ ബല്ലാക്ക്, ഒലിവര്‍ ഖാന്‍, എന്നീ ഇതിഹാസങ്ങളും കിരീടങ്ങള്‍ നേടാത്തവരാണ്. ഇവരും ഇതിഹാസങ്ങള്‍ തന്നെയാണ്. അതുകൊണ്ട് മെസ്സിയും ക്രിസ്റ്റ്യാനോയും എക്കാലവും ഇതിഹാസങ്ങളായി തന്നെ തുടരും.

Story first published: Sunday, July 1, 2018, 14:15 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+