ടോട്ടല്‍ ഫുട്‌ബോളിന്റെ രാജാക്കന്‍മാര്‍
ജര്‍മനിയെ അട്ടിമറിച്ച ടീമില്‍ നിന്ന് വലിയൊരു പോരാട്ടമുണ്ടാവുമെന്ന് ബ്രസീല്‍ നേരത്തെ തന്നെ പരീക്ഷിച്ചിരുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഗെയിം പ്ലാനാണ് അവര്‍ തയ്യാറാക്കിയത്. പക്ഷേ ആദ്യ 20 മിനുട്ടില്‍ മെക്‌സിക്കോയായിരുന്നു ആക്രമണം നടത്തിയത്. ലോസാനോയുടെ ഹാഫ് വോളി മിറാന്‍ഡ ഇതിനിടെ തടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കളി മാറി മറിയുന്നതാണ് കണ്ടത്. നെയ്മറുടെ കൗണ്ടര്‍ അറ്റാക്കുകള്‍ ഒന്നിന് പിറകെ ഒന്നായി മെക്‌സിക്കോയെ ഞെട്ടിച്ചു. പക്ഷേ ഗല്ലെര്‍മോ ഒച്ചോവയുടെ കിടിലന്‍ സേവുകള്‍ ബ്രസീലിനെ ആദ്യ പകുതിയില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ എല്ലാം സൗന്ദര്യവും ഉള്‍ക്കൊണ്ട് കളിക്കാനാണ് ബ്രസീല്‍ ശ്രമിച്ചത്. വണ്‍ ടച്ച് പാസുകള്‍ കൊണ്ട് മെക്‌സിക്കന്‍ പ്രതിരോധനിരയെ എളുപ്പത്തില്‍ പൊളിക്കാന്‍ ബ്രസീലിന് സാധിച്ചു. നെയ്മറിലൂടെ ആദ്യ ഗോള്‍ വന്നതും ഇങ്ങനെയാണ്. പിന്നീടങ്ങോട്ട് ഗോളിനായി സമ്മര്‍ദം ചെലുത്തിയ ബ്രസീല്‍ ഫിര്‍മിനോയിലൂടെ അത് നേടുകയും ചെയ്തു. രണ്ടില്‍ കൗണ്ടര്‍ അറ്റാക്കുകളാണ് ബ്രസീലിനെ സഹായിച്ചത്.
താരമായി വില്യന്‍
നെയ്മര്‍ എന്ന സൂപ്പര്‍ താരത്തേക്കാള്‍ ബ്രസീലിനെ ജയത്തിലേക്ക് നയിച്ചത് വില്യന്റെ മികവാണ്. ഇത് തെളിയിക്കുന്നത് ഒരു താരത്തെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നവരല്ല ബ്രസീലെന്നാണ് കോച്ച് ടിറ്റെയുടെ പൊളിച്ചെഴുതല്‍ ടീമിന് വളരെ ഗുണം ചെയ്തിരുന്നു. വില്യന്‍ ഇന്നലെ കളിച്ച പൊസിഷന്‍ ഏകദേശം ഓള്‍ പൊസിഷന്‍ ഗെയിമിന് തുല്യമാണ്. ലയണല്‍ മെസ്സി ഈ ടൂര്‍ണമെന്റില്‍ പ്രയോഗിച്ച രീതിയാണിത്. എന്നാല്‍ മെസ്സിയേക്കാള്‍ മികച്ച രീതിയിലാണ് വില്യന്‍ ഈ രീതി ഉപയോഗിച്ചത്. മിഡ്ഫീല്‍ഡറില്‍ നിന്ന് അറ്റാക്കിങിലേക്ക് അവിടെ നിന്ന് വിങിലേക്ക് ഇങ്ങനെയായിരുന്നു വില്യന്‍ കളിച്ചത്. ഇത് മെക്‌സിക്കോയെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു. വേഗത കൊണ്ട് വില്യന്‍ മെക്‌സിക്കോയെ പിന്നിലാക്കിയത് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പൗലീന്യോയുമായുള്ള പാസിങ് ഗെയിമിലും വില്യന്‍ ഒരുപടി മുന്നില്‍ നിന്നു. നെയ്മറിന്റെ ആദ്യ ഗോളും വില്യന്‍ ക്രോസില്‍ നിന്നായിരുന്നു. സത്യം പറഞ്ഞാല്‍ ബ്രസീലിന്റെ കളിയിലെ യഥാര്‍ത്ഥ ഹീറോ വില്യനായിരുന്നു. അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള ഒരു കളി ബ്രസീല്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ വിജയകരമാകും എന്ന് മാത്രമേ പറയാനാകൂ.
ബെല്‍ജിയം ഒന്ന് പേടിച്ചു പിന്നെ ജയിച്ചു
ബെല്‍ജിയം അനായാസം ജയിക്കുമെന്നുറച്ച മത്സരത്തിനാണ് ജപ്പാനെതിരെ ഇറങ്ങിയത്. എന്നാല്‍ പേടിച്ചുവിറച്ച് ഒടുവില്‍ ക്വാര്‍ട്ടറിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു അവര്‍. ശരിക്കും പറഞ്ഞാല്‍ അറ്റാക്കിങ് ഫുട്‌ബോള്‍ അവര്‍ പുറത്തെടുത്തിരുന്നില്ലെങ്കില്‍ ബെല്‍ജിയത്തിന് പകരം ജപ്പാന്‍ ക്വാര്‍ട്ടറില്‍ എത്തിയേനെ. ഒരു സാധാരണ കാണിക്ക് അങ്ങേയറ്റം എന്റര്‍ടെയിനറായി കാണാവുന്ന മത്സരമായിരുന്നു ഇത്. ബെല്‍ജിയത്തിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ഫിനിഷിങില്ലായ്മ ആദ്യ പകുതിയില്‍ അവരെ പിന്നോട്ടടിക്കുകയായിരുന്നു. പക്ഷേ ആദ്യ പകുതിയില്‍ ജപ്പാന്‍ ബെല്‍ജിയം എങ്ങനെ കളിക്കുമെന്ന് നിരീക്ഷിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി മാറിമറിയുന്നതാണ് കണ്ടത്. ഹരാഗുച്ചിയുടെ ഗോളില്‍ 48ാം മിനുട്ടില്‍ ജപ്പാന്‍ മുമ്പിലെത്തിയതോടെ ബെല്‍ജിയം അന്തം വിടുന്നതാണ് കണ്ടത്. നാല് മിനുട്ടിനുള്ളില്‍ ഇനൂയിയും ഗോള്‍ നേടിയതോടെ ബെല്‍ജിയം അട്ടിമറി ഉറപ്പിച്ചെന്ന് പറയാം. നോക്കൗട്ട് റൗണ്ടില്‍ ജപ്പാന്‍ ഗോള്‍ നേടുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ബെല്‍ജിയം വെര്‍ട്ടോഗന്‍, ഫെല്ലെയ്‌നി, ചാഡ്‌ലി എന്നിവരുടെ ഗോളിലാണ് ജയം പിടിച്ചത്. എല്ലാ ഗോളിന് പിന്നിലും ഈഡന്‍ ഹസാര്‍ഡിന്റെ പാസുണ്ടായിരുന്നു.
ഇനി നേര്‍ക്കുനേര്‍
ഇരുടീമുകളും ഇനി നേര്‍ക്കുനേര്‍ പോരാടാന്‍ ഒരുങ്ങുകയാണ്. ബ്രസീല്‍ ബെല്‍ജിയത്തിനെതിരെ എന്തുകൊണ്ടും ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. അതേസമയം ഗ്രൂപ്പിലെ ഒരു മത്സരവും തോല്‍ക്കാതെ ഇറങ്ങിയ ബെല്‍ജിയത്തിന്റെ പ്രശ്‌നങ്ങള്‍ ജപ്പാന്‍ തുറന്നുകാട്ടിയിരിക്കുകയാണ്. ബ്രസീല്‍ കോച്ച് ടിറ്റെയ്ക്ക് ഇത് ഗുണം ചെയ്യും. ബെല്‍ജിയത്തിന്റെ പ്രതിരോധം തീര്‍ത്തും മോശമാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തവരെ പോലെയായിരുന്നു അവര്‍ കളിച്ചത്. ജപ്പാന്‍ നാലിലധികം ഗോള്‍ നേടാതിരുന്നത് ഭാഗ്യമായിട്ട് വേണം കാണാന്‍. അതേസമയം കൗണ്ടര്‍ അറ്റാക്കിങ് ബെല്‍ജിയത്തെ സംബന്ധിച്ച് ഏറ്റവും ഗുണകരമാണ്. ബ്രസീല്‍ ഭയക്കേണ്ടതും ഇത് തന്നെയാണ്. വിന്‍സെന്റ് കമ്പനി, വെര്‍ട്ടോഗന്‍, ആല്‍ഡര്‍വെയ്‌റെല്‍ഡ് എന്നിവരടങ്ങുന്ന പ്രതിരോധത്തെ ബ്രസീല്‍ എളുപ്പത്തില്‍ മറികടക്കുമെന്ന് ഉറപ്പാണ്. ബ്രസീലിന്റെ മധ്യ-മുന്നേറ്റ-പ്രതിരോധ നിര ഇതുവരെ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. പ്രതിരോധമാണെങ്കില്‍ ഇത് വരെ ഒരുടീമും പൊട്ടിച്ചിട്ടില്ല. ബെല്‍ജിയത്തിനെതിരെ ഇത് മാറാനും സാധ്യതയുണ്ട്. ടിറ്റെ മാഴ്‌സലോ കൂടി വരുന്നതോടെ പ്രതിരോധ തന്ത്രവും മാറ്റാന്‍ സാധ്യതയുണ്ട്.