Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ കൈവിട്ടത് സൂപ്പര്‍ കപ്പില്‍ നേടി ബെംഗളൂരു

ഭുവനേശ്വര്‍: ഇന്ത്യയിലെ സൂപ്പര്‍ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ കിരീടം ചൂടി ബെംഗളൂരു എഫ്‌സി ചരിത്രം സൃഷ്ടിച്ചു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയാണ് ബെംഗളൂരു തങ്ങളുടെ പൊന്‍തൂവലില്‍ മറ്റൊരു നാഴികക്കല്ല് കൂടി ചേര്‍ത്തത്. കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തന്‍ അതികായന്‍മാരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്താണ് ബെംഗളൂരുവിന്റെ കിരീടധാരണം. ഭുവനേശ്വറിലെ കലിങ്ക സ്‌റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ഒന്നിനെതിേേര നാല് ഗോളുകള്‍ക്കായിരുന്നു ബ്ലൂസിന്റെ ഉജ്ജ്വല വിജയം. ഐഎസ്എല്‍ കലാശപ്പോരാട്ടത്തില്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീട നേട്ടം സൂപ്പര്‍ കപ്പിലൂടെ യാതാര്‍ഥ്യമാക്കി അഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള ബെംഗളൂരു ഒരിക്കല്‍ കൂടി ചരിത്രം കുറിക്കുകയായിരുന്നു. ഐ ലീഗ് അരങ്ങേറ്റത്തില്‍ 2013-14 സീസണില്‍ കിരീടം നേടി വരവറിയിച്ച ബെംഗളൂരു 2015-16 സീസണിലും ചാംപ്യന്‍പട്ടം സ്വന്തമാക്കി. സമാപിച്ച സീസണിലായിരുന്നു ബെംഗളൂരുവിന്റെ ഐഎസ്എല്‍ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ എതിരാളികള്‍ക്ക് ഭീഷണി ആയി മാറിയ ബെംഗളൂരു റണ്ണേഴ്‌സപ്പ് കിരീടവുമായാണ് കളംവിട്ടത്.

ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍താരം സുനില്‍ ഛെത്രിയാണ് കിരീടപ്പോരില്‍ ബംഗാളിനെതിരേ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. രാഹുല്‍ ബെക്ക, മിക്കു എന്നിവരാണ് ബെംഗളൂരുവിന്റെ മറ്റു സ്‌കോറര്‍മാര്‍. ഈസ്റ്റ് ബംഗാളിന്റെ ആശ്വസ ഗോള്‍ അസുമാന ക്രൊമാനിന്റെ വകയായിരുന്നു. കണക്കിന്റെ കളിയുടെ ഒരു ആനുകൂല്യവും ബംഗാളിന് നല്‍കാതെയായിരുന്നു ബെംഗളൂരുവിന്റെ തിരിച്ചടി. ഇതിനു മുമ്പ് കളിച്ച അവസാന രണ്ട് മല്‍സരങ്ങളില്‍ ബംഗാളിനെതിരേ ജയിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നതിന്റെ ക്ഷീണം മധുരപ്രതീകാരത്തിലൂടെ തീര്‍ക്കാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രി നയിക്കുന്ന ബെംഗളൂരുവിന് സാധിച്ചു.

bfc

ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം

കളിയുടെ തുടക്കത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ചില അവസരങ്ങള്‍ ഇരു ടീമിനും വീണുകിട്ടിയെങ്കിലും 28ാം മിനിറ്റ് വരെ ഗോള്‍ പിറന്നില്ല. പക്ഷേ, 28ാം മിനിറ്റില്‍ ബെംഗളൂരുവിനെ ഞെട്ടിച്ച് ബംഗാള്‍ ആദ്യം വലകുലുക്കി. മികച്ചൊരു ഹെഡ്ഡറിലൂടെയാണ് ക്രൊമാ ബംഗാളിനെ മുന്നിലെത്തിച്ചത്. ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ ബെംഗളൂരു നടത്തികൊണ്ടിരുന്നു. ഒടുവില്‍ 40ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പരിശ്രമം വിജയം കണ്ടു. കോര്‍ണറില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ബെക്കെ ബെംഗളൂരുവിനെ കളിയില്‍ ഒപ്പമെത്തിക്കുകയായിരുന്നു. 43ാം മിനിറ്റില്‍ മിക്കുവിന് മികച്ച ഗോളവസരം വീണുകിട്ടിയെങ്കിലും താരം പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.

10 പേരായി ചുരുങ്ങി ബംഗാള്‍

ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ മല്‍സരഗതി തന്നെ മാറ്റി ബംഗാള്‍ താരം സമദ് മാലിക്ക് ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തുപോയി. ബെംഗളൂരു താരം സുഭാഷിഷ് ബോസിന് അപകടകരമായി ടാക്ലിങിന് ഇടയാക്കിയതാണ് സമദ് മാലിക്കിന് റഫറി ചുവപ്പ് കാര്‍ഡ് വിധിക്കാന്‍ കാരണം. ഇതോടെ കലാശപ്പോരാട്ടത്തില്‍ ബംഗാള്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു.

രണ്ടാംപകുതി സുനില്‍ ഛെത്രി ഷോ

10 പേരായി ചുരുങ്ങിയ ബംഗാളിനെതിരേ രണ്ടാംപകുതിയില്‍ ഗോളില്‍ മുക്കിയാണ് ബെംഗളൂരു ആഘോഷിച്ചത്. ഇരട്ട ഗോള്‍ നേടി ഛെത്രി ബെംഗളൂരുവിനെ തകര്‍പ്പന്‍ വിജയത്തിലേക്കും കിരീടത്തിലേക്കും ആനയിക്കുകയായിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് ബംഗാള്‍ താരം ഗുര്‍വിന്ദറിന്റെ ഹാന്‍ഡ് ആയി മാറിയത് ബെംഗളൂരു ഛെത്രിയിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 69ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരം ബംഗാള്‍ ഗോളിക്ക് ഒരവസരവും നല്‍കാതെ ഛെത്രി വലയ്ക്കുള്ളിലേക്ക് മല്‍സരത്തില്‍ ആദ്യ ലീഡ് സമ്മാനിച്ചു.

രണ്ടു മിനിറ്റുകള്‍ക്കകം ഗോളിനുള്ള തന്റെ കാത്തിരിപ്പ് മിക്കു അവസാനിപ്പിച്ച് ബെംഗളൂരുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മികച്ചൊരു ഫിനിഷിങിലൂടെയായിരുന്നു 71ാം മിനിറ്റില്‍ മിക്കുവിന്റെ ഗോള്‍. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഛെത്രിയിലൂടെ ബെംഗളൂരു മല്‍സരത്തിലെ നാലാം ഗോളും നിറയൊഴിച്ചു. 90ാം മിനിറ്റില്‍ ബെക്ക് നല്‍കിയ ക്രോസ് ഛെത്രി ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Story first published: Saturday, April 21, 2018, 9:38 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+